ഒടുവില്‍, പുരാതന ചരിത്രത്തിലെ വലിയൊരു ദുരൂഹതയ്ക്കു വിരാമം! അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന "അലക്സാൻഡ്രിയ ഓണ്‍ ദ ടൈഗ്രിസ്’ എന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ദക്ഷിണ ഇറാക്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്നുള്ള പുരാതനനഗരം നൂറ്റാണ്ടുകളായി ചരിത്രത്താളുകളില്നിന്നു മറഞ്ഞുകിടക്കുകയായിരുന്നു.
ജര്‍മനിയിലെ കോൺസ്റ്റൻസ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലേക്കുള്ള വലിയ വാതായനമാണ് ഗവേഷകര്‍ ചരിത്രാന്വേഷകര്‍ക്കായി തുറന്നിട്ടത്. ബിസി നാലാം നൂറ്റാണ്ടില്‍, ഇന്ത്യയില്‍നിന്നും മെസൊപ്പൊട്ടാമിയയില്നിന്നും മെഡിറ്ററേനിയന്‍ മേഖലയിലേക്കുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുറമുഖ നഗരമായാണ് ഇതു നിര്‍മിക്കപ്പെട്ടത്.
ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടോടെ ടൈഗ്രിസ് നദിയുടെ ഗതി മാറിയതോടെയാണ് അലക്സാണ്ടറിന്റെ നഗരം വിസ്മൃതിയിലേക്കാണ്ടുപോയത്. ബിസി 324ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി നേരിട്ടാണ് ഈ നഗരത്തിന്റെ സ്ഥാനം തെരഞ്ഞെടുത്തതെന്ന് പ്ലിനി ദി എല്‍ഡര്‍ പോലുള്ള പുരാതന ചരിത്രകാരന്മാരുടെ രേഖകള്‍ സൂചിപ്പിക്കുന്നു.
കഠിനം, ഗവേഷണം
2010ല്‍ ആരംഭിച്ച ഗവേഷണം അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. അക്കാലത്ത് ഇറാക്കിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിൽ, ഡ്രോണ്‍ ചിത്രീകരണങ്ങളും ഹൈ-റെസല്യൂഷന്‍ ജിയോഫിസിക്കല്‍ സ്കാനിംഗും ഉപയോഗിച്ചാണ് ഗവേഷകര്‍ നഗരത്തിന്റെ രൂപരേഖ തയാറാക്കിയത്.
2.5 ചതുരശ്ര മൈല്‍ വിസ്തൃതിയുണ്ടായിരുന്ന നഗരം അക്കാലത്തെ മറ്റു പ്രധാന നഗരങ്ങളേക്കാള്‍ വലുതാണെന്ന് കോണ്‍സ്റ്റന്‍സിലെ പുരാവസ്തു ഗവേഷകന് പ്രഫ. സ്റ്റെഫാന്‍ ആര്. ഹൗസര്‍ പറയുന്നു. ഗവേഷണത്തിലൂടെ നഗരത്തിന്റെ സുരക്ഷാമതിലുകളും തെരുവുകളും കൃത്യമായി മാപ്പ് ചെയ്യാന്‍ സാധിച്ചു.
ദേവാലയസമുച്ചയങ്ങള്, ഉലകളും ചൂളകളുമുള്ള വര്‍ക്ക്ഷോപ്പുകള്‍, തുറമുഖങ്ങള്‍, കനാലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. നഗരം പലതവണ വെള്ളപ്പൊക്കത്തിനിരയായെങ്കിലും പൗരാണിക ശേഷിപ്പുകള്‍ക്കു വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.
അലക്സാണ്ടറുടെ കാലശേഷം ഈ നഗരം പാര്‍ഥിയന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. അലക്സാൻഡ്രിയ ഓണ്‍ ദ് ടൈഗ്രിസിലെ പഠനങ്ങള്‍ പാര്‍ഥിയന്‍ സാമ്രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭരണഘടന എന്നിവയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്ന് പ്രഫ. ഹൗസര്‍ പറഞ്ഞു.
പുരാതനകാലത്തിനു ശേഷം, പിന്നീട് പുതിയ നിര്‍മാണങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍, ഒരു നഗരത്തിന്റെ മുഴുവന്‍ ഘടനയും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്ന അപൂര്‍വമായ സാഹചര്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്. പുരാതനനഗരത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം.