പത്തനംതിട്ട: സ്കൂൾ അധ്യയനവർഷത്തെ വിവിധ മേളകൾ കഴിഞ്ഞു മാസങ്ങളായിട്ടും പണം അനുവദിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ കഴിഞ്ഞ അധ്യയനവർഷം നടന്ന ജില്ലാതല കായികമേള, ശാസ്ത്രമേള, കലോത്സവം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ടാണ് വിവിധ കമ്മിറ്റികൾക്ക് ഇനി ലഭിക്കാനുള്ളത്.
ചെലവായ പണത്തിനുവേണ്ടി കമ്മിറ്റി കൺവീനർമാർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കയറിയിറങ്ങുകയാണ്. ഓരോ മേളയ്ക്കും പത്തിലധികം കമ്മിറ്റികളാണ് പ്രവർത്തിച്ചത്. എന്നാൽ, ഇതേവരെയും ചില കമ്മിറ്റി കൺവീനർമാർക്ക് ബജറ്റ് തുകയിൽനിന്ന് ഒരു പൈസ പോലും നൽകിയില്ല.
മറ്റു ചില കമ്മിറ്റികൾക്ക് പത്തുമുതൽ 80 ശതമാനംവരെ തുക അനുവദിക്കുകയും ചെയ്തു. രാഷ്ട്രീയപ്രേരിതമായാണ് പണം അനുവദിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.പത്തനംതിട്ട ഒഴികെയുള്ള മിക്ക ജില്ലകളിലും മുഴുവൻ തുകയും നേരത്തേതന്നെ അനുവദിച്ചു. പത്തനംതിട്ടയിൽ പണം അനുവദിക്കുന്നതിന് പ്രത്യേക ഉത്തരവ് വേണമെന്ന നിലപാടാണ് ഡിഡിഇ ഓഫീസിലെ ചില ജീവനക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.
മേളകൾക്കായി സമാഹരിച്ച പണം ജില്ലയിലെ മൂന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഡിഡിഇയിൽ അടച്ചിട്ടില്ലെന്നും പറയുന്നു. ഉപജില്ലാ മേളകൾക്ക് നിശ്ചിത ശതമാനം ഇതിൽനിന്നു ചെലവഴിക്കാനാകും. ബാക്കി പണമാണ് ഡിഡിഇയുടെ അക്കൗണ്ടിലേക്ക് നൽകുന്നത്.
ഫണ്ടില്ലാത്തതല്ല പ്രശ്നം
സ്കൂൾ മേളകളുടെ നടത്തിപ്പിനു സർക്കാർ ഗ്രാന്റ് കൂടാതെ അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും പിരിക്കുന്ന പണംകൂടിയുണ്ട്. ഈ പണമെല്ലാം ട്രഷറിയിൽ ഭദ്രവുമാണ്. അധ്യാപകരിൽനിന്നും 250 രൂപ വീതമാണ് പിരിച്ചത്. ഒന്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ 60 രൂപ വീതവും നൽകണം.
മുൻ വർഷങ്ങളിൽ മേളകൾ ആരംഭിക്കുമ്പോൾ 70 ശതമാനം തുകയും പൂർത്തീകരിച്ചതിനു ശേഷം ബില്ലും വൗച്ചറുകളും സമർപ്പിക്കുമ്പോൾ മുഴുവൻ തുകയും അനുവദിക്കുന്നതായിരുന്നു രീതി. എന്നാൽ, ഇത്തവണ ബില്ലും വൗച്ചറും സമർപ്പിച്ചതിനു ശേഷവും സർക്കാർ ഉത്തരവ് വരണം, ഡിജിഇ അനുവാദം വേണം എന്നിങ്ങനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ് അധികൃതർ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്.
അധ്യാപക സംഘടനകൾ പ്രക്ഷോഭത്തിന്
സ്കൂൾ മേളകളുടെ ഫണ്ട് അനുവദിക്കാത്തതിനെതിരേ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാൻ വിവിധ അധ്യാപക സംഘടനകൾ തീരുമാനിച്ചു. നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ അടുത്ത മാസം സർവീസിൽനിന്നു വിമിക്കാനിരിക്കേ പണം ഉടൻ അനുവദിക്കുന്നില്ലെങ്കിൽ അതു നഷ്ടപ്പെടുമെന്ന ആശങ്കയും അധ്യാപകർക്കുണ്ട്.
ഡിഡിഇ ഓഫീസിലെ ചില ജീവനക്കാരുടെ ഇടപെടലിലാണ് പണം തടഞ്ഞുവച്ചിരിക്കുന്നതെന്നും പണം അനുവദിക്കാൻ പ്രത്യേകമായ ഉത്തരവുകളുടെ ആവശ്യമില്ലെന്നുമാണ് സംഘടന ഭാരവാഹികൾ പറഞ്ഞത്. കമ്മിറ്റികളുടെ നിറവും രാഷ്ട്രീയവും നോക്കി ഫണ്ട് അനുവദിക്കുന്ന രീതിയും അനുവദിക്കാനാകില്ല.
ലക്ഷകണക്കിനു രൂപയാണ് ലഭിക്കാനുള്ളത്. പണം ലഭിക്കുന്നില്ലെങ്കിൽ അടുത്ത ആഴ്ച ഡിഡിഇ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് കൺവീനർമാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു.
എസ്. പ്രേം, ജി. സനൽകുമാർ, ഹബീബ് മദനി, അജിത്ത് ഏബ്രഹാം, വി.ജി. കിഷോർ, ജിജി വർഗീസ്, ഫ്രെഡി ഉമ്മൻ, ഹാഷിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കടം വാങ്ങി മേളകൾ നടത്തിയവർ കുരുക്കിലായി
സ്കൂൾ കലോത്സവത്തിന് പന്തൽ കെട്ടിയ വകയിൽ കരാറുകാരനു നൽകാനുള്ളത് 1.80 ലക്ഷം രൂപയാണ്. മൂന്നു ലക്ഷം രൂപയിൽ 1.20 ലക്ഷം നൽകിയിരുന്നു. ബാക്കി പണത്തിനായി കരാറുകാരൻ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് കൺവീനറായിരുന്ന ജി. സനൽകുമാർ പറഞ്ഞു. കരാറുകാരന്റെ മകളുടെ കല്യാണം അടുത്തുതന്നെ നടക്കേണ്ടതുണ്ട്. പണത്തിന്റെ അത്യാവശ്യം ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടും കുലുക്കമില്ല.
ശാസ്ത്രമേളയിലും കായികമേളയിലും ജില്ലാ കൺവീനർമാരായി വരുന്നത് ഉപജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന ക്ലബ് കൺവീനർമാരാണ്. ഇതുകൂടാതെ ജില്ലാ കലോത്സവത്തിൽ പ്രോഗ്രാം, ഭക്ഷണം, റിസപ്ഷൻ, പബ്ലിസിറ്റി, ലൈറ്റ്, സൗണ്ട്, പന്തൽ, വെൽഫെയർ, ട്രോഫി തുടങ്ങി പതിനഞ്ചോളം കമ്മിറ്റികളാണ് രൂപീകരിക്കുന്നത്. ഇവയ്ക്കെല്ലാം അധ്യാപക സംഘടനാ ഭാരവാഹികൾ കൺവീനർമാരായിവരും.
ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയിൽ കടം വാങ്ങിയും പണയം വച്ചും മേളകൾ ഭംഗിയായി സംഘടിപ്പിച്ച അധ്യാപകർ ബുദ്ധിമുട്ടുകയാണ്. ചില കമ്മിറ്റികൾക്ക് രണ്ടുലക്ഷം രൂപവരെ ലഭിക്കാനുണ്ട്.