ലിവര്‍പൂള്‍: ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19-ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന്റെ വിജയത്തിനും അനുഗ്രഹങ്ങൾക്കും കാരണം അവരുടെ മധ്യേയുണ്ടായിരുന്ന ദൈവസാന്നിധ്യമായിരുന്നു. പെട്ടകത്തിന്റെ മേൽ വെളിപ്പെട്ട ദൈവതേജസാണ് അവർക്കു വഴികാട്ടിയും സംരക്ഷണവും ശക്തിയും നൽകിയത്.
പെട്ടകം നിർമിച്ച ഖദിരമരത്തിനോ തങ്കത്തിനോ സ്വതന്ത്രമായ ശക്തിയില്ലായിരുന്നു. ദൈവമഹത്വം ഇല്ലാത്ത പെട്ടകം വെറും ഒരു സാധാരണ പെട്ടി മാത്രമായിരുന്നെങ്കില്‍ ദൈവസാന്നിധ്യം അതിന്മേൽ പ്രത്യക്ഷപ്പെടുമ്പോള്‍ "ബലത്തിന്റെ പെട്ടകമായി' മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരള പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ത്തയുടെയും മറിയയുടെയും വീട്ടില്‍ ക്രിസ്തുവിന്റെ കരച്ചില് നിസഹായതയുടേതായിരുന്നില്ല. കാല്‍വറിയില്‍ വേദനിക്കുമ്പോഴും തെറ്റു ചെയ്യാതിരുന്നിട്ടും ശിക്ഷ വിധിച്ചപ്പോഴും യേശു കരഞ്ഞില്ല.
ഭാരമേറിയ മരക്കുരിശ് വഹിക്കുമ്പോഴും ആണി കരങ്ങളില്‍ അടിച്ചു കയറ്റുമ്പോഴും കരയാത്ത ക്രിസ്തുവിന് ആരെല്ലാം തന്നെ കൈവിട്ടാലും പിതാവു കൈവിടില്ല എന്ന ഉറപ്പുണ്ടായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലണ്ടന്‍ഡെറി സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ബെന്നി വര്‍ഗീസ്, യോവില്‍ സഭാ ശുശ്രൂഷകന് പാസ്റ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രാര്‍ഥിച്ച് ആരംഭിച്ച കണ്വന്ഷന് ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
കണ്വന്ഷന് കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി ലിവര്‍പൂളിലെ സഭാ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സോണി ഏബ്രഹാം മാന്‍സ്ഫീഡ് ആശംസ അറിയിച്ചു. ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് വരും ദിവസത്തെ യോഗങ്ങളില്‍ മുഖ്യസന്ദേശം നല്‍കും.
ശനി രാവിലെ യുവജനങ്ങള്‍ക്കുള്ള പ്രത്യേക യോഗവും ഉച്ചയ്ക്കു ശേഷം സൺഡേസ്കൂള്, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച പൊതുആരാധനയോടെയാകും സമാപനം.
ചിത്രങ്ങള്‍: സിജോ ജോസ്
Tags : IPC UK & Ireland Region Convention