പരിശീലനം, മനഃസാന്നിധ്യം, അല്പം സാഹസികതയും... ഇത്രയും വേണം കടലിന്റെ ആഴങ്ങളിൽ ഡൈവ് ചെയ്തുചെന്ന് ജോലികൾ പൂർത്തിയാക്കാൻ. ലോകത്തിന്റെ പലയിടങ്ങളിൽ എയർ ഡൈവിംഗ് ദൗത്യങ്ങൾ വിജയകരമായി നിർവഹിച്ച മൂലമറ്റം സ്വദേശി ജോർജ് സെബാസ്റ്റ്യനെക്കുറിച്ച്...
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലും തിരമാലകളും ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. തീരംതൊടുന്ന തിരകളോടു സല്ലപിക്കാനും തീരത്തടിയുന്ന കക്കകൾ പെറുക്കിയെടുക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ കടലിന്റെ ആഴങ്ങളില്‍ മുങ്ങിനീന്താൻ സാധാരണക്കാർക്കു കഴിയില്ല.
അതിനു പ്രത്യേക പരിശീലനവും കഴിവും മനഃസാന്നിധ്യവും വേണം. എയർ ഡൈവിംഗ് എന്നു വിളിക്കുന്ന ഇത് അല്പം സാഹസികതകൂടി ഇഷ്ടപ്പെടുന്നവർക്കേ ചെയ്യാനാവൂ. എയര്‍ ഡൈവിംഗിലൂടെ മൂന്നു പതിറ്റാണ്ടോളം സാഹസിക ദൗത്യങ്ങള്‍ നിര്‍വഹിച്ച മൂലമറ്റം സ്വദേശി ജോര്‍ജ് സെബാസ്റ്റ്യന്‍ ഒഴാക്കലിനെക്കുറിച്ചു കേട്ടാല്‍ നമ്മുടെ മനസിലും ആവേശത്തിന്റെ തിരകളുയരും.
കടലിലെ "രക്ഷാകരം'
ആഴക്കടലിലെ അപകടച്ചുഴികളിൽ സാന്ത്വന സ്പര്‍ശമായി ഓടിയെത്തുന്ന രക്ഷാകരമാണ് എയര്‍ ഡൈവിംഗ് വിദഗ്ധനായ ജോര്‍ജെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. കൊച്ചി, കണ്ണമാലി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങിപ്പോയ മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടെടുത്തുനല്കിയപ്പോള് കടലിന്റെ മക്കള്‍ പറഞ്ഞു, ഇതാ ഒരു ആശ്വാസദൂതന് ഞങ്ങളുടെ അരികിലെത്തിയെന്ന്. മുങ്ങിയ ബോട്ടുകള്‍ ഉയര്‍ത്തുന്നത് ശ്രമകരമായ ദൗത്യമാണ്. എയര്‍ ഡൈവിംഗിലൂടെ ബോട്ടിന്റെ സമീപമെത്തി ആദ്യം റോപ്പുകള്‍ ബന്ധിപ്പിക്കും. തുടര്‍ന്നാണ് ബോട്ട്് ഉയര്‍ത്തുന്നത്. രണ്ടോ മൂന്നോ ദിവസംനീളുന്ന പ്രക്രിയയാണിത്.
കല്ലാര്‍കുട്ടി, ചെങ്കുളം, മാട്ടുപ്പെട്ടി, മലമ്പുഴ തുടങ്ങിയ ഡാമുകളില്‍ പരിശോധനയും അറ്റകുറ്റപ്പണിയുമെല്ലാം ജോർജ് നടത്തിയിട്ടുണ്ട്. മാസ്ക്, എയര്‍ സിലിണ്ടര്‍, എയര്‍ റെഗുലേറ്റര്‍, ഡിമാന്‍ഡ് വാല്‍വ്, പ്രത്യേകതരം സ്യൂട്ട് തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ജലാശയത്തില്‍ ഇറങ്ങുന്നത്.
ഓയില്ഫീല്ഡ് അറ്റകുറ്റപ്പണി
1994ല്‍ മുംബൈയില്‍ ഓയില്‍ റിഗ്ഗുകളില്‍ സ്പഡ് ക്യാന്‍, ഇന്സ്പെക്ഷന്, അറ്റകുറ്റപ്പണി, ഓയില്‍ പ്ലാറ്റ്ഫോം സര്‍വേ എന്നിങ്ങനെ വിവിധങ്ങളായ ജോലികള്‍ ജോർജ് നിര്‍വഹിച്ചിരുന്നു. ഗുജറാത്തിലെ ഹസീറ തുറമുഖത്ത് തകർന്ന കപ്പൽ ബെര്‍ത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയയിലും പങ്കാളിയായി. 1996ല്‍ സൗദിയിലെ ബോട്ട് ജെട്ടി, സ്ലിപ്പ് വേ എന്നിവയുടെ നിര്‍മാണത്തിലും പങ്കെടുത്തു. സീ ബെഡ് സര്‍വേ നടത്തി കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ജെട്ടിയുടെ നിര്‍മാണം ജോര്‍ജും ടീമംഗങ്ങളും നടത്തിയത്.
1998-2000 കാലയളവില്‍ ഗുജറാത്തിലെ സിക്കയില്‍ റിലയന്‍സ് പെട്രോ കെമിക്കല്‍സിന് കടലില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജോര്‍ജും ഒപ്പമുണ്ടായിരുന്നു. 2005 മുതല്‍ 2014 വരെ യെമനില്‍ ക്രൂഡോയില്‍ കൊണ്ടുപോകുന്ന കപ്പലുകളില്‍ ഓയില്‍ നിറയ്ക്കുന്ന ജോലിയിലും ഇദ്ദേഹം സഹകരിച്ചിരുന്നു. എയര്‍ ഡൈവിംഗ് സൂപ്പര്‍വൈസര്‍ എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഡൈവിംഗ് ടീമിനൊപ്പം ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന് ജോര്‍ജിന് കഴിഞ്ഞു. ജോലിയിലെ വൈവിധ്യം ഇവിടെയും അവസാനിക്കുന്നില്ല.
കൂട്ടായ പ്രവര്‍ത്തനം
2016-17ല്‍ ഇറാനിലെ സൗത്ത് പാര്‍സില്‍ തകര്‍ന്ന എസ്പിഡി 13 ഓയില്‍ പ്ലാറ്റ്ഫോം മാറ്റി സ്ഥാപിക്കുന്ന ജോലികളിലായിരുന്നു ജോർജ്. ദുബായില്‍ ഡ്രൈഡോക്കിനു സമീപം മുങ്ങിപ്പോയ കപ്പലുകളും ബാര്‍ജും വീണ്ടെടുത്ത സാഹസിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. വിവിധ രാജ്യങ്ങളിലെ ഓയില്‍ പ്ലാറ്റ്ഫോമുകളുടെ സ്ട്രക്ച്ചറല്‍ ഇന്സ്പെക്ഷന്, അറ്റകുറ്റപ്പണികള്‍, കടലിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങൾ ടീം സ്പിരിറ്റോടെ പൂര്ത്തീകരിക്കുന്പോൾ ജോർജിന് ആത്മാഭിമാനത്തിന്റെ നിമിഷങ്ങൾ. 2023- 24 കാലയളവില്‍ അബുദാബി അഡ്നോക്കിന്റെ എയര്‍ ഡൈവിംഗ് ടീമിനൊപ്പമായിരുന്നു ജോർജ്. ഓയില്‍ പ്ലാറ്റ്ഫോമിന്റെ ഓയില്‍ കണ്ടക്ടര്‍ ഇന്സ്പെക്ഷന്, ക്ലീനിംഗ്, നീക്കം ചെയ്യല്‍ തുടങ്ങിയ ജോലികളായിരുന്നു അന്നു ചെയ്തത്.
അഭിമാനം വാനോളം
ഇന്ത്യന്‍ നേവിയുടെ സാച്ചുറേഷന്‍ ഡൈവിംഗ് വെസലിന്റെ ഡൈവിംഗ് സിസ്റ്റം കമ്മീഷന് ടീമംഗമായും ജോർജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധ കോട്ട തീര്‍ക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ ടീമംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു.
ദുബായ് ദുലാം ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് കീഴില്‍ എയര്‍ ഡൈവര്‍, എയര്‍ ഡൈവിംഗ് സൂപ്പര്‍വൈസര്‍ എന്നീ നിലകളില്‍ 25 വര്‍ഷം ജോലിചെയ്തു. ഇക്കാലയളവില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, മെക്സിക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലായിരുന്നു ജോലി. 40 ഓളം രാജ്യങ്ങളിലൂടെ സഞ്ചരിക്കാനും ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കാനും ജോർജിനു കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കടലില്‍ പതിച്ച ജോലിക്കാരെ കണ്ടെത്താൻ നിയോഗിച്ച ടീമിലും ജോർജ് അംഗമായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല.
പരിശീലനം തീവ്രം
കൊച്ചിന് മറൈന്‍ റേഡിയോ ഓഫീസേഴ്സ് കോഴ്സ്, എയര്‍ ഡൈവിംഗ് കോഴ്സ്, മറൈന്‍ ഓഫ്ഷോര്‍ സേഫ്റ്റി ട്രെയിനിംഗ്, ബേസിക് ഓഫ്ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ ആന്‍ഡ് എമര്‍ജന്‍സി ട്രെയിനിംഗ്, സ്കോട്ട്ലന്‍ഡ് ഇന്റര്‍നാഷണല്‍ ഡൈവിംഗ് സര്ട്ടിഫിക്കേഷന് കോഴ്സ് എന്നിവ ഇദ്ദേഹം പാസായിട്ടുണ്ട്. ഇതോടൊപ്പം ആഴക്കടലില്‍ നടത്തിയ തീവ്ര പരിശീലനമാണ് മികച്ച എയര്‍ ഡൈവര്‍ എന്ന ഖ്യാതിനേടാന്‍ ജോര്‍ജിനെ സഹായിച്ചത്.
വിജയ രഹസ്യം
ഏതു ജോലിയും കൃത്യതയോടെയും സൂക്ഷ്മതയോടെയും പരമാവധി വേഗത്തില്‍ ചെയ്തുതീര്‍ക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ജോർജ് ഓർമിക്കുന്നു. അതുതന്നെയാണ് മൂന്നുപതിറ്റാണ്ടിലേറെ കാലം ആഴക്കടലിൽ വിസ്മയങ്ങൾ സൃഷ്ടിക്കാനായതിന്റെ രഹസ്യം.
ദിവസവും രാവിലെയും വൈകുന്നേരവും ലഭിക്കുന്ന കാലാവസ്ഥാ പ്രവചനമനുസരിച്ച് തിരമാലയുടെ ഉയരം, കാറ്റിന്റെ വേഗം, ദിശ എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ ദിവസത്തെയും ജോലികൾ ക്രമപ്പെടുത്താറുള്ളതെന്ന് ജോർജ് ഓർമിക്കുന്നു.
അവാര്‍ഡുകള്‍
മുബാറക് മറൈന്‍ മാനേജ്മെന്റ് അവാര്‍ഡ്,എസ് പി ഡി 13 ജാക്കറ്റ് റെക്ക് റിമൂവല്‍ പ്രോജക്ടിന്റെ ഭാഗമായ സേഫ്റ്റി അവാര്‍ഡ്, അബുദാബി അഡ്നോക്ക് കമ്പനിയുടെ അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൂബിയാണ് ഭാര്യ. മക്കള്‍: സെബിന്, സാന്ദ്ര, സോന.
Tags : Conservation sea