തിരൂർ: തിരൂർ ആതിഥേയത്വം വഹിക്കുന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിന് ഇന്നു തിരിതെളിയും. ഡിസംബർ രണ്ടു വരെ 16 വേദികളിലായി കലാകൗമാരം മാറ്റുരക്കുന്ന മേളയുടെ ഉദ്ഘാടനം കായിക-ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനവേദിയിൽ വൈകുന്നേരം നാലിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായിരിക്കും.
ഇ.ടി മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ ഡോ. കെ.ടി ജലീൽ, പി. നന്ദകുമാർ, കെ.കെ ആബിദ്ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, കളക്ടർ വി.ആർ. പ്രേംകുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഇന്നു രാവിലെ ഒന്‍പതു മുതൽ മത്സരങ്ങൾക്കു തുടക്കമാകും. വിവിധ വേദികളിലായി ബാൻഡ്മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവ നടക്കും. കൂടാതെ ആലത്തിയൂർ കഐച്ച്എംഎച്ച്എസ്എസിൽ 23 ഹാളുകളിലായി ഓഫ് സ്റ്റേജ് മത്സരങ്ങളും നടക്കും. ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായി വെബ്സൈറ്റ്, ആപ്പ് സംവിധാനം, കൂടാതെ ഹരിത പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം പേർക്കു ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള ഊട്ടുപുര എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
രജിസ്ട്രേഷൻ കിറ്റ് വിതരണം ചെയ്തു
തിരൂർ: റവന്യൂ ജില്ലാ കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾ തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ ഉദ്ഘാടനം ചെയ്തു. കിഴിശേരി, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, എടപ്പാൾ, കുറ്റിപ്പുറം, പരപ്പനങ്ങാടി, പൊന്നാനി, താനൂർ, തിരൂർ, വേങ്ങര, അരീക്കോട്, മേലാറ്റൂർ, നിലന്പൂർ, വണ്ടൂർ തുടങ്ങി 17 സബ് ജില്ലകളിൽ നിന്നായി മത്സരത്തിൽ പങ്കെടുക്കുന്ന പ്രതിഭകൾക്കുള്ള പാർട്ടിസിപ്പന്റ് കാർഡുകൾ, ബാഡ്ജുകൾ എന്നിവ അടങ്ങിയ രജിസ്ട്രേഷൻ കിറ്റ് അതത് സബ് ജില്ലാ കമ്മിറ്റികൾക്കു കൈമാറി. രജിസ്ട്രേഷൻ സബ് കമ്മിറ്റി ചെയർപേഴ്സണ്‍ സുബൈദ ചേറോട്ടിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലർ ഷാനവാസ്, തിരൂർ ഡിഇഒ പ്രസന്ന, കണ്‍വീനർ ടി.എസ് ഡാനിഷ് എന്നിവർ പ്രസംഗിച്ചു. ലോ ആൻഡ് ഓർഡർ കമ്മിറ്റി തിരൂർ എംഎൽഎ കുറിക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി ബെന്നി കാര്യങ്ങൾ വിശദീകരിച്ചു. 400 എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരെയാണ് മേളയുടെ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കുന്നത്. 150, പോലീസ്, 50 പോലീസ് വോളണ്ടിയർമാർ, ട്രോമാകെയർ അംഗങ്ങൾ, അധ്യാപകർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സേവനവുമുണ്ടായിരിക്കും.