രാജാക്കാട്: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് രാജാക്കാട് ഊഷ്മള സ്വീകരണം. പര്യടനത്തിനിടെ രാജാക്കാടിനു സമീപമുണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനും സ്ഥാനാർഥി ഓടിയെത്തി. ഇന്നലെ രാവിലെ എൻആർസിറ്റിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
രാജാക്കാട്ടെ പര്യടനം പൂർത്തിയാക്കി മുല്ലക്കാനത്തേക്ക് പുറപ്പെടുന്പോഴാണ് കുത്തുങ്കലിലെ വാഹനാപകടം അറിയുന്നത്. സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്ന നേതാക്കളും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വാഹന ഡ്രൈവർമാരുടെ സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്നും തമിഴ്നാട്ടിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോയ്സ് പറഞ്ഞു. അപകടത്തെത്തുടർന്ന് മുല്ലക്കാനം, പന്നിയാർകുട്ടി, പഴയവിടുതി, കുത്തുങ്കൽ, വട്ടക്കണ്ണിപ്പാറ എന്നിവിടങ്ങളിലെ പര്യടനം ഒഴിവാക്കി.
തുടർന്ന് കൈലാസം, മാവടി, പൊന്നാമല, മഞ്ഞപ്പാറ, ഈട്ടിത്തോപ്പ്, ചെന്പകപ്പാറ, ശാന്തിഗ്രാം, ഇരട്ടയാർ, എഴുകുംവയൽ, വലിയതോവാള, പാന്പാടുംപാറ പത്തിനിപ്പാറ, മുണ്ടിയെരുമ, മഞ്ഞപ്പെട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നെടുങ്കണ്ടത്ത് സമാപിച്ചു. സമാപന സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.