മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിൽ 68.41 ശതമാനം പോളിംഗ്. 153 ബൂത്തുകളാണുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറോടെ അവസാനിച്ചു. രാവിലെ മുതൽ നല്ല തിരക്കാണ് ബൂത്തുകളിൽ അനുഭവപ്പെട്ടത്.
മൂന്നിടങ്ങളിൽ മാത്രം വോട്ടിംഗ് യന്ത്രങ്ങൾ താത്ക്കാലികമായി പണിമുടക്കിയതൊഴിച്ചാൽ മറ്റ് സാങ്കേതിക തടസങ്ങളൊന്നും പോളിംഗിനെ ബാധിച്ചില്ല. മുളവൂർ ജിയുപിഎസ് 20, 22 ബൂത്തുകളിലും, രണ്ടാർ എസ്എബിടിഎം സ്കൂൾ 115-ാം ബൂത്തിലും, പായിപ്ര ജിയുപിഎസ് രണ്ടാം ബൂത്തിലുമാണ് യന്ത്രം തകരാറിലായത്. എന്നാൽ ഉടൻ തന്നെ തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
മൂന്ന് മുന്നണികളും ശക്തമായ പ്രവർത്തനം കാഴ്ചവെച്ച മൂവാറ്റുപുഴയിൽ പോളിംഗ് സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായില്ല. സംഘർഷ സാധ്യത നിലനിന്ന സാഹചര്യത്തിൽ പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മേക്കടന്പിലെ നെയ്ത്ത്ശാല പോളിംഗ് സ്റ്റേഷനിലെ 34-ാം നന്പർ ബൂത്തിലും പോളിംഗ് സമാധാനപരമായിരുന്നു.
എൽഡിഎഫും യുഡിഎഫുമായി സംഘർഷ സാധ്യത നിലനിന്നതിനാൽ സുരക്ഷ ഉറപ്പ് വരുത്താനായി സംസ്ഥാന പോലീസ് സേനയ്ക്ക് പുറമേ കേന്ദ്ര സായുധ സേനയെയും ഇവിടെ വിന്യസിച്ചിരുന്നു.
പോലീസും, ഭരണകൂടവും ചേർന്ന് മണ്ഡലത്തിൽ സുഗമവും സുരക്ഷിതവുമായ വോട്ടിംഗിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ ബുദ്ധിമുട്ടുകളില്ലാതെ വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ദിനം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനുള്ള സാഹചര്യം മുന്നിൽകണ്ട് പോലീസിന്റെ നേതൃത്വത്തിൽ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോതമംഗലത്ത് മികച്ച പോളിംഗ്
കോതമംഗലം: നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ മികച്ച പോളിംഗ്. ആറ് ബൂത്തുകളിൽ സമയം വൈകിയും പോളിംഗ് തുടർന്നു. കന്നി വോട്ടർമാരുൾപ്പടെ വോട്ട് ചെയ്യാനെത്തി. പലപ്പോഴും ക്യൂവിൽ സ്ത്രീകളായിരുന്നു കൂടുതൽ. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാർ ആവേശപൂർവം വോട്ട് രേഖപ്പെടുത്താൻ ഒഴുകിയെത്തി. വടാട്ടുപാറയിലും മാമലകണ്ടത്തും ഉൾപ്പടെ ഏതാനും ബൂത്തുകളിൽ നേരിയ തടസമുണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് സുഗമമായിരുന്നു. ചില ബൂത്തുകളിൽ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ കൂടുതൽ സമയമെടുത്തത് പോളിംഗ് മന്ദഗതിയിലാക്കി.
വോട്ട് രേഖപ്പെടുത്തിയശേഷം യന്ത്രത്തിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കാൻ വൈകുന്നതായി പരാതി ഉണ്ടായി. ഗ്രാമീണമേഖലകളിലെ പോളിംഗ് ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടു. ഉച്ചസമയത്തെ ചൂടും വൈകുന്നേരം മഴ പെയ്യുമെന്ന ആശങ്കയും കാരണം ഒരു വിഭാഗം വോട്ടർമാർ രാവിലെതന്നെ ബൂത്തുകളിലെത്തി.
സ്ത്രീ വോട്ടർമാർ രാവിലെ വോട്ട് ചെയ്യാൻ താൽപ്പര്യമെടുത്തു. മുഴുവൻ വോട്ടർമാരും ബൂത്തുകളിലെത്തുന്നതായി ഉറപ്പാക്കാൻ മുന്നണികളുടെ നേതാക്കളും പ്രവർത്തകരും മത്സരിച്ചു. പ്രായമേറെയുള്ളവരും ശാരീരിക പ്രയാസമുള്ളവരും ഭിന്നശേഷിക്കാരും മറ്റുള്ളവരുടെ സഹായത്തോടെ ബൂത്തിലെത്തി വോട്ട് ചെയ്തു.
കുട്ടന്പുഴ പഞ്ചായത്തിൽ വനാന്തരത്തിലുള്ള അഞ്ച് ബൂത്തുകളിലും വോട്ടെടുപ്പ് സുഗമമായിരുന്നു. കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേര, താളുംകണ്ടം എന്നിവിടങ്ങളിലാണ് വിദൂര ബൂത്തുകൾ ഉണ്ടായിരുന്നത്. ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്താണ് തേരയിലേത്. നാല് മാതൃകാ ബൂത്തുകളാണ് കോതമംഗലത്തുണ്ടായിരുന്നത്.
രാമല്ലൂർ എസ്എച്ച്എൽപി സ്കൂൾ, കീരന്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ, എളന്പ്ര നങ്ങേലിൽ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് മാതൃകാ ബൂത്തുകൾ പ്രവർത്തിച്ചത്.
വോട്ടർമാർക്ക് അധിക സൗകര്യങ്ങൾ ലഭ്യമായിരുന്നു. ചേലാട് ബസ് അനിയ പബ്ലിക് സ്കൂളിൽ പ്രവർത്തിച്ച 60-ാം ബൂത്തായിരുന്നു പിങ്ക് ബൂത്ത്. വനിതകളായ ഉദ്യോഗസ്ഥരാണ് പിങ്ക് ബൂത്തിൽ വോട്ടെടുപ്പ് നിയന്ത്രിച്ചത്. കോതമംഗലത്ത് അഞ്ച് ബൂത്തുകളിൽ സമയം കഴിഞ്ഞതിന് ശേഷവും ഗേറ്റ് അടച്ച് ക്യൂവിൽ നിന്നവർക്ക് ടോക്കണ് നൽകി പോളിംഗ് തുടർന്നു.
നെല്ലിക്കുഴി ഗവ. ഹൈസ്കൂൾ, ചെറുവട്ടൂരിൽ രണ്ട്, കുറ്റിലഞ്ഞി, രാമല്ലൂർ, പല്ലാരിമംഗലം എന്നീ ബൂത്തുകളിലാണ് വൈകിയും പോളിംഗ് തുടർന്നത്. ഇതിൽ നെല്ലിക്കുഴി ഗവ. ഹൈസ്കൂൾ ബൂത്തിൽ രാത്രി 8.30 ഓടെയാണ് പോളിംഗ് അവസാനിച്ചത്.
പ്രമുഖർ രാവിലെ വോട്ട് ചെയ്തു
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ പ്രമുഖർ രാവിലെ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടോടെ കോതമംഗലം സെന്റ് ജോർജ് ഹയർ സെൻഡറി സ്കൂളിലെ ബൂത്തിൽ രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പൈങ്ങോട്ടൂർ പഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോർജ് സ്കൂളിലെ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി.
ഭാര്യയും അദ്ദേഹത്തിന് പിന്നാലെ വോട്ട് രേഖപ്പെടുത്തി. കോതമംഗലം കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിലെ ബൂത്തിലാണ് ആന്റണി ജോണ് എംഎൽഎ വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ സ്റ്റെഫിയും ഒപ്പമുണ്ടായിരുന്നു. കോതമംഗലത്തെ മറ്റ് രാഷ്ടിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.
വോട്ടിംഗ് യന്ത്രങ്ങൾ പിണങ്ങി വോട്ടർമാർ വലഞ്ഞു
മൂവാറ്റുപുഴ: വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർ ചില ബൂത്തുകളിൽ വോട്ടർമാരെ വലച്ചു. രണ്ടാർ എസ്എബിടിഎം സ്കൂളിലെ 114, 115 ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോട്ടിംഗ് ഒരു മണിക്കൂർ താമസിച്ചു. ചില വോട്ടർമാർ വീട്ടിലേക്കു മടങ്ങി.
പിന്നീട് തിരികെയെത്തിയാണ് വോട്ട് ചെയ്തത്. പായിപ്ര ഗവ. യുപി സ്കൂളിലെ രണ്ടാം ബൂത്തിൽ രണ്ട് തവണ യന്ത്രത്തകരാറുണ്ടായി. മൂന്നാമത് മെഷീൻ ഘടിപ്പിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
മുളവൂർ ഗവ. യുപി സ്ക്കൂളിലെ 19, 22 ബൂത്തുകളിൽ മെഷീൻ പണിമുടക്കി. വോട്ടിംഗ് ആരംഭിച്ചയുടൻ തകരാറായി. കദളിക്കാട് വിമല മാത സ്കൂളിൽ 103-ാം ബൂത്തിൽ മെഷീനിൽ ശബ്ദതകരാർ പിന്നീട് പരിഹരിച്ചു. മഞ്ഞള്ളൂർ കാപ്പ് എൻഎസ്എസ് സ്കൂളിലെ 108-ാമത് ബൂത്തിൽ തകരാർ മൂലം 45 മിനിറ്റ് വൈകി. യന്ത്രം തകരാറിലായ സ്ഥലങ്ങളിൽ വോട്ടിംഗ് സമയം നീട്ടി നൽകിയിരുന്നു.
വീട്ടൂരിലൽ യന്ത്രം പണി മുടക്കി
കോലഞ്ചേരി: വോട്ടിംഗ് യന്ത്രം കേടായതിനെ തുടർന്ന് വീട്ടൂരിലും വടവുകോട്ടും പോളിംഗ് 50 മിനിട്ട് വൈകി. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ കുന്നത്തുനാട് അസംബ്ലി മണ്ഡലം 50ാം നമ്പർ വീട്ടൂർ ഗവ എൽപി സ്കൂൾ ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. ഇതു മൂലം 50 മിനിട്ടോളം പോളിംഗ് സ്തംഭിച്ചു.
ഇതേ തുടർന്ന് വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. രാവിലെ വോട്ട് ചെയ്തശേഷം ജോലിക്കു പോകാനെത്തിയവർ പ്രയാസത്തിലായി. മറ്റൊരു മെഷീൻ കൊണ്ടുവന്ന് 7.55 നാണ് വോട്ടിംഗ് ആരംഭിച്ചത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ 60ാംനമ്പർ ബൂത്ത് പുറ്റുമാനൂരിൽ അര മണിക്കൂറും വടവുകോട് എൽപി സ്കൂളിൽ രാവിലെ ഒരു മണിക്കൂറോളവും വോട്ടിംഗ് മെഷീൻ പണിമുടക്കി. ഇതേ തുടർന്ന് ക്യൂവിലും നീണ്ട നിരയായി.