മൂവാറ്റുപുഴ: ജന്മ നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകി സ്ഥാനാർഥി എത്തുന്പോൾ രാഷ്ട്രീയ ഭേദമെന്യേ നിരവധിയാളുകൾ കത്തുന്ന വെയിലിനെ വക വയ്ക്കാതെ സ്വീകരിക്കാൻ കാത്തു നിന്നു.
ഷാളുകൾ അണിയിച്ചും പൂക്കൾ നൽകിയും നാട്ടുകാർ ജോയ്സിനെ സ്വീകരിച്ചു. എംപിയായിരുന്നപ്പോൾ നാട്ടിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട കാര്യങ്ങൾ സ്ഥാനാർഥി വിശദീകരിച്ചു.
വാഴത്തോപ്പിൽ ഒട്ടേറെ പേർക്ക് പട്ടയം നൽകി. പിഎംജിഎസ് വൈയിൽ ഗ്രാമീണ റോഡുകൾ നിർമിച്ചു. വീണ്ടും അവസരം നൽകിയാൽ വലിയ പദ്ധതികൾ കൊണ്ടുവരാൻ കഴിയുമെന്ന് ജോയ്സ് പറഞ്ഞു.
രാവിലെ മേപ്പാറയിൽ നിന്നാരംഭിച്ച പര്യടനം കോഴിമല, സ്വരാജ്, ലബ്ബക്കട, കാഞ്ചിയാർ പള്ളിക്കവല, കാക്കാട്ടുകട, ഇരുപതേക്കർ, വള്ളക്കടവ്, കുന്തളംപാറ, സാഗര, പുളിയാൻമല, കൊച്ചുതോവാള, വെള്ളയാംകുടി, നിർമലാ സിറ്റി, വാഴവര, എട്ടാംമൈൽ, കട്ടിംഗ്, നാരകക്കാനം, പാണ്ടിപ്പാറ, മരിയാപുരം, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
സ്വരാജിൽ സിനി ആർട്ടിസ്റ്റ് ജി.കെ. പൊന്നാംകുഴി ഷാൾ അണിയിച്ച് സ്വീകരിച്ചു. പര്യടനം ചെറുതോണി എത്തിയപ്പോഴേക്കും കൊട്ടി കലാശത്തിന്റെ ആവേശത്തെപ്പോലെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അമരാവതി സമരനായിക സുഹറാ ബീവി ജോയ്സിനെ സ്വീകരിച്ചു.
താന്നിക്കണ്ടം, മണിയാറൻകുടി, വിമലഗിരി, നീലവയൽ, കരിക്കിൻമേട്, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി എന്നിവിടങ്ങളിൽ പര്യടനം നടത്തി തങ്കമണിയിലെത്തി. സമാപന സമ്മേളനം മുൻ എംഎൽഎ പി.പി. സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.