നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഖലിസ്ഥാൻ അനുകൂലികളെ പോലീസ് പിടികൂടിയപ്പോൾ.
ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഖലിസ്ഥാൻ അനുകൂലിയെയും അമേരിക്കൻ പൗരനെയും സുരക്ഷാസേന പിടികൂടി. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ഡേ പ്രവർത്തകൻ വിക്രംജിത് സിംഗ്, യുഎസ് പൗരനും ഖലിസ്ഥാൻ അനുകൂലിയുമായ മൻവീർ സിംഗ് ധില്ലൻ എന്നിവരാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ റുപായ്ദിഹ പോസ്റ്റിന് സമീപത്തുവെച്ചാണ് ഇവർ പിടിയിലായത്. ഇവർക്ക് ഒത്താശ ചെയ്ത സുരേഷ് കുമാർ പഥക്, ദിലീപ് ഉപാധ്യായ, രാഹുൽ കുമാർ എന്നിവരെയും അറസ്റ്റ് ചെയ്തെന്ന് യുപി പോലീസ് പറഞ്ഞു. പിടിയിലായ വിക്രംജിത് സിംഗ് 2023-ൽ പഞ്ചാബിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയാണ്.
അതിർത്തി കടക്കാൻ ശ്രമിക്കവേ ഇരുവരുടെയും നീക്കങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. നടനും ഖലിസ്ഥാൻ നേതാവുമായ ദീപ് സിദ്ധു 2021-ൽ രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ഡേ. പിന്നീട് അമൃത്പാൽ സിംഗ് ഇതിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
പിടിയിലായ വിദേശ പൗരന് അന്താരാഷ്ട്ര ഭീകരബന്ധങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
Tags : InfiltrationAttempt Khalistani Terrorist Arrest UttarPradesh SashastraSeemaBal Deepika DeepikaNewspaper BreakingNews