പറവൂർ: വികസന കാഴ്ചപ്പാടില്ലാത്തതും ജനവിരുദ്ധവുമായ ബജറ്റാണ് നഗരസഭയിൽ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജറ്റ് ചർച്ചക്കിടെ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബജറ്റിൽ അവതരിപ്പിച്ച കണക്കിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനും രംഗത്തുവന്നു.
2022-23 വർഷത്തെ പുതുക്കിയ ബജറ്റിൽ മുന്നിരിപ്പായി 50,86,895 രൂപയും വരവിനത്തിൽ 33,03,44,995 രൂപയുമാണ് കാണിച്ചിട്ടുള്ളത്. ഇതുപ്രകാരം ആകെ വരവ് 33,54,31,890 രൂപ വരേണ്ടതിന് പകരം 35,54, 31,890 രൂപ എന്നാണ് അച്ചടിച്ച് വന്നത്. തൻവർഷം 35,08, 26, 944 രൂപ ചെലവ് കഴിഞ്ഞാൽ 1,53,95,054 രൂപ കുറവ് കാണേണ്ടതിന് പകരം 46,04,946 രൂപ നീക്കിയിരുപ്പായാണ് ബജറ്റിൽ വന്നിട്ടുള്ളത്. ഇതേ തുകയാണ് 2023-24 വർഷത്തിൽ മുന്നിരിപ്പായി കാണിച്ചിട്ടുള്ളത്. ഇതിനാൽ 2023-24ൽ പ്രതീക്ഷിക്കുന്ന ആകെ വരവിലും ചെലവ് കഴിഞ്ഞുള്ള നീക്കിയിരുപ്പ് തുകയിലും വലിയ വ്യത്യാസമുണ്ടാകും.
ഫലത്തിൽ ബജറ്റിലെ കണക്കുകൾ അംഗീകരിക്കാനാകില്ലെന്നും ധനകാര്യ സ്ഥിരംസമിതിയുടെ പരിഗണനയ്ക്ക് കണക്കുകൾ വീണ്ടും അയച്ച് ക്രമപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ടി.വി. നിധിനും ജോബി പഞ്ഞിക്കാരനും ആവശ്യപ്പെട്ടു. അവതരിപ്പിച്ച ബജറ്റ് നിയമപരമായി നിലനിൽക്കില്ലെന്നും ഇരുവരും പറഞ്ഞു. പിശകുകൾ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു, പക്ഷേ തിരുത്തൽ നടപടികൾക്ക് തയാറാകാത്തത് തർക്കങ്ങൾക്ക് വഴിവച്ചു.
എന്നാൽ കൃഷി, ശുദ്ധജലം, പാർപ്പിടം, വഴിവിളക്കുകൾ, താലൂക്ക് ആശുപത്രി, ആയുർവേദ - ഹോമിയോ ആശുപത്രികൾ, മാലിന്യശേഖരണം, മുനിസിപ്പൽ സ്റ്റേഡിയം എന്നിങ്ങനെ നഗരവികസനത്തിന് ഉതകുന്ന ഒട്ടനവധി കാര്യങ്ങൾ പരിഗണിച്ച ബജറ്റാണിതെന്ന് ഭരണപക്ഷ കൗൺസിലർമാർ ചർച്ചയിൽ പറഞ്ഞു. ബിജെപിയുടെ മൂന്ന് അംഗങ്ങളും സ്വതന്ത്ര അംഗം ജോബി പഞ്ഞിക്കാരനും എതിർത്തെങ്കിലും കൗൺസിലിലെ ഭൂരിപക്ഷത്തിൽ ബജറ്റ് പാസാക്കി.