ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരേ (ലേബർ കോഡുകൾ) സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരേയുള്ള കടന്നാക്രമണത്തെ ചെറുക്കുമെന്ന് പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
പാർലമെന്റിലെ എംപിമാർക്കുള്ള കവാടമായ മകരദ്വാരത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കോണ്ഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി, ഇടതുപാർട്ടികൾ എന്നിവയുടെ എംപിമാർ പങ്കെടുത്തു. കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, ഡിഎംകെയുടെ കെ. കനിമൊഴി, എ. രാജ, സിപിഎമ്മിലെ ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, ടിഎംസിയുടെ ഡോള സെൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
“കോർപറേറ്റുകളുടെ കാട്ടുവാഴ്ച വേണ്ട, തൊഴിൽനീതി വേണം’’ (നോ ടു കോർപറേറ്റ് ജംഗിൾ രാജ്- യെസ് ടു ലേബർ ജസ്റ്റീസ്) എന്ന വലിയ ബാനറിന്റെ പിന്നിലായിരുന്നു എംപിമാരുടെ ധർണ. തൊഴിൽ കോഡുകളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരള എംപിമാരിൽ ബഹുഭൂരിപക്ഷവും കേരളത്തിലായിരുന്നതിനാൽ ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാനായില്ല. പുതിയ തൊഴിൽ ബില്ലും തൊഴിൽ കോഡുകളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് എംപിമാർ പറഞ്ഞു.
എസ്ഐആറിന് എതിരേയെന്നപോലെ തൊഴിലാളി അവകാശങ്ങൾക്കുവേണ്ടിയും പോരാടാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചിരുന്നു. ദേശസുരക്ഷയിലെ വീഴ്ചകൾക്കും അതിരൂക്ഷമായ മലിനീകരണത്തിനും എതിരേ പ്രതിഷേധിക്കാൻ പ്രതിപക്ഷപാർട്ടികൾ തയാറെടുക്കുകയാണ്.
Tags : Protest Parliament Labor Code Congress