x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീക്കനൽപ്പാതയിൽനിന്ന് പ്രതീക്ഷയുടെ വർണങ്ങളിലേക്ക് 

ശ്രീജിത് കൃഷ്ണൻ
Published: May 31, 2026 02:04 AM IST | Updated: May 31, 2026 02:04 AM IST

പതിനെട്ടു തികഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ് വിവാഹിതയായ, തികച്ചും സാധാരണക്കാരിയായ ഒരു പെൺകുട്ടി. സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നതിനു മുമ്പേ അവൾക്ക് ജീവിതത്തിന്‍റെ യാഥാർഥ്യങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കേണ്ടിവന്നു. ഒരു പെൺകുഞ്ഞിന്‍റെ അമ്മയായപ്പോഴേക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ ഒരു ജോലി അനിവാര്യമാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ചെറിയൊരു ജോലിയുമായി ഒരു വാടകവീട്ടിൽ ഭർത്താവിനൊപ്പം ജീവിതം തുടങ്ങി. പക്ഷേ സ്വന്തം പ്രശ്നങ്ങളുടെ തീവെയിലിനു നടുവിലായിരുന്ന ഭർത്താവ് ആത്മഹത്യയിൽ അഭയംതേടി. അതോടെ കഷ്ടിച്ച് മൂന്നുവയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്‍റെ കൈപിടിച്ചുകൊണ്ട് അവൾക്ക് ജീവിതത്തിന്‍റെ കനൽപ്പാതകളിലേക്കിറങ്ങേണ്ടിവന്നു.

വിശാല ചിന്താഗതികളൊന്നുമില്ലാത്ത സമൂഹം അകാലത്തിൽ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിക്കു മുന്നിൽ വയ്ക്കുന്ന മതിൽക്കെട്ടുകൾ വളരെ ഇടുങ്ങിയതായിരിക്കും. അതൊരു ആത്മഹത്യകൂടിയാകുമ്പോൾ അവൾക്കു ചുറ്റിലും കാണുന്നതിലേറെയും കുറ്റപ്പെടുത്തലിന്‍റെ ഇരുണ്ട മുഖങ്ങളാകാം. അതിനെയെല്ലാം നേരിടാനുള്ള പ്രായമോ ഉന്നത വിദ്യാഭ്യാസയോഗ്യതകളോ പണമോ അനുഭവസമ്പത്തോ ഒന്നും അന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം സ്വദേശിനിയായ നിവ്യ എന്ന ഇരുപത്തിരണ്ടുകാരിക്ക് ഇല്ലായിരുന്നു. പക്ഷേ പ്രതീക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന കുഞ്ഞിന്‍റെ മുഖം മാത്രമായിരുന്നു അവളുടെ കണ്ണിലും മനസിലും.

വീണ്ടും ജോലിയിലേക്ക് 

ഉള്ളു നീറുമ്പോഴും ചുറ്റിലും വന്നുനിറയുന്ന കുത്തുവാക്കുകളെ കേട്ടില്ലെന്നു നടിച്ചുകൊണ്ട് ഭർത്താവ് മരിച്ചതിന്‍റെ പതിമൂന്നാം ദിവസം മുതൽ അവൾ വീണ്ടും ജോലിക്കു പോയി.
ത്രീഡി സൈൻ ബോർഡുകളും ഡിസൈനുകളും തയാറാക്കുന്ന പിലാത്തറയിലെ ജിൻസ് ആർട്സ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്‍റായിട്ടാണ് അന്ന് അവൾ ജോലി ചെയ്തിരുന്നത്. താരതമ്യേന ചെറിയ ശമ്പളമായിരുന്നെങ്കിലും നിവ്യയ്ക്ക് അത് വിലപ്പെട്ടതായിരുന്നു. മാതമംഗലത്തുനിന്ന് പിലാത്തറയിലേക്ക് സ്കൂട്ടറെടുത്തു വരുമ്പോൾ മൂന്നുവയസുകാരി മണിക്കുട്ടിയെ ഒപ്പംകൂട്ടി. അമ്മയും ചേച്ചിയും വീട്ടിലുണ്ടായിരുന്നെങ്കിലും കുഞ്ഞിനെ മാതമംഗലത്തെ അങ്കണവാടിയിൽ ഒറ്റയ്ക്കുനിർത്താൻ അവൾക്കു പേടിയായിരുന്നു. നാട്ടിലെ അവസ്ഥ അങ്ങനെയായിരുന്നു.

പകൽനേരങ്ങളിൽ കുഞ്ഞിനെ പിലാത്തറയിലെ അങ്കണവാടിയിലാക്കി. മറ്റു സമയങ്ങളിൽ ഓഫീസിൽ കൂടെയിരുത്തി. ജോലിക്കിടയിലും കുഞ്ഞിന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്ഥാപന ഉടമ ജിൻസിന്‍റെ സന്മനസ് തുണയായി. നിവ്യയുടെ സ്ഥിതി ജിൻസിനും നന്നായി അറിയാമായിരുന്നു. ഓഫീസിൽ നിവ്യ ജോലിത്തിരക്കിലാകുമ്പോൾ പലപ്പോഴും ജിൻസ് തന്നെ കുഞ്ഞിനു കൂട്ടായി. ചേച്ചി കാവ്യയും അമ്മ ചന്ദ്രമതിയും അതിജീവനത്തിന്‍റെ വഴികളിൽ നിവ്യയ്ക്കു കൂട്ടായി ഒപ്പംനിന്നു.

ജിൻസ് ആർട്സിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ ആ ജോലി പാർട്ട് ടൈമായി തുടർന്നുകൊണ്ടുതന്നെ പയ്യന്നൂരിലെ ഒരു തുണിക്കടയിൽ ജോലിക്കുചേർന്നു. അവിടെ റിസപ്ഷനിസ്റ്റും സെയിൽസ് ഗേളും മുതൽ അക്കൗണ്ടന്‍റ് വരെയുള്ള എല്ലാ ജോലികളും ചെയ്തു. പിന്നീട് അതേ സ്ഥാപനത്തിന്‍റെ ഭാഗമായി കുറച്ചുകാലം കണ്ണൂരിലും ജോലിചെയ്തു.

അമ്മയ്ക്ക് മാതമംഗലത്ത് സ്വന്തമായി ഒരു കടയും ലോട്ടറി ഏജൻസിയുമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ മേഖലാ ലോട്ടറി ഓഫീസിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ ഒരുമിച്ചെടുത്ത് മാതമംഗലം ഭാഗത്തെ സബ് ഏജന്‍റുമാർക്ക് കൈമാറുന്ന ജോലിയും പിന്നീട് നിവ്യ ഏറ്റെടുത്തു. തുണിക്കടയിലെ ജോലിയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പയ്യന്നൂരിൽ വന്നുപോകുന്നതുകൊണ്ട് അധിക ചെലവുകളൊന്നുമില്ലാതെ ആ ജോലി ചെയ്യാനായി. ചെറിയൊരു കമ്മീഷനും വരുമാനവും ആ വഴിക്കും കിട്ടി.

സോഷ്യൽ മീഡിയയിൽ

ഇങ്ങനെ വിവിധ ജോലികൾ മാറിമാറി ചെയ്തുകൊണ്ടുള്ള അലച്ചിലുകൾക്കിടയിൽ ആകെയുണ്ടായിരുന്ന വിനോദം വഴിയോരത്തെ കാഴ്ചകൾ പകർത്തിയും വിശേഷങ്ങൾ പങ്കുവച്ചും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടുന്നതായിരുന്നു. "നിവ്യ നിവൂസ്' എന്ന ഫേസ്ബുക്ക് പേജിനും "മണിക്കുട്ടി_174' എന്ന ഇൻസ്റ്റ പേജിനും ചുരുങ്ങിയ കാലംകൊണ്ട് ഒരുപാട് കൂട്ടുകാരും കാഴ്ചക്കാരുമായി.

ചേച്ചി കാവ്യയ്ക്കും സ്വന്തമായി ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളുണ്ടായിരുന്നു. പിന്നിട്ടുപോയ ജീവിതത്തിലെ അനുഭവങ്ങളും പുതിയ കാലത്തെ വിശേഷങ്ങളുമെല്ലാം ആത്മവിശ്വാസവും പോസിറ്റീവ് മൂഡും നിറഞ്ഞ വാക്കുകളിൽ നിവ്യ എഴുതിയപ്പോൾ സബ്സ്ക്രൈബർമാരുടെയും ഫോളോവർമാരുടെയും എണ്ണം കൂടി. അതോടെ ആ വഴിക്കും ചെറുതല്ലാത്ത വരുമാനം കിട്ടിത്തുടങ്ങി. പിന്നീട് ഒരു യൂട്യൂബ് ചാനലും തുടങ്ങി.

ഫേസ്ബുക്കിലും ഇൻസ്റ്റയിലും താരമായതിനൊപ്പം ഏതാനും വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കുവേണ്ടി പരസ്യങ്ങൾ ചെയ്യാനുള്ള അവസരവും നിവ്യയെ തേടിയെത്തി. അങ്ങനെ ഒരുകാലത്ത് തന്നെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിൽ നിന്നും വിലക്കിനിർത്തിയ ആളുകൾക്കു മുന്നിൽ നിവ്യ പരസ്യമോഡലായി വെള്ളിവെളിച്ചത്തിൽ തിളങ്ങിനിന്നു. വർണഭംഗിയാർന്ന ചിത്രങ്ങളും പാട്ടുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. കാവ്യയും ആറുവയസുകാരി മണിക്കുട്ടിയും നിവ്യയ്ക്കൊപ്പം റീലുകളിൽ താരങ്ങളായി.

സ്വപ്നത്തിനു പിന്നാലെ

ഒന്നിലും അമിതമായി സന്തോഷിക്കരുതെന്നും ആത്യന്തികമായി നമുക്കു നാം തന്നെയേ ഉണ്ടാവുകയുള്ളൂവെന്നും ജീവിതാനുഭവങ്ങൾ നിവ്യയെ പഠിപ്പിച്ചതാണ്. അതുകൊണ്ടാണ് പലതരം ജോലികൾ ചെയ്യുന്നതിന്‍റെ തിരക്കിനിടയിൽ കാലങ്ങളായി മനസിൽ കാത്തുസൂക്ഷിച്ചിരുന്ന ഒരു സർക്കാർ ജോലിയെന്ന സ്വപ്നത്തിനുവേണ്ടി തുണിക്കടയിലെ ജോലിവിട്ട് പിഎസ്‌സി പരീക്ഷയ്ക്കു പഠിക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും പരസ്യങ്ങളിലും മറ്റു പാർട്ട് ടൈം ജോലികളിലും നിന്ന് അത്യാവശ്യം വരുമാനം കിട്ടുന്നുണ്ടെങ്കിലും പിഎസ്‌സി പഠനവുമായി വീട്ടിൽ വെറുതേയിരിക്കാൻ നിവ്യയ്ക്കു മനസുവന്നില്ല.

അതുവരെ ചെയ്ത ജോലികളിൽ നിന്നുള്ള അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ സ്വന്തമായൊരു ബ്രാൻഡും ഓൺലൈൻ വിപണനവും തുടങ്ങിയാലോയെന്ന ആശയമാണ് മനസിൽ വന്നത്. "അൽസ്വ' എന്ന ബ്രാൻഡ് പിറവിയെടുത്തത് അങ്ങനെയാണ്. നിവ്യയുടെ മകൾ മണിക്കുട്ടി എന്ന അൽനയുടെയും കാവ്യയുടെ മകൻ ആലാപിന്‍റെയും പേരിൽനിന്നാണ് ആദ്യത്തെ "അൽ' വന്നത്. കാവ്യയുടെ ഇളയ കുട്ടി സ്വരയുടെ പേരിൽനിന്ന് "സ്വ' യും വന്നു. സ്വയം എന്നതിന്‍റെയും സ്വാശ്രയത്വത്തിന്‍റെയുമൊക്കെ ചുരുക്കമായി ആ "സ്വ' യെ കരുതാമെന്ന് നിവ്യയും കാവ്യയും പറയുന്നു.

കോഴിക്കോട് മുതൽ ബംഗളൂരു വരെയുള്ള ഇടങ്ങളിൽനിന്ന് ഏറ്റവും പുതിയ ഫാഷനുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ ഹോൾസെയിൽ നിരക്കിൽ വാങ്ങിയാണ് ഇപ്പോൾ അൽസ്വയിലൂടെ വിപണിയിലെത്തിക്കുന്നത്. നിവ്യയുടെ മാതമംഗലത്തെ വീടുതന്നെയാണ് ഓഫീസ്. "അൽസ്വ26' എന്ന ഇൻസ്റ്റ പേജിലൂടെയും 7012129193 എന്ന നമ്പറിലും ഓൺലൈനായാണ് പ്രധാനമായും ഓർഡറുകൾ സ്വീകരിക്കുന്നത്. വരുംകാലങ്ങളിൽ സ്വന്തം നിലയ്ക്കുതന്നെ സ്റ്റിച്ചിംഗും ഫാഷൻ ഡിസൈനിംഗുമടക്കം തുടങ്ങുകയാണ് ഇപ്പോൾ നിവ്യയുടെയും കാവ്യയുടെയും മറ്റൊരു സ്വപ്നം.

"നിനച്ചതു നേടാം നേരായ പാതയിൽ' എന്നാണ് നിവ്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളുടെ മുഖക്കുറിപ്പ്. ഒരേ ഒരു ലൈഫ്, അതു വെറുതേ കരഞ്ഞും ഡിപ്രഷൻ അടിച്ചും കളയേണ്ടതല്ലെന്നും പൊരുതി ജയിക്കാനുള്ളതാണെന്നും നിവ്യ പറയുന്നു.

Tags : Sunday Deepika

Recent News

Corehub Up