പത്തനംതിട്ട: ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭയുടെ ഭരണം ഇത്തവണ ആർക്കാകും. ഏറെ അഭ്യൂഹങ്ങളും പ്രവചനങ്ങളും നടക്കുന്നുണ്ടെങ്കിലും ഭരണസമിതിയിൽ ഭൂരിപക്ഷം ഏതു മുന്നണിക്കാകുമെന്നതിൽ അനിശ്ചിതത്വം ബാക്കിയാണ്. 32 വാർഡുകളുള്ള നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത ഒരു സാഹചര്യം സംജാതമാകുകയും സ്വതന്ത്രരും മറ്റു കക്ഷികളും നിർണായകമാകുകയും ചെയ്യാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പല വാർഡുകളിലും പോരാട്ടം അത്രകണ്ട് കടുത്തതായിട്ടുണ്ട്. ഇരുമുന്നണികളും ബിജെപിയും സ്വന്തമായി പ്രകടനപത്രിക പുറത്തിറക്കിയാണ മത്സരം.നഗരത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇടതുമുന്നണിക്ക് അധികാരത്തിലെത്താനായുള്ളൂ. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും ശക്തമായ വെല്ലുവിളി ഉയർത്തി നിസാര വോട്ടുകൾക്കുണ്ടാകുന്ന പരാജയത്തിൽ ഭരണം കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുകയാണ് പതിവ്. പക്ഷേ ഇത്തവണ ഭരണം ഉറപ്പിച്ച മട്ടിലാണ് എൽഡിഎഫ്. മുൻ ചെയർമാൻ സക്കീർ ഹുസൈനെ വീണ്ടും അധ്യക്ഷപദവിയിലേക്ക് ഉയർത്തിക്കാട്ടി തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസന രംഗത്തെ മുരടിപ്പും ജില്ലാ സ്റ്റേഡിയം വികസനം നടക്കാതെ പോയതുമെല്ലാം എൽഡിഎഫ് പ്രചാരണ വിഷയങ്ങളാണ്. എന്നാൽ എൽഡിഎഫിന്റെ പ്രചാരണങ്ങൾ വിലപ്പോവില്ലെന്നാണ് യുഡിഎഫ് ക്യാന്പിന്റെ ആത്മവിശ്വാസം. അടിത്തട്ട് ശക്തമാണെന്ന് യുഡിഎഫിനറിയാം. പത്തനംതിട്ടയുടെ ജനവികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ വിശ്വസിക്കുന്നു.
ശക്തമായ നേതൃത്വത്തിൻ കീഴിൽ വിശാലമായ കാഴ്ചപ്പാടോടെയുള്ള ഭരണമെന്നതാണ് യുഡിഎഫിന്റെ നയം. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് സ്റ്റേഡിയം വികസനത്തിന്റെ പേരിൽ നഗരത്തിന്റെ ആസ്തി നഷ്ടപ്പെടുത്താനാകില്ലെന്നും പറയുന്നു. ഇരുമുന്നണികൾക്കും വെല്ലുവിളിയാകുന്നത് എസ്ഡിപിഐ, ബിജെപി സ്ഥാനാർഥികളും വിമതരും സ്വതന്ത്രുമൊക്കെയാണ്. 24 വാർഡുകളിൽ ബിജെപിയും നാല് വാർഡുകളിൽ എസ്ഡിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. മുൻ കൗൺസിലർമാരടക്കം വിമതൻമാരായി രംഗത്തുമുണ്ട്.
മൂന്നു വാർഡുകളിൽ മാത്രമാണ് നേരിട്ടുള്ള മത്സരം. 17 വാർഡുകളിൽ ത്രികോണ മത്സരമാണ്. ഇതിലേറെയും ബിജെപിയോ എസ്ഡിപിഐയോ ആണ് മൂന്നാമത്തെ സ്ഥാനാർഥി. 12 വാർഡുകളിൽ നാല് മുതൽ ആറുവരെ സ്ഥാനാർഥികളുണ്ട്. മുണ്ടുകോട്ടയ്ക്കൽ, പട്ടംകുളം, പേട്ട നോർത്ത് വാർഡുകളിലാണ് നേരിട്ടുള്ള മത്സരം നടക്കുന്നത്.യുഡിഎഫ് നിരയിൽ ജില്ലാ കൺവീനറും നഗരസഭ മുൻ വൈസ് ചെയർമാനുമായ എ. ഷംസുദ്ദീന്റെ പ്രസ്റ്റീജ് പോരാട്ടമാണ് പത്താംവാർഡിൽ നടക്കുന്നത്. സിപിഐയുടെ അബ്ദുൾ ഷുക്കൂറും എസ്ഡിപിഐയുടെ ഷെമീറും പ്രധാന എതിരാളികളാണ്.
മുൻ നഗരസഭാധ്യക്ഷരിൽ റോസ് ലിൻ സന്തോഷ് (11), എ. സുരേഷ് കുമാർ (24) എന്നിവർ യുഡിഎഫ് നിരയിലും ടി. സക്കീർ ഹുസൈൻ (8) എൽഡിഎഫിലും മത്സരരംഗത്തുണ്ട്. കഴിഞ്ഞ കൗൺസിലിലെ 11 പേർ മത്സരരംഗത്തുണ്ട്.കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്ന പി.കെ. അനീഷ് (വാർഡ് രണ്ട്), യുഡിഎഫ് നിരയിലെ കെ. ജാസിംകുട്ടി (5), അൻസർ മുഹമ്മദ് (14), എം.സി. ഷെരീഫ് (23), റോഷൻ നയാർ (26), സിന്ധു അനിൽ (30) എന്നിവർ മത്സരരംഗത്തുണ്ട്. എൽഡിഎഫിൽ വി.ആർ. ജോൺസൺ (7) മത്സരരംഗത്തുണ്ട്.എസ്ഡിപിഐയുടെ കൗൺസിലറായിരുന്ന വത്സലയും 30 -ാം വാർഡിൽ സ്ഥാനാർഥിയാണ്.
മുൻ ചെയർപേഴ്സൺ ഗീതാ സുരേഷ് കഴിഞ്ഞതവണ മത്സരിച്ച 24-ാം വാർഡിലാണ് ഇത്തവണ എ. സുരേഷ് കുമാറിന്റെ അങ്കം. സിപിഐയിലെ സാബു കണ്ണങ്കരയാണ് പ്രധാന എതിരാളി. ബിജെപിയിലെ കെ.കെ. ഹരികുമാറും സ്വതന്ത്രനായ സുരേഷ് കുമാറും മത്സരരംഗത്തുണ്ട്. കൗൺസിലറായിരുന്ന റെജീന ഷെരീഫിനു പകരം ഭർത്താവ് എം.സി. ഷെരീഫ് 23 -ാം വാർഡിൽ മത്സരിക്കുന്നു. മുൻ കൗൺസിലർ കെ. അനിൽ കുമാറിന്റെ ഭാര്യ അനില അനിലാണ് മൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനമൊഴിഞ്ഞ കൗൺസിലിലെ വൈസ് ചെയർമാൻ എ. സഗീറിന്റെ ഭാര്യ സുൽഫിയ സഗീറാണ് 22-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി. ഇതേ വാർഡിൽ മുൻ വൈസ് ചെയർപേഴ്സൺ റഷീദാ ബീവിയെ സിപിഎം സ്ഥാനാർഥിയാക്കി.
നേരത്തെ മുസ്്ലിംലീഗിലായിരുന്ന റഷീദാബീവി സമീപകാലത്താണ് സിപിഎം അംഗമായത്.കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയത് പത്തനംതിട്ടയിൽ എൽഡിഎഫ് നേട്ടമായി കാണുന്നു. അഞ്ച് വാർഡുകളിൽ അവർ മത്സരിക്കുന്നുണ്ട്. ടൗൺ വാർഡിൽ റബേക്ക ബിജുവാണ് മത്സരരംഗത്തുള്ളത്. 16, 18, 28, 32 വാർഡുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികളാണ്. 28 ാംവാർഡിൽ മുൻ കൗൺസിലർ ബാബു വിളവിനാലാണ് സ്ഥാനാർഥി.യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് വാർഡുകൾ മാത്രമാണു നൽകിയത്.
32 -ാം വാർഡ് ലഭിക്കാതെ വന്നതോടെ കോൺഗ്രസ്, ജോസഫ് ഗ്രൂപ്പ് സൗഹൃദ മത്സരത്തിനു കളമൊരുങ്ങി. കോൺഗ്രസിലെ ആനി സജി മത്സരിക്കുന്ന വാർഡിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് പ്രഫ. സാലി ബാബുവും സ്ഥാനാർഥിയാണ്.
ജോസ് വിഭാഗത്തിലെ സുനിതാ വർഗീസാണ് എൽഡിഎഫ് സ്ഥാനാർഥി.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ദീപു ഉമ്മൻ മത്സരിക്കുന്ന 16 -ാം വാർഡിൽ കോൺഗ്രസിന്റെ സീനിയർ കൗൺസിലറായിരുന്ന കെ.ആർ. അരവിന്ദാക്ഷൻ നായർ വിമതസ്ഥാനാർഥിയാണ്. ജോസ് വിഭാഗത്തിലെ ജെറി അലക്സാണ് എൽഡിഎഫ് സ്ഥാനാർഥി.യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായിരുന്ന അനിൽ തോമസ് മത്സരിക്കുന്ന 29 ാം വാർഡിൽ മുൻ വൈസ് ചെയർമാൻ കെ.ആർ. അജിത് കുമാറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനു വെല്ലുവിളിയാണ്. 2010ലും സമാനമായ രീതിയിൽ ഈ വാർഡിൽ മത്സരം നടന്നിരുന്നു.
ജോർജ് ബി.തോമസ് എൽഡിഎഫ് സ്ഥാനാർഥിയായും രമേശ് ജി. അഴൂർ ബിജെപി സ്ഥാനാർഥിയായും രംഗത്തുണ്ട്.യുഡിഎഫിൽ മുസ്്ലിംലീഗിന് മൂന്ന് വാർഡുകളാണ് നൽകിയത്. ഒന്പതാം വാർഡിൽ ലീഗിലെ എം. സിറാജും സിപിഎമ്മിലെ മുൻ കൗൺസിലർ ആർ. സാബുവും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. 13, 22 വാർഡുകളിലും ലീഗാണ് മത്സരരംഗത്ത്. ഒരു വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയെത്തിയതും ഭീഷണിയാണ്. ആർഎസ്പിക്ക് യുഡിഎഫ് നൽകിയ മൂന്നാംവാർഡിൽ കോൺഗ്രസിലെ മുൻ കൗൺസിൽ ജോളി സെൽവൻ സ്ഥാനാർഥിയാണ്. കോൺഗ്രസിലെ സിന്ധു അനിൽ മത്സരിക്കുന്ന 30 ാം വാർഡിലും വിമതഭീഷണിയുണ്ട്. 18 ാം വാർഡിൽ ജോസഫ് വിഭാഗം സ്ഥാനാർഥി രാധാമണിയാണ്. ജോസ് വിഭാഗത്തിൽ നിന്നു സുജ അജി മത്സരിക്കുന്നു. മുൻ കൗൺസിലർമാരായ സൂസൻ ജോണും (യുഡിഎഫ്), ബിജി ജോസഫുമാണ് 15 -ാം വാർഡിൽ ഏറ്റുമുട്ടുന്നത്. യുഡിഎഫിന് വാർഡിൽ വിമതഭീഷണിയുണ്ട്