പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. കർണാടക ഹൊന്നിക്കേരി സ്വദേശി സഞ്ജന (26)യാണ് കൊല്ലപ്പെട്ടത്. പ്രതി ബീദർ സ്വദേശി ഭഗവതിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുപോയ സഞ്ജനയെ വനമേഖലയിൽ എത്തിച്ചാണ് കൊലപ്പെടുത്തിയത്. ബീദർ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു ഭഗവത് ഭാര്യയെ ആക്രമിച്ചത്.
ഭർത്താവ് അയൽവാസിയായ യുവതിയുമായി ബന്ധം പുലർത്തുന്നത് സഞ്ജന ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വഴക്കായി. പിന്നീട് ഭാര്യയുമായി അനുനയത്തിലെത്തിയ ഭഗവത് സഞ്ജനയുടെ വീട്ടിൽ പോയി നിൽക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്ന് പോലീസ് അറിയിച്ചു. വഴിമധ്യേ വനപ്രദേശത്ത് കാർ നിർത്തി ഇരുന്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഭാര്യ അപകടത്തിൽപ്പെട്ടെന്ന് ചിത്രീകരിച്ച് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന സഞ്ജന ആശുപത്രിയിലെത്തിയതോടെ മരിക്കുകയായിരുന്നു. പരിശോധനയിൽ അപകടമല്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും ധന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭഗവത് രണ്ട് വർഷം മുന്പാണ് സഞ്ജനയെ വിവാഹം കഴിച്ചത്.
Tags : questioned Husband extramarital affair wife death