പീരുമേട് ജനവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
Wednesday, April 17, 2024 2:56 AM IST
വണ്ടിപ്പെരിയാർ: പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പീരുമേട് ഗവ. ഗസ്റ്റ് ഹൗസ് ഭാഗത്ത് ജോസഫിന്‍റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ്, പ്ലാവ്, ഏലം, കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് കൃഷി നാശം വരുത്തിയത്.

തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്റ്റ്യന്‍റെ പുരയിടത്തിലെ വാഴയും ഏലവും അസീസിന്‍റെ പുരയിടത്തിലെ വാഴയും ഏലവും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം പീരുമേട് എക്സൈസ് ഓഫീസിന് സമീപത്തേക്ക് നീങ്ങിയ കാട്ടാനക്കൂട്ടം ഒരു പന നശിപ്പിക്കുകയും ചെയ്തു.

കാട്ടാനക്കൂട്ടം മരിയഗിരി സ്കൂളിന്‍റെ ഭാഗത്തേക്ക് നീങ്ങിയതായും നാട്ടുകാർ പറഞ്ഞു. രണ്ടു മാസങ്ങൾക്ക് മുൻപും ഇവിടെ കൃഷി നാശം വരുത്തിയിരുന്നു.