കണ്ണമാലിയിൽ കലിയടങ്ങാതെ കടൽ
1567722
Monday, June 16, 2025 4:44 AM IST
തോപ്പുംപടി: സമീപകാലത്തെ ഏറ്റവും വലിയ കടലേറ്റം മൂലം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പ്രദേശത്ത് ജനജീവിതം ദുരിതമായി. ഇന്നലെ കാലവർഷത്തോടൊപ്പം ശക്തമായ കടൽ കയറ്റം കൂടി ആയതോടെ പ്രദേശങ്ങളിൽ ജനം എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്.
വെള്ളം കയറിയതോടെ വീടുകളിൽ കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ടെട്രാപോഡ് ഇല്ലാത്ത കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി വരെയാണ് രൂക്ഷത കൂടുതൽ. പ്രദേശത്തെ നാലു മുതൽ എട്ട് വരെയുള്ള വാർഡുകൾ പൂർണമായും വെള്ളത്തിലാണ്. ഇവിടെ കടൽ വെള്ളം റോഡും കവിഞ്ഞൊഴുകുകയാണ്.
തുടർച്ചയായി മഴയും കടലേറ്റവും ഈ രീതിയിൽ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച രൂക്ഷമായ കടലേറ്റത്തെ തുടർന്ന് താത്കാലികമായി ബന്ധുവീടുകളിലേക്ക് താമസം മാറിയവർ മടങ്ങിയെത്തിയവർ കടൽ കയറിയതോടെ വീണ്ടും ദുരിതത്തിലായി.
ഞായറാഴ്ച്ച രാവിലെയോടെ ശക്തമായ രീതിയിൽ കരയിലേക്ക് കടൽ കയറി. കണ്ണമാലി മുതൽ ചെറിയ കടവ് വരെ റോഡിലൂടെ വാഹനം ഓടിച്ചു പോകാനാകാത്ത സ്ഥിതിയാണ്. നിരവധി വാഹനങ്ങൾ റോഡിന് ഇരുവശവും വെള്ളം കയറി കേടായ അവസ്ഥയിൽ കിടക്കുന്നു. അതേ സമയം കടലിനെ പ്രതിരോധിക്കാൻ എട്ടാം വാർഡിൽ 60 മീറ്ററോളം മണൽ വാട ഒരുക്കിയെങ്കിലും അവയെല്ലാം ഒലിച്ചുപോയി. കടൽ കയറ്റത്തെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ ഒരു വാർഡിൽ കുറഞ്ഞത് 250 മീറ്റർ നീളത്തിലെങ്കിലും മണൽ വാട തീർക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ആദ്യ പ്രതിരോധ പ്രവർത്തനം കടലിൽ ഒലിച്ചു പോയി
കടൽ കയറ്റത്തിന് താത്കാലിക പ്രതിരോധം ഒരുക്കാൻ ജില്ലാ കളക്ടർ അനുവദിച്ച ഒന്നേകാൽ കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചെങ്കിലും നിർമിച്ച മണൽ വാട അദ്യ കടലേറ്റത്തിൽ തന്നെഒലിച്ചു പോയി.
ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ കടൽകയറ്റം തടയുന്നതിന് ജിയോ ബാഗ് നിരത്തി താത്കാലിക സംരക്ഷണമൊരുക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കളക്ടർ 1.25 കോടി രൂപ അനുവദിച്ചത്. ശക്തമായ കടൽകയറ്റമുളള ഏഴ് സ്ഥലങ്ങളിൽ മണൽനിറച്ച ജിയോ ബാഗുകൾ സ്ഥാപിച്ച് താത്കാലിക സുരക്ഷ ഒരുക്കാനായിരുന്നു പദ്ധതിയെങ്കിലും ആദ്യ പ്രതിരോധ പ്രവർത്തനം തന്നെ പാളിയ അവസ്ഥയിലാണ്.
എന്നാൽ താത്കാലിക പ്രതിരോധ പ്രവർത്തനമല്ല ശാശ്വതമായ സുരക്ഷയാണ് വേണ്ടതെന്നും കണ്ണമാലി പുത്തൻതോട് ഗ്യാപ്പിന് സമീപം നിർത്തി വച്ചിരിക്കുന്ന ടെട്രാ പോഡ് കടൽഭിത്തിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കെഎൽസിഎ സ്റ്റേറ്റ് പൊളിറ്റിക്കൽ ഫോറം കൺവീനർ ടി.എ. ഡാൽഫിൻ പറഞ്ഞു. സർക്കാരിന്റെ അനാസ്ഥയാണ് പദ്ധതി വൈകാൻ കാരണം. പദ്ധതിക്കായി പണം വകയിരുത്തി പദ്ധതി പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.