വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം നാല്‍പ്പത്തിയേഴാം വാക്യം ഇങ്ങനെ: ""ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു.''
വിശുദ്ധ വേദപുസ്തകത്തിലെ ഈ വാക്യം ഉദ്ധരിച്ച്് നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഒരു പ്രസംഗം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേരള നിയമസഭ അനുസ്മരിച്ചപ്പോഴായിരുന്നു അത്. അതേ വാക്യങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും എഴുതിച്ചേര്‍ത്തിരിക്കുന്നത്. നിയമസഭയില്‍ ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രസംഗിച്ച വി.ഡി. സതീശന് പ്രതിപക്ഷനേതാവായതിനു ശേഷം ഇതുവരെ 250 ലധികം ക്രൈസ്തവ പരിപാടികളിലാണ് പ്രാസംഗികനായോ ഉദ്ഘാടകനായോ എത്തിയത്. ഇപ്പോഴിതാ ആ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം ഒരുങ്ങുന്നു.
പത്രവായനയിൽ തുടക്കം
ചെറുപ്രായത്തിൽ പത്രം വായിച്ചു തുടങ്ങിയ ശീലം പിന്നീടു ജീവിതത്തിന്റെ ഭാഗമായി. തേവര എസ്എച്ച് കോളജിലും രാജഗിരി കോളജിലും ഉപരിപഠനകാലത്ത് വായന വ്യത്യസ്ത തലങ്ങളിലേക്കു പടർന്നു. പ്രീഡിഗ്രി കാലഘട്ടത്തിലാണ് ബൈബിള്‍ വായനയിലേക്ക് എത്തിയത്. ആത്മീയതയിലേക്കു മാത്രമല്ല ബൈബിള്‍ വിരൽചൂണ്ടുന്നതെന്നും മനുഷ്യനെ ശക്തനാക്കാന്‍ ഏറ്റവും വലിയ പ്രചോദനം അതു നല്‍കുന്നുണ്ടെന്നും സതീശൻ പറയുന്നു.
സാമൂഹ്യ ജീവിതത്തില്‍ ബൈബിള്‍ ഏറെ സ്വാധീനം ചെലുത്തുന്ന ചാലകശക്തിയാണ്. ബൈബിളും ഗീതയും ഖുറാനുമുള്പ്പെടെ എല്ലാ മതഗ്രന്ഥങ്ങളിലെയും നന്മ ലോകത്തിനു പ്രകാശമാണെന്നാണ് എന്റെ പക്ഷം. മാര്‍ ക്ലീമിസ് കാതോലിക്കാബാവ എനിക്കു നല്കിയ സുവിശേഷകന് എന്ന പരാമര്‍ശം ഏറ്റവും വലിയ അംഗീകാരമായാണ് കാണുന്നത്. ദൈവവും മനുഷ്യനും തമ്മിലുളള ആശയവിനിമയം ഏറ്റവും വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഉപകരണമാണ് ബൈബിള്‍. ബൈബിളും ക്രിസ്തുവും ഏതൊരു വ്യക്തിയെയും സ്വാധീനിക്കും.
ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പ്രസംഗിക്കുന്നതിനെ പ്രീണനം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനൊന്നും മറുപടിയില്ല. ക്രൈസ്തവ മിഷണറിമാര്‍ ഈ നാടിനു നല്‍കിയിട്ടുള്ള വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യമേഖലകളിലെ നന്മകളെ കാണാതിരിക്കാന്‍ കഴിയില്ല. അവര്‍ക്ക് വിളക്കായി നിന്നത് ബൈബിളിലെ വാക്യങ്ങള്‍ തന്നയാണ്. ഒരു രാഷ്ട്രീയ നേതാവ് ഒരു മതത്തിന്റെ നല്ല അംശങ്ങള്‍ പറയുമ്പോള്‍ അതിനെ പ്രീണനം എന്നു പറയേണ്ടതില്ല. ജനാധിപത്യത്തെയും സംസ്കാരത്തേയും കലയേയും എല്ലാം ബൈബിള്‍ സ്വാധീനിച്ചിട്ടുണ്ട്- സതീശൻ പറയുന്നു.
അറിവു നൽകുന്ന പ്രകാശം
ബൈബിള്‍ വാക്യങ്ങള്‍ ആധാരമാക്കി സമകാലിക ലോകസംഭവങ്ങള്‍ കൂട്ടിയിണക്കി നടത്തുന്ന സതീശന്റെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പൊതുജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പുസ്തക വായനയ്ക്കായി പ്രത്യേകം സമയം കണ്ടെത്താറുള്ള പ്രതിപക്ഷ നേതാവ് താന്‍ വായിച്ച പുസ്തകങ്ങളിലെ ആശയങ്ങള്‍ പൊതുസമക്ഷത്ത് അവതരിപ്പിക്കുന്നതിലും ഏറെ ശ്രദ്ധാലുവാണ്. ക്രൈസ്തവ സമൂഹത്തെപ്പോലും ആശ്ചര്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബൈബിൾ അറിവ്.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോണം, തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്മത്തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹക്കൂട്ടായ്മയിലെ പ്രസംഗം, മലങ്കര സഭ പുനരൈക്യ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം, മോണ്‍.ഡോ. ജോണ്സണ് കൈമലയില്‍ കോര്‍ എപ്പിസ്കോപ്പ എഴുതിയ ദാവീദിന്റെ കിന്നരം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രഭാഷണം എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കെ.പി. അപ്പന്റെ വാക്കുകള്‍
ബൈബിള്‍ ഓരോരുത്തരുടെയും ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കുന്നുവെന്നും നന്മയുടെ പാതയിലേക്ക് നയിക്കുന്നുവെന്നും വ്യക്തമാക്കാന്‍ കെ.പി. അപ്പന്റെ വാക്കുകള്‍ സതീശന് കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്ലി അനുസ്മരണയോഗത്തിലെ പ്രസംഗത്തില്‍ മുന്നോട്ടുവെച്ചു. ""ദൈവം മനുഷ്യരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ബെഞ്ചമിന്‍ ബെയ്ലിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. ബൈബിള്‍ എങ്ങനെയൊക്കെ മലയാളിയെ സ്വാധീനിച്ചുവെന്ന് എഴുത്തുകാരനും ബൈബിള്‍ വ്യാഖ്യാതാവുമായ കെ.പി. അപ്പന് എഴുതിയിട്ടുണ്ട്. അതിനപ്പുറം മറ്റൊരു നിര്‍വചനമോ വ്യാഖ്യാനമോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.''
കലാസൃഷ്ടികളെ ആധ്യാത്മികമായ തലത്തില്‍ സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ബൈബിള്‍ പഠിപ്പിച്ചുവെന്നും ശൈലിയെ നിരന്തരം നവീകരിക്കാനുള്ള സൗന്ദര്യശിക്ഷണം നല്‍കിയെന്നും "ബൈബിള്‍ വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകത്തിൽ കെ.പി. അപ്പൻ പറയുന്നു. ബൈബിളിനെക്കുറിച്ച് ഏറ്റവും വലിയ സാക്ഷ്യപത്രങ്ങളിലൊന്നാണ് അപ്പന് വരച്ചു കാട്ടിയതെന്നു സതീശന് വ്യക്തമാക്കി.
നിലപാടുകളില്‍ പതറാതെ
ക്രിസ്തുശിഷ്യന്മാരില് തോമസ് അപ്പോസ്തലന് അനിതരസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്. മറ്റാര്‍ക്കുമില്ലാത്ത ധൈര്യം, അചഞ്ചലമായ വിശ്വാസം, പ്രതിസന്ധികളില്‍ പതറാതെ കര്‍ത്താവില്‍ മാത്രം ആശ്രയിക്കാനുള്ള ധാര്‍മിക നിലപാട് എന്നീ ഗുണങ്ങളാണ് തോമസിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.
തോമസിന്റെ വ്യത്യസ്തമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നത് യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലാണ്. പ്രിയശിഷ്യരില്‍ ഒരാളായിരുന്ന ലാസര്‍ രോഗബാധിതനായി കിടക്കുന്നതറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ക്രിസ്തു ഏറെ തിടുക്കപ്പെടുന്നു. എന്നാല്‍ അവിടേക്കു പോകുന്നത് ജീവന് അപകടത്തിലാക്കുമെന്നു ശിഷ്യരില്‍ ചിലര്‍ മുന്നറിയിപ്പു നല്കി. ശിഷ്യരില്‍ ഏറെപ്പേരും പതറിനിന്നപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തോമസിന്റെ ദൃഢതയാര്‍ന്ന ശബ്ദം ഉയര്‍ന്നു.
ഒപ്പമുള്ളവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായം 16-ാം വാക്യത്തില്‍ വ്യക്തമാക്കുന്നു- "അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോകുക.'
യേശു ഉയര്‍ത്തിപ്പിടിച്ച വിശ്വാസത്തിനുവേണ്ടി, നിലപാടുകള്‍ക്കുവേണ്ടി, ദൈവസ്നേഹത്തിനുവേണ്ടി അദ്ദേഹത്തോടൊപ്പം മരിക്കേണ്ടി വന്നാലും താന്‍ അതിനു തയാറാണെന്ന് ഉച്ചത്തില്‍ വെളിപ്പെടുത്തുകയായിരുന്നു ക്രിസ്തുശിഷ്യനായ തോമാശ്ലീഹായെന്നു നിലയ്ക്കല്‍ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സതീശന് പറഞ്ഞു.
അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന നിലപാട് ഉന്നതമായ ധാര്‍മികമൂല്യവും വിശ്വാസസ്ഥൈര്യവും ഉള്ള ഒരു വ്യക്തിക്കുമാത്രം പറയാന്‍കഴിയുന്ന ഒന്നാണ്. ക്രിസ്തു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുവേണ്ടി ഈ പ്രഖ്യാപനം നടത്താന്‍ എത്രപേര്‍ക്കു കഴിയുമെന്നതും കാലിക സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുമ്പോള്‍ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുമ്പോള് ക്രിസ്തുവില്‍ പതറാതെ നില്‍ക്കുന്നവര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ് ’അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക’ എന്ന വാക്യം.
ക്രിസ്തു മാര്‍ഗദര്‍ശി
"ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തു മാര്‍ഗദര്‍ശിയാണ്. സങ്കീര്ത്തനങ്ങങ്ങളില് എഴുതിയതുപോലെ "നിന്റെ വചനങ്ങള്‍ എന്റെ കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമാകുന്നു.’ ഈ വാക്യം പറയാന്‍ എനിക്ക് ഭയമോ പ്രയാസമോ ഇല്ല.
ക്രിസ്തുവിന്റെ ദര്‍ശനങ്ങൾ ഗാന്ധിജിയെ സ്വാധീനിച്ചതിന്റെ തെളിവുകളിലൊന്നാണ് അഹിംസാ സിദ്ധാന്തം. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിളവെടുപ്പു നടത്തുന്നവര്ക്കേതിരേ നില്ക്കാന് വിശുദ്ധ തോമസിനെപ്പോലുള്ള ധൈര്യശാലികളാവാന് കഴിയണം, വിശ്വാസപ്രമാണങ്ങള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്യാന്‍ ചരിത്രത്തില്‍തന്നെ വളരെ ചുരുക്കം ആളുകള്‍ക്കേ കഴിഞ്ഞിട്ടുള്ളു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്, മഹാത്മാഗാന്ധി, മാര്ട്ടിന് ലൂതര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല ഇങ്ങന വളരെ ചുരുക്കമാളുകള്‍'- സതീശൻ പറയുന്നു.
തോമസ് അക്കെന്പിസിന്റെ ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കുന്നത് ഇങ്ങനെ: "ക്രിസ്തുവിന്റെ സ്വര്ഗരാജ്യത്തെ സ്നേഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുരിശു ചുമക്കാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണം തുലോം ചുരുക്കമാണ്. തോമസ് അക്കെന്പിസിന്റെ ഈ ഓര്‍മപ്പെടുത്തല്‍ നമുക്ക് ഓരോരുത്തര്‍ക്കും മുന്നറിയിപ്പും അതുവഴി ക്രിസ്തുവിന്റെ ആഗ്രഹവുമാണ്.
"ദൈവം മനഷ്യരാശിക്കു നൽകിയ ഉറപ്പ്'
(വി.ഡി. സതീശന്റെ പ്രസംഗത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ)
എന്നെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ബൈബിള്‍. ഞാന്‍ എന്നെത്തന്നെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും പരിമിതികളില്‍നിന്ന് വിടുതല്‍ തേടുകയും ചെയ്യുന്നത് ബൈബിളിലൂടെയാണ്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരവും ജീവനുള്ളതുമായ കവിതാ സമാഹാരമാണ് ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍. ഈ മഹാകാവ്യത്തെ മറികടക്കുന്ന കവിതയോ സാഹിത്യസൃഷ്ടിയോ നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല.
വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ്് പീറ്റേഴ്സ് ബസിലിക്കയുടെ മേല്‍ത്തട്ടിലും ഉന്നതങ്ങളിലുമൊക്കെ തേജോമയമായ ചിത്രങ്ങള്‍ വരച്ച വൃദ്ധ കലാകാരനെ അറിയാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. തൊണ്ണൂറിനടുത്ത് പ്രായമുള്ളപ്പോഴാണ് മൈക്കലാഞ്ചലോ ദേവാലയത്തിന്റെ വിതാനങ്ങളില്‍ ചായം മുക്കിയ ബ്രഷ് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.
അവശമായ ജീവിതാവസ്ഥയിലും മൈക്കലാഞ്ചലോ എന്ന മനുഷ്യന്റെ മനസ് കൗമാര പ്രായം പിന്നിടാത്ത കുതിരയെപ്പോലെ പായുകയായിരുന്നു. വ്യാകുലമാതാവിന്റെ വെണ്ണക്കല്‍ പ്രതിമ മാത്രം മതി ഈ ഈ ശില്പി യെ ഇന്നും എന്നും മരണമില്ലാത്തവനായി നിലനിര്‍ത്താന്‍. പ്രായമേറുന്തോറും സഹായികളും സ്വന്തക്കാരും ബന്ധുക്കളും രംഗംവിട്ടുപോവുമ്പോഴും ജ്ഞാനിയായ വൃദ്ധന് തന്റെ സൃഷ്ടി തുടര്‍ന്നുകൊണ്ടിരുന്നു.
ചെറുകുടലിലെ വ്രണങ്ങള്‍ സൃഷ്ടിച്ച വേദനയില്‍ പുളയുമ്പോഴും തന്റെ ദൗത്യത്തില്‍നിന്ന് പിന്മാറാന് അദ്ദേഹം ഒരുക്കമല്ലായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസന പള്ളിയുടെ നിര്മാണച്ചുുമതല ഏറ്റെടുക്കുമ്പോള്‍ മൈക്കലാഞ്ചലോ പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമുണ്ട് - "ദൈവം ഏല്പിച്ച ഒരു ചുമതലയും ദൗത്യവുമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഒരുപാടു പണികള്‍ ബാക്കിയുണ്ട്.’
രോഗവും പീഡയും ഏകാന്തതയും സൃഷ്ടിച്ച ചിലന്തിവലക്കിടയില്നിന്ന് ആ മഹാനായ ശില്പിയെ മുന്നോട്ടു നയിച്ച ഘടകമെന്തായിരുന്നു. ആ ചോദ്യത്തിന് ഉത്തരം പറയാന്‍ അധികമൊന്നും ആലോചിക്കേണ്ടതില്ല. തനിക്കീ ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ ദൈവത്തിനായി ചെയ്തുതീര്‍ക്കണമെന്ന അദമ്യമായ ആവേശമാണ് ഓരോ നിമിഷവും അദ്ദേഹത്തെ മുന്നോട്ടുനയിച്ചിരുന്നത്.
സങ്കീര്‍ത്തനങ്ങളില്‍ ഞാനേറ്റവും കൂടുതല്‍ വായിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് 121-ാമത്തെ സങ്കീര്‍ത്തനമാണ്. കേവലം എട്ട് വാക്യങ്ങളില്‍ ദൈവം മനുഷ്യന് നല്കുന്ന വലിയൊരു വിശ്വാസ പ്രമാണമാണ്. ഭരണാധികാരിയായ ദാവീദ് രാജാവ് തന്റെ ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ വിശ്വാസവും ജീവിത സത്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി എഴുതിയതാണ് 120 മുതല്‍ 134 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍.
സങ്കീര്‍ത്തനം 121 തുടങ്ങുന്നത് ഞാന്‍ എന്റെ കണ്ണു പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും, എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു. നിന്റെ കാല് വഴുതുവാന്‍ അവന് സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന് മയങ്ങുകയുമില്ല. ഇസ്രായേലിന്റെ പരിപാലകന് മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. യഹോവ നിന്റെ പരിപാലകന്; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍. പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാത്തവണ്ണം നിന്നെ പരിപാലിക്കും. അവന് നിന്റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’
ദൈവം മനുഷ്യരാശിക്ക് നല്കിയ ഏറ്റവും വലിയ ഉറപ്പിന്റെ പ്രതീകമാണ് ഈ എട്ടു വാക്യങ്ങള്‍. എനിക്ക് വലിയ ആത്മവിശ്വാസം നല്കുന്ന വാക്കുകളാണ്. എന്റെ സങ്കടങ്ങളില്‍, പ്രതിസന്ധികളില്‍, സന്ദിഗ്ധാവസ്ഥകളില്‍ ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസത്തിനും ധൈര്യത്തിനും വല്ലാത്തൊരു മാസ്മരിക ശക്തിയുണ്ട്.
"യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’ -ഇതിനേക്കാള്‍ വലിയ ഉറപ്പ് ഈ ലോകത്ത് ആര്‍ക്ക് തരാനാവും!
Tags : Bible the power word sunday deepika