ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 226 റൺസ് വിജയ ലക്ഷ്യം അഞ്ചുപന്തും ഏഴുവിക്കറ്റും കൈയിലിരിക്കെ ക്യാപിറ്റല്‍സ് മറികടന്നു.
അർധസെഞ്ചുറിയുമായി തിളങ്ങിയ കെ.എല്‍.രാഹുൽ (40 പന്തില്‍ 75) പതും നിസങ്ക (33 പന്തില്‍ 62) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് രാഹുല്‍ - നിസങ്ക സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്.
ഇരുവരും ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് ചേര്‍ത്തത്. 10-ാം ഓവറില്‍ മാത്രമാണ് രാജസ്ഥാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. നിസങ്കയെ രവീന്ദ്ര ജഡേജ പുറത്താക്കി. തുടര്‍ന്നെത്തിയ നിതീഷ് റാണ (17 പന്തില്‍ 33) രാഹുലിനൊപ്പം നിര്‍ണായകമായ 61 റണ്‍സും കൂട്ടിചേര്‍ത്തു.
എന്നാല്‍ നിതീഷ് 15-ാം ഓവറില്‍ പുറത്തായി. പിന്നാലെ രാഹുലും മടങ്ങി. പിടിച്ച് നിന്ന് കളിച്ച ട്രിസ്റ്റണ്‍ സ്റ്റബ്സ് (19) അഷുതോഷ് ശര്‍മ (25) സഖ്യം ഡല്‍ഹിയ വിജയത്തിലേക്ക് നയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറാനും ഡൽഹിക്കായി. സ്കോർ: രാജസ്ഥാന് 225/6 ഡൽഹി 226/3 (19.1).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 225 റണ്‍സാണ് നേടിയത്. 50 പന്തില്‍ 90 റണ്‍സെടുത്ത റിയാന്‍ പരാഗാണ് ടോപ് സ്കോറര്‍. ഡോണോവന്‍ ഫെരേര (47*) മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തിൽ നിന്ന് ആറു സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് ഫെരേരയുടെ ഇന്നിംഗ്സ്.