ഞങ്ങൾ കാറുകളുടെ അടുത്തേക്കു നീങ്ങി. ആരും ഒന്നും മിണ്ടാതെ അല്പനേരം നിന്നു. കേണൽ ജൂലിയൻ തന്റെ സിഗരറ്റ് കെയ്സ് എടുത്തുനീട്ടി. ഫാവെൽ മുഖംവാടി വിളറി ഉള്ളുലഞ്ഞപോലെ നിന്നു. തീപ്പെട്ടിയുരച്ച് സിഗരറ്റ് കത്തിക്കുന്പോൾ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ സംസാരിക്കാൻ തുടങ്ങിയെങ്കിലും ഉള്ളിലെ ഉത്കണ്ഠ ആ മുഖത്തു ദൃശ്യമായിരുന്നു.
""ഈ കാൻസർ രോഗം പകർച്ചവ്യാധിയാണോ എന്ന് ആർക്കെങ്കിലും അറിയുമോ?'' ആരും അതിനു മറുപടി പറഞ്ഞില്ല.
""ഇങ്ങനെ ഒരു സംഗതി ഒട്ടും പ്രതീക്ഷിച്ചില്ല. എല്ലാം അവൾ രഹസ്യമാക്കിവച്ചു. ഡാനിയോടുപോലും പറഞ്ഞില്ല. കേട്ടിട്ടു ഞാനാകെ തളർന്നുപോയി. നിങ്ങൾക്ക് അല്പം മദ്യപിക്കാൻ തോന്നുന്നുണ്ടോ?'' മാക്സിം: ""നിങ്ങൾക്കു സ്വയം വണ്ടി ഓടിക്കാൻ പറ്റുമോ? ഇല്ലെങ്കിൽ കേണൽ നിങ്ങൾക്കുവേണ്ടി ഓടിക്കും. വേണോ?'' ഫാവെൽ: ""ഏയ്. എനിക്കു പ്രശ്നമൊന്നുമില്ല. പക്ഷേ, ഈ സംഗതി കേട്ടിട്ട് എനിക്കു വല്ലാത്ത ഷോക്കായിപ്പോയി.''
കേണൽ ജൂലിയൻ: ""നിങ്ങൾക്കു മദ്യപിക്കണമെങ്കിൽ ഡോക്ടർ ബേക്കറുടെ അടുത്തുചെന്നു പറയുക. ഷോക്കിനു ചികിത്സിക്കാനും അദ്ദേഹത്തിനറിയാം.'' അല്പം നീരസത്തോടെ തുടർന്നു: ""നടുറോഡിൽനിന്ന് ഷോ കാണിക്കാതെ വേഗം പോകാൻനോക്ക്.''
ഫാവെൽ കേണലിനെയും മാക്സിമിനെയും നോക്കി പറഞ്ഞു: ""നിങ്ങൾക്കു പേടിക്കാനൊന്നുമില്ല. മാക്സിം ഇപ്പോൾ ജയിച്ചിരിക്കുകയാണ്. ബേക്കർ ആവശ്യമായ വിവരങ്ങൾ സൗജന്യമായി നിങ്ങൾക്കയച്ചുതരും. ഇതിന്റെ പേരിൽ കേണലിന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മാൻഡെർലിയിൽ ഡിന്നർ കഴിക്കാം. മാക്സിമിന് ഒരു കുഞ്ഞു ജനിക്കുന്പോൾ താങ്കളോട് ഗോഡ്ഫാദർ ആവാൻ പറഞ്ഞെന്നുവരും.''
കേണൽ മാക്സിമിനോടു പറഞ്ഞു: ""നമുക്ക് പുറപ്പെടാം. നമ്മുടെ പരിപാടികൾ കാറിലിരുന്നു തീരുമാനിക്കാം.''
മാക്സിം ഡോർ തുറന്നു. കേണൽ കയറി. ഞാൻ മുൻസീറ്റിലിരുന്നു. ഫാവെൽ നീങ്ങാതെ കാറിൽ കുനിഞ്ഞുനിന്നു. കേണൽ ജൂലിയൻ ഗൗരവസ്വരത്തിൽ പറഞ്ഞു: ""നിങ്ങൾ നേരേ നിങ്ങളുടെ ഫ്ളാറ്റിലേക്കു പോവുക. കാർ സാവധാനം വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കുക. അല്ലെങ്കിൽ വണ്ടിയിടിച്ച് ആളെ കൊന്നതിന് ഉത്തരം പറയേണ്ടിവരും.''
അല്പം കടുത്ത സ്വരത്തിൽ: ""പിന്നെ, ഒരു മുന്നറിയിപ്പു ഞാൻ നിങ്ങൾക്കു തരികയാണ്. ഒരു മജിസ്ട്രേറ്റ് എന്ന നിലയിൽ എനിക്കു ചില അധികാരങ്ങളുണ്ട്. കെരിത്തിലോ, ആ ഡിസ്ട്രിക്ടിലോ ഈ രീതിയിൽ ഇനി നിങ്ങളെ കാണുകയാണെങ്കിൽ, എന്റെ അധികാരം കർശനമായി ഞാൻ പ്രയോഗിക്കും. ബ്ലാക്ക്മെയിലിംഗും മറ്റും നിങ്ങൾ ഒരു തൊഴിലാക്കി സ്വീകരിച്ചാൽ, അതെങ്ങനെ കൈകാര്യംചെയ്യണമെന്ന് എനിക്കറിയാം. ഓർമയിരിക്കട്ടെ!''
ഉൾഭയംകൊണ്ടോ എന്തോ അതിനു ഫാവെൽ ഒന്നും പ്രതികരിച്ചില്ല. മാക്സിമിനെ നോക്കി അയാൾ ഭീഷണിപോലെ വീന്പിളക്കി: ""മാക്സിം! നീ വിചാരിക്കുന്നു നീ വിജയിച്ചുവെന്ന്. ഇല്ല. മറ്റൊരു മാർഗത്തിലൂടെ നിയമം നിന്നെ പിടികൂടും. നോക്കിക്കോ!'' തുടർന്ന് ആ പഴയ ചിരി. മാക്സിം: ""നിനക്ക് വേറേ വല്ലതും പറയാനുണ്ടോ?''
""ഇല്ല. വേറൊന്നും പറയാനില്ല. പൊയ്ക്കോ... പൊയ്ക്കോ!''ഫാവെൽ പിന്നോട്ടു നീങ്ങി. കാർ മെല്ല മുന്നോട്ട്. അല്പം കഴിഞ്ഞു തിരിഞ്ഞുനോക്കുന്പോൾ ഫാവെൽ അതേ ചിരി ചിരിക്കുന്നു.., കൈകൾ വീശുന്നു.
കേണൽ: ""അവന് നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല. ആ ചിരിയും കൈവീശലുമൊക്കെ ഒരുതരം ജാഡയാണ്. ഭയം വരുന്പോൾ അതു മൂടിവയ്ക്കാൻ ഭീരുക്കൾ ശൗര്യം കാണിക്കും. ഇത്തരം ആളുകളുടെ ഒരു സ്വഭാവമാണത്. അവൻ ഏതു തെളിവുകൊണ്ടുവന്നാലും ബേക്കറിന്റെ തെളിവുകൾ അതെല്ലാം തകർത്തുകളയും.''
പല വിശേഷങ്ങളും ചോദിച്ചും പറഞ്ഞും കാർ നല്ല വേഗത്തിൽ മുന്നോട്ടു പോയി. ഏതാണ്ട് ഏഴുമണിയായപ്പോൾ കേണൽ മാക്സിമിനോട്: ""ഇനി എന്താ നിങ്ങളുടെ പരിപാടി? നേരേ മടങ്ങുകയാണോ?'' ""നമുക്കു ഡിന്നർ കഴിക്കേണ്ടേ?''
""ഇവിടെ ജോണ്‍സ് വുഡിൽ എനിക്കൊരു സിസ്റ്ററുണ്ട്. ഞാൻ അവിടെ ഇറങ്ങാം. നാളെ ട്രെയിനിൽ ഞാൻ മടങ്ങും. വല്ലപ്പോഴും വരുന്നതല്ലേ. കാണുന്പോൾ സന്തോഷമാവും. നിങ്ങളെ കാണുന്പോൾ കൂടുതൽ സന്തോഷമാവും.''
മാക്സിം എന്നെ നോക്കിയശേഷം പറഞ്ഞു: ""ഞങ്ങളില്ല. സിസ്റ്ററിന്റെ വീട്ടിൽ ഞങ്ങളിറക്കിത്തരാം. ഇന്നത്തെ വിശേഷങ്ങളെല്ലാം ഫ്രാങ്കിനെ അറിയിക്കണം. അയാൾ എന്റെ
ഫോണ്‍വിളി കാത്തിരിക്കുകയാവും.''
""ഓക്കേ. വേഗം അറിയിക്കൂ. കേട്ടോ മാക്സിം, ഫ്രാങ്ക് നിങ്ങളുടെ മാൻഡെർലിക്ക് ഒരു മുതൽക്കൂട്ടാണ്. ഇങ്ങനെ ബാച്ചിലറായി നടക്കാതെ വേഗം അയാളോട് ഒരു വിവാഹം കഴിക്കാൻ പറയൂ. നിങ്ങൾ രണ്ടുപേരും ചേർന്ന് അതിനായി അയാളെ പ്രേരിപ്പിക്കൂ.''
മൂന്നുപേരും ചിരിച്ചു. കേണലിനെ സിസ്റ്ററിന്റെ വീട്ടിലിറക്കിയശേഷം ഞങ്ങൾ യാത്ര തുടർന്നു. കാറിൽ ഞങ്ങൾ തനിച്ചായി. മാക്സിമിന്റെ ഒരു കൈയെടുത്തുപിടിച്ച് അതിൽ ചുംബിച്ചശേഷം അല്പനേരം എന്റെ കവിളിനോടു ചേർത്തുപിടിച്ചു.
മാക്സിം: ""ഏകദേശം എട്ടുമണിയാവുന്പോൾ നമുക്കു ഡിന്നർ കഴിക്കാം. അതുകഴിഞ്ഞു ശാന്തമായും സാവധാനമായും നമുക്ക് വീട്ടിലേക്കു മടങ്ങാം.''
""ഇന്നു മടങ്ങാനോ? വേണ്ട.. വേണ്ട. രാവിലെ മാൻഡെർലിയിൽനിന്നു പോന്നു. തുടർച്ചയായി അഞ്ചാറു മണിക്കൂർ ഡ്രൈവ് ചെയ്തു. എന്നിട്ട് ഇന്നുതന്നെ അത്രയും ദൂരം, ഈ പാതിരാത്രിയിൽ ഡ്രൈവ് ചെയ്യുകയോ?''
""അതൊന്നും സാരമില്ല.'' ""ഈ മുഖത്തു വല്ലാത്ത ക്ഷീണമുണ്ട്. ഇന്നു ഹോട്ടലിൽ താമസിച്ച് നന്നായി റെസ്റ്റ് ചെയ്ത് നേരം പുലരുന്നതിനുമുന്‍പ് നമുക്കു പുറപ്പെടാം. അതുമതി മാക്സിം... പ്ലീസ്!''""ശരി. എന്തെങ്കിലും ചെയ്യാം.''
അല്പം കഴിഞ്ഞപ്പോൾ ഞങ്ങൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി. അവിടെ വലിയ തിരക്കില്ല. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വിവിധ വിഭവങ്ങൾക്ക് ഓർഡർ കൊടുത്തു. താമസിക്കാൻ റൂം ബുക്ക് ചെയ്തു. എന്നിട്ട് മാക്സിം ഫ്രാങ്കിനു ഫോണ്‍ചെയ്യാൻ പോയി. പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും മാക്സിം ഫോണ്‍ ചെയ്തു തിരിച്ചുവന്നു.
""ഫ്രാങ്കിനെ കിട്ടിയോ? സംസാരിച്ചോ?'' ""സംസാരിച്ചു. ഓഫീസിൽ ഉണ്ടായിരുന്നു. നാലു മണിക്കൂർ നമ്മുടെ വിളി കാത്തിരിക്കുകയായിരുന്നത്രേ. ഉണ്ടായ സംഭവങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. കേട്ടിട്ടു വല്ലാത്ത സന്തോഷവും ആശ്വാസവുമായി. വേറെ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഫോണ്‍ കട്ടായി. രണ്ടുവട്ടം ട്രൈ ചെയ്തു. കിട്ടിയില്ല.
ഇനി ഡിന്നർ കഴിഞ്ഞിട്ടു വിളിക്കാം. ഏതായാലും ഇന്ന് ഇവിടെ താമസിക്കുകയാണല്ലോ.'' അപ്പോഴേക്കും ഡിന്നർ വിഭവങ്ങളെത്തി. സുഭിക്ഷമായി ഭക്ഷണം കഴിച്ച് ഞങ്ങൾ റൂമിലേക്കു പോയി. ഫ്രാങ്കിനെ കിട്ടാൻ വീണ്ടും ട്രൈ ചെയ്തു. ആളെ ഫോണിൽ കിട്ടി. ഫോണ്‍വിളി കഴിഞ്ഞ് മാക്സിം റൂമിലേക്കു വന്നത് പുതിയൊരു വാർത്തയുമായാണ്. (നോവൽ അടുത്ത ലക്കത്തിൽ സമാപിക്കുന്നു)
Tags : Rebecca