ബംഗളൂരു: ഐപിഎൽ 2026 സീസണിൽ ഇന്ത്യൻ ബാറ്റർമാരുടെ താണ്ഡവം. സ്ട്രൈക്ക് റേറ്റിലും അഗ്രസീവ് ബാറ്റിംഗിലും ക്യാപ്ഡ്- അണ്‍ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ കരുത്തുകാട്ടുന്നു. വിദേശ താരങ്ങളുടെ സംഭാവന പേരിലൊതുങ്ങി. സ്ട്രൈക്ക് റേറ്റിലും റണ്‍സ് അടിച്ചെടുക്കുന്നതിലും അണ്‍ക്യാപ്ഡ് താരങ്ങൾ കരുത്തുകാട്ടുന്ന പ്രതീക്ഷയുടെ കാഴ്ചയും സീസണിൽ അരങ്ങുവാഴുകയാണ്.
സീസണിലെ 38 മത്സരങ്ങൾ പിന്നിട്ടപ്പോൾ 154.17 സ്ട്രൈക്ക് റേറ്റിൽ പിറന്നത് 13,100 റണ്‍സ്. ഇതിൽ 158.86 സ്ട്രൈക്ക് റേറ്റിൽ 9066 റണ്‍സ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. 144.59 സ്ട്രൈക്ക് റേറ്റിൽ 4034 റണ്‍സ് മാത്രമാണ് വിദേശ താരങ്ങളുടെ സംഭാവന. വെടിക്കെട്ട് കളത്തിൽ സ്ട്രൈക്ക് റേറ്റിലും റണ്‍സ് നേടുന്നതിലും വിദേശ ബാറ്റർമാർ വളരെയധികം പിന്നിൽ.
►ഇന്ത്യൻ സംഭാവന
സീസണിൽ ഇതുവരെ ആകെ നേടിയിട്ടുള്ള റണ്‍സിൽ 69.21% ഇന്ത്യൻ ബാറ്റർമാരുടെ സംഭാവനയാണ്. വിദേശ താരങ്ങൾ 30.79% റണ്‍സാണ് അടിച്ചെടുത്തത്. ഇത് ഐപിഎൽ ചരിത്ത്രതിൽ തന്നെ ഉയർന്ന ഇന്ത്യൻ ബാറ്റർമാരുടെ വെടിക്കെട്ട് റണ്‍സ് സ്കോറാണ്. കഴിഞ്ഞ സീസണിൽ 66.25 ശതമാനവും 2022 സീസണിൽ 65.25 ശതമാനവുമായിരുന്നു ഇതിന് മുന്‍പുള്ള ഉയർന്ന സ്കോറിംഗ്. അതിന് മുൻ സീസണുകളിൽ 50 ശതമാനം വരെയായിരുന്നു സ്കോറിംഗ്. 2009ൽ 47.51 ശതമാനം മാത്രമായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന.
ഈ സീസണിൽ ഇന്ത്യൻ ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് 158.86 ആണ്. വിദേശ ബാറ്റർമാരുടേതിനേക്കാൾ 14.27 കൂടുതൽ. ഐപിഎൽ 19 വർഷത്തെ ചരിത്രത്തിൽ രണ്ട് തവണ മാത്രമേ ഇന്ത്യൻ ബാറ്റർമാർ വിദേശ ബാറ്റർമാരേക്കാൾ വേഗത്തിൽ സ്കോർ ചെയ്തിട്ടുള്ളൂ. 2010ലും 2011ലും.
►ഫയർ പവർ
ഇന്ത്യൻ ഫയർ പവർ സീസണിൽ നിർണായകമാണ്. 200 അല്ലെങ്കിൽ അതിൽ കൂടുതൽ റണ്‍സ് സീസണിൽ നേടിയ 24 ബാറ്റർമാരിൽ 19 ഉം ഇന്ത്യൻ ബാറ്റർമാരാണ്. സ്ട്രൈക്ക് റേറ്റിലും 24 പേരിൽ ആദ്യ 11 ഉം ഇന്ത്യക്കാരാണ്. ഫിൽ സാൾട്ട് 12-ാം സ്ഥാനം സ്വന്തമാക്കി പട്ടികയിലെ ആദ്യസ്ഥാനത്തുള്ള വിദേശ താരം.
►വെടിക്കെട്ടില്‍ മുന്നിൽ
പ്രിയാൻഷ് ആര്യ (249.0), വൈഭവ് സൂര്യവംശി (234.9), അഭിഷേക് ശർമ (212.3), രജത് പട്ടീദാർ (210.6), ഇഷാൻ കിഷൻ (198.7) എന്നിവരാണ് സ്ക്ക്രൈ് റേറ്റിൽ ആദ്യ അഞ്ച് സ്ഥാനത്ത്. മലയാളി താരം സഞ്ജു സാംസണ് (169.8) പതിനൊന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ അണ്‍ക്യാപ്ഡ് താരങ്ങളാണെന്നതും ശ്രദ്ധേയം.
സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ആദ്യ പത്ത് സ്ഥാനങ്ങൾ ഇന്ത്യൻ ബാറ്റർമാർ സ്വന്തമാക്കുന്നത് ഇതാദ്യമാണ് (38 മത്സരങ്ങൾക്കു ശേഷം 200 റണ്‍ിന് മുകളിൽ സ്കോർ ചെയ്ത ബാറ്റർമാർ).
►വിദേശ ദുരന്തം
വിദേശ താരങ്ങൾ ഇത്തവണ വലിയ നിരാശ സമ്മാനിച്ചു. എട്ട് ഇന്നിംഗ്സിൽനിന്ന് 82 റണ്‍സാണ് നിക്കോളാസ് പൂരൻ നേടിയത്. ഷിമ്രോണ്‍ ഹെറ്റ്മെയർ (അഞ്ച് മത്സരത്തിൽനിന്ന് 61 റണ്‍സ്), ഗ്ലെൻ ഫിലിപ്സ് (അഞ്ച് മത്സരത്തിൽനിന്ന് 67 റണ്‍സ്), ഫിൻ അല്ലൻ (അഞ്ച് മത്സരത്തിൽനിന്ന് 81 റണ്‍സ്), ടിം സീഫെർട്ട് (മൂന്ന് മത്സരത്തിൽനിന്ന് 19 റണ്‍സ്) എന്നിവർ മോശം പ്രകടനത്തിൽ മുന്നിൽനിന്നു. കോൽക്കത്ത 25 കോടിക്ക് സ്വന്തമാക്കിയ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ സമ്മാനിച്ചത് വലിയ നിരാശയാണ്.
►അണ്‍ക്യാപ്ഡ് മിന്നിത്തിളങ്ങി
ഇന്ത്യൻ ബാറ്റമാരിൽ പോലും ശ്രദ്ധ നേടിയത് ദേശീയ ടീമിൽ ഇതുവരെ ഇടംപിടിച്ചിട്ടില്ലാത്ത താരങ്ങളാണ്. 160.48 സ്ട്രൈക്ക് റേറ്റിൽ 2757 റണ്‍സ് അവർ സംഭാവന ചെയ്തു. ഒരു ഐപിഎൽ സീസണിലെ 38 മത്സരങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റാണിത്. 200ലധികം റണ്‍സ് നേടിയ 11 താരങ്ങളുടെ സ്ട്രൈക്ക് റേറ്റിൽ നാല് പേർ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്താരാണ്. പ്രിയാൻഷ് ആര്യ (249.01), വൈഭവ് സൂര്യവംശി (234.86) എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് മാത്രെ എന്നിവരും ആദ്യ 11 നുള്ളിലുണ്ട്.
►കുട്ടി താരങ്ങൾ
ആദ്യ 38 മത്സരങ്ങളിൽ ആറ് തവണ മത്സരത്തിന്റെ താരമായത് അണ്‍ക്യാപ്ഡ് ബാറ്റർമാരായിരുന്നു. സമീർ റിസ്വി, പ്രിയാൻഷ് ആര്യ എന്നിവർ രണ്ട് വീതവും പ്രഭ്സിമ്രാനും സൂര്യവംശിയും ഓരോ തവണയും.
Tags : Indian Power IPL T20 Cricket