തെളിഞ്ഞ കാലാവസ്ഥയും കുളിരണിയിക്കുന്ന തണുപ്പും... നാലുവരിപ്പാതകൾ, വഴിയോരങ്ങളിലെ പൂക്കൾ, പച്ചപ്പുൽപ്പരപ്പിലെ മരങ്ങൾ, ഇടയ്ക്കിടെ മേല്പാലങ്ങൾ, ചെറുതും വലുതുമായ കെട്ടിടങ്ങൾ, അങ്ങകലെ നീലമലകൾ...
അകലെ ഗാഗുൽത്താമല കാണാം. യേശുവിന്റെ കുരിശും വലതും ഇടതുമായി കള്ളൻമാരുടെ കുരിശുകളും. അറിയാതെ കൈകൂപ്പിപ്പോകും. അസ്തമയ സൂര്യന്റെ സ്വർണവർണം ഗാഗുൽത്താമല ഒന്നാകെ നിറഞ്ഞിരിക്കുന്നു. സമീപത്തായി യേശുവിന്റെ കല്ലറ. അവിടെ ഒരുനിമിഷം നിൽക്കാം. വീണ്ടും നടന്നപ്പോൾ കൊളോസിയവും ഈഫൽ ഗോപുരവും കണ്മുന്നിൽ.
രണ്ടിനും മുന്നിൽ തണുത്തുറഞ്ഞ മഞ്ഞുകട്ടകൾക്കിടയിൽനിന്ന് സെൽഫിയെടുക്കാം. അന്റോണിയ ഫോർട്രസ്, ബിഗ്ബെൻ, ഹെറോഡ്സ് പാലസ്, ബെത്ലഹേം, അൽ അക്സ മോസ്ക്, ജറുസലേം ക്ലോക്ക് ടവർ... കാഴ്ചകൾ നിറയുന്നു.
പറയുന്നത് യൂറോപ്പിനെക്കുറിച്ചല്ല. നമ്മളിപ്പോൾ നിൽക്കുന്നത് ബൈബിളിലെ വിശുദ്ധ നാട്ടിലുമല്ല. യൂറോപ്യൻ നാടുകൾ കാണാൻ, ജീവിതം അനുഭവിക്കാൻ, മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ കൊല്ലത്ത് എത്തിയാൽമതി. രണ്ടേക്കർ സ്ഥലത്ത് മഞ്ഞിന്റെ യൂറോപ്യൻ അഭ്ഭുതലോകം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ രാജീവ് പോൾ ചുങ്കത്തിന്റെ നേതൃത്വത്തിലാണ് ഈ യൂറോപ്യൻഅനുഭവം മലയാളിക്കു പകർന്നു നല്കുന്നത്.
മഞ്ഞണിഞ്ഞ് തിരുമുല്ലവാരം ബീച്ച്
മഞ്ഞുതുള്ളികൾ നൃത്തം ചെയ്യുന്ന വിസ്മയലോകമാണ് സഞ്ചാരികളെ വരവേൽക്കുന്നത്. കൊല്ലം തിരുമുല്ലവാരം ബീച്ചിനോടു ചേർന്നുള്ള പ്രകൃതിരമണീയമായ ഗ്രാമീണഭൂമിയിലാണ് യൂറോപ്യൻ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമ്മർ ഇൻ ബെത്ലഹേം എന്നു പേരിട്ടിരിക്കുന്ന യൂറോപ്യൻ ഫെസ്റ്റിന്റെ വേദിയാണിത്.
പ്രകൃതിദത്തമായ അദ്ഭുതങ്ങളുടെയും അതിമനോഹരമായ തീരപ്രദേശത്തിന്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പുതിയകാലത്തെ കൂടിച്ചേരൽ. വൈവിധ്യമാര്ന്ന ഭൂപ്രകൃതിയും പരമ്പരാഗത രുചിവൈവിധ്യങ്ങളും ഇവിടെ സമ്മേളിക്കുകയാണ്. മനോഹരമായ വാസ്തുവിദ്യയുടെ നേര്ക്കാഴ്ച ഒരുക്കുന്ന പുരാതനമായ ഒട്ടേറെ കോട്ടകളും സ്മാരകങ്ങളും സഞ്ചാരികൾക്ക് ഇവിടെ കണ്ടറിയാം.
മുന്നിൽ യൂറോപ്യൻനഗരം
ആറു മുതൽ എട്ടു വരെ അടി ഉയരത്തിൽ മിനിയേച്ചർ സമുച്ചയങ്ങളുള്ള 16 യൂറോപ്യൻ നഗരങ്ങളും 3,000 ചതുരശ്ര അടി മഞ്ഞുമൂടിയ ലോകവും 18 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള യൂറോപ്യൻ കാലാവസ്ഥാനുഭവം നൽകുന്ന 20,000 ചതുരശ്ര അടി വിസ്തീർണമുള്ള നഗരവും ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ബെത്ലഹേമിന്റെ മാതൃകയിൽ രൂപംകൊണ്ട വിസ്മയകരമായ സ്നോ വില്ലേജ് എല്ലാ പ്രായക്കാരെയും ആനന്ദിപ്പിക്കും.
സാഹസികത നിറഞ്ഞ അനുഭവമായിരിക്കും സമ്മർ ഇൻ ബെത്ലഹേമിൽ കാത്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദവും വിജ്ഞാനവും ഇവിടെക്കിട്ടും.
സാന്താക്ലോസിനൊപ്പം
ഡിസംബറിലെ മരംകോച്ചുന്ന വൈകുന്നേരങ്ങളിൽ പൊടിമഞ്ഞിനു മുകളിലൂടെ എട്ട് റെയിൻ ഡീറുകളെ കെട്ടിയ മനോഹരമായ രഥത്തിൽ ചുവന്ന വസ്ത്രവും വെളുത്ത താടിയുമായി ജിങ്കിൾ ബെൽസ് പാടിവരുന്ന സാന്താക്ലോസ് എല്ലാവരുടെയും മനസിലുള്ള ക്രിസ്മസ് കാഴ്ചയാണ്. സമ്മർ ഇൻ ബെത്ലഹേമിന്റെ വാതിൽ തുറന്നു അകത്തുപ്രവേശിക്കുന്പോൾ സന്ദർശകരെ വരവേൽക്കുന്നത് സാന്താക്ലോസാണ്.
എങ്ങും ക്രിസ്മസ് രാവിന്റെ വരവറിയിച്ചുള്ള അലങ്കാരങ്ങൾ. ആരെയും ആകർഷിക്കുന്ന മഞ്ഞും തണുപ്പും ക്രിസ്മസ് ട്രീയും സാന്താക്ലോസും. സാന്താക്ലോസിനൊപ്പംനിന്നു ഫോട്ടോയെടുക്കാൻ കുട്ടികളുടെ മത്സരം. സ്നേഹത്തിന്റെ പ്രതീകമായ ക്രിസ്മസിന്റെ അനുഭവത്തിലൂടെയാണ് ഇവിടെ യാത്ര ആരംഭിക്കുന്നത്.
സ്നോമാൻസ് സമ്മർഹോം
ചൂടേറിയ ദിവസങ്ങൾക്ക് ഒരു അടിപൊളി ട്വിസ്റ്റ് നല്കുന്ന സ്നോമാൻസ് സമ്മർഹോം, ഫ്ളമെംഗോ ഡാൻസ്, കല്ലുകൊണ്ടു പണിത വഴികളും സവിശേഷമായ അലങ്കാരങ്ങളും വിസ്മയമൊരുക്കുന്ന ബെത്ലഹേം റെപ്ലിക്ക വില്ലേജ്, കൃത്യതയും ആഡംബരവും നല്കുന്ന സിംഫണിയുടെ റോയൽ ബ്രിട്ടീഷ് പരേഡ്, സുവനീർ ഷോപ്പുകൾ, ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും യൂറോപ്യൻഅനുഭവം പകരുന്ന ടേസ്റ്റ് ഓഫ് യൂറോപ്പ്... സുന്ദരമായ അനുഭവങ്ങൾ നീളുന്നു.
10,000 ചതുരശ്ര അടി വിസ്തീർണമുള്ള എയർ കണ്ടീഷൻ ചെയ്ത ഓഡിറ്റോറിയവും ഇവിടെയുണ്ട്. ഷോപ്പിംഗിനായി 60 സ്റ്റാളുകളുള്ള ഒരു ക്രിസ്മസ് ഗ്രാമവും ക്രമീകരിച്ചിരിക്കുന്നു. വിശാലമായ കാർ പാർക്കിംഗ് സൗകര്യമുണ്ട്. ഉച്ചയ്ക്കു മൂന്നുമുതൽ രാത്രി ഒന്പതുവരെ ഈ യൂറോപ്യൻ ലോകത്ത് ആനന്ദിക്കാം. ഒരു സാധാരണ എക്സിബിഷൻ ആയല്ല മറക്കാനാവാത്ത അനുഭവമാക്കാനാണ് ചുങ്കത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കൂടിയായ രാജീവ് പോൾ ചുങ്കത്തിന്റെ ശ്രമം. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് കൊല്ലത്ത് യൂറോപ്യൻ മായികലോകം ഒരുക്കിയിരിക്കുന്നത്.
Tags : Europe vibe Kollam Chritmas