തിരുവനന്തപുരം: സ്ക്രീനുകൾക്കുള്ളിൽ ഒതുങ്ങുന്ന അവധിക്കാലത്തിൽ നിന്നും വ്യത്യസ്തമായി കളിയും ചിരിയും കലയും ഒത്തുചേർത്ത് ആഘോഷമാക്കിയ "കലപില’ അവധിക്കാല ക്യാന്പ് സമാപിച്ചു.
സമാപന പരിപാടിയായ "കലപില കലാശക്കൊട്ട്’ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക് സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക അധ്യക്ഷനായി.
ക്യാന്പിൽ പങ്കെടുത്ത കുട്ടികളുടെ സർഗസൃഷ്ടികൾ കോർത്തിണക്കി തയാറാക്കിയ "കലപിലകൾ കുത്തിവരയും എഴുത്തുകളും’ മാഗസിന്റെ കവർ പ്രകാശനവും നടന്നു. കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്യുഎം) കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും ചേർന്നാണ് വിദ്യാർഥികൾക്കായി ഏഴു ദിവസത്തെ വേനലവധിക്കാല ക്യാന്പ് സംഘടിപ്പിച്ചത്.
നാടകക്കളരി, ഓപ്പണ് മൈക്ക്, കുട്ടികൾ തന്നെ ചായക്കൂട്ടുകൾ നിർമിച്ച് ചെയ്യുന്ന ചിത്രകലാ പരിശീലനം, ഫേസ് പെയിന്റിംഗ് (മുഖത്തെഴുത്ത്), കളരി, സ്കേറ്റിംഗ്, മ്യൂസിക്ക്, ഫോട്ടോഗ്രഫി, കളിമണ്ണിൽ പാത്ര ശിൽപ നിർമാണം, കുരുത്തോല ക്രാഫ്റ്റ്, പട്ടം ഉണ്ടാക്കി പറത്തൽ, അനിമൽ ഫ്ളോ, വാന നിരീക്ഷണം, നൈറ്റ് വാക്ക്, പ്രകൃതി നിരീക്ഷണം, ഗണിതത്തിന്റെ ലോകം, എഴുത്തുകാരെ പരിചയപ്പെടൽ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയായിരുന്നു ക്യാന്പിന്റെ പ്രധാന ആകർഷണങ്ങൾ.
കലപില കലാശക്കൊട്ടിൽ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു. ശ്രീപ്രസാദ് സ്വാഗതം പറഞ്ഞു.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് മുഖ്യപ്രഭാഷകനായി.