ജോജുവും മുഹമ്മദ് ഷിയാസും
നടൻ ജോജു ജോർജുമായി ഇപ്പോൾ സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്സലൻസ് അവാർഡ് നൽകുന്ന വേദിയിൽ പഴയ വഴക്ക് മറന്ന് ജോജു ജോർജും മുഹമ്മദ് ഷിയാസും ഒന്നിച്ചെത്തി.
ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമർശിച്ചത്.
മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ: ‘അടുത്തതായി വിളിക്കുന്നത് ജോജുവിനെയാണ്. ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്ക്കൊരു സമരത്തിൽ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു.
അദ്ദേഹം ഒരു പൗരനെന്ന നിലയിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാർഡുകൾ ഒക്കെ വാങ്ങിയ ഒരാളാണ്. തീർച്ചയായും ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്.’
ഇന്ധന വിലവർധനവിനെതിരെ 2021ൽ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനെതിരെ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.
ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ ഗതാഗതം തടസ്സപ്പെടുത്തി കോണ്ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയർത്തിയത്.
ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിൽ പെട്ടതിന് പിന്നാലെ പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ജോജുവിന്റെ കാറിന്റെ ഗ്ലാസും തകർക്കപ്പെട്ടു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്റായ ഷിയാസ് വിഷയത്തിൽ ജോജുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.
Tags : Joju Muhammad Shiyas politics cinema