തളിപ്പറമ്പ്: കുറ്റിക്കോൽ പുഴയുടെ കരയിലെ ചില ഭൂമിയിൽ തരം മാറ്റി എന്ന പ്രചാരണം നടത്തി വ്യാപകമായി മണ്ണുകൊണ്ട് നിറയ്ക്കുന്ന മാഫിയ സംഘത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് താലൂക്ക് സഭയിൽ പരാതി. കുറ്റിക്കോലിലെ ഇ.മോഹനന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പരാതിയുമായത്തിയത്. മന്ത്രിമാർ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തിൽ എല്ലാ പരാതികളും സ്വീകരിക്കണം, ആലക്കോട് ബസ് സ്റ്റാൻഡിനോട് ചില സ്വകാര്യ - കെഎസ്ആർടിസി ബസുകൾ കാണിക്കുന്ന വിമുഖത അവസാനിപ്പിക്കുക, പട്ടുവം റോഡ് പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പിന് തകരാർ ഉണ്ടാകരുത്, തളിപ്പറമ്പ്- ആലക്കോട് സ്റ്റേറ്റ് ഹൈവേയിൽ സൈലൻസ് റോഡിനു എതിർവശം അപകടകരമായ വിധത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന വൃക്ഷം മുറിച്ച് മാറ്റുവാനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു.
യോഗത്തിൽ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു .
തളിപ്പറമ്പ് തഹസിൽദാർ പി.സജീവൻ , ഭൂരേഖ വിഭാഗം തഹസിൽദാർ കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീമതി, കെ.പി.രമണി, പി.പി.റജി, എം.വി.അജിത, എം.നാരായണൻ, ചപ്പാരപ്പടവ് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മൈമുനത്ത്, വിവിധ രാശ്ട്രീയപാർട്ടി പ്രതിനിധികൾ, ആർഡിഒ ഇ.പി.മേഴ്സി, ഡെപ്യൂട്ടി തഹസിൽദാർ എ. സുരേഷ് കുമാർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.ടി.രേഖ, തുടങ്ങിയവർ പങ്കെടുത്തു.