ടെലിവിഷനിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള കായിക ഇനങ്ങളുടെ നിരയിലേക്കെത്താൻ കുതിക്കുകയാണ് അമേരിക്കൻ കാള സവാരി. പ്രമുഖ ചാനൽ നെറ്റ്വർക്കുകളും വന്പൻ നിക്ഷേപകരും ബുൾ-റൈഡിംഗിനു പിന്നാലെയാണിപ്പോൾ. ബ്രസീലിൽ ഫുട്ബോളിനു പിന്നാലെ ഏറ്റവും ജനപ്രിയമായ സ്പോർട്ട് ആണ് ബുൾ-റൈഡിംഗ് ഇന്ന്. അപകടവും ആവേശവും ഒരുപോലെ ചേരുന്ന കായിക ഇനത്തിന്റെ വിശേഷങ്ങൾ...
സ്പോർട്സിലെ ഏറ്റവും അപകടകരമായ എട്ടു നിമിഷങ്ങൾ!- അമേരിക്കൻ ബുൾ-റൈഡിംഗിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കുതിച്ചു ചാടുകയും കുതറുകയും പന്പരംപോലെ കറങ്ങുകയും ചെയ്യുന്ന, എഴുനൂറോളം കിലോ ഭാരമുള്ള കാള.
ബക്കിംഗ് ബുൾ എന്നു വിളിക്കുന്ന ഇവ ഒരു മനുഷ്യൻ പുറത്തുകയറിയാൽ മുൻകാലുകളിൽ ഉൗന്നി പിൻകാലുകൾ പറത്തി അയാളെ കുടഞ്ഞെറിയും. ഈ കാളകൾക്കു മുകളിൽ കയറിയാണ് റൈഡിംഗ്.
മുൻകാലുകൾക്കു പിന്നിലായി കെട്ടിയ വടത്തിൽ ഒരു കൈകൊണ്ടു പിടിച്ച് മറ്റേ കൈ എവിടെയും തൊടാതെ റൈഡർ എട്ടു സെക്കൻഡുകൾ പൂർത്തിയാക്കണം. മിക്കപ്പോഴും അതിനകം അയാൾ പിടിവിട്ടു തെറിച്ചുവീണിരിക്കും. അപ്പോഴും അണയാത്ത ആവേശത്തിന്റെ കുളന്പടികൾ മുഴങ്ങുന്നുണ്ടാവും.
കൈക്കരുത്തും മനക്കരുത്തും
മരമടിയും ജല്ലിക്കെട്ടും മഞ്ചുവിരട്ടും കണ്ടും കേട്ടും ശീലിച്ച നമുക്ക് അമേരിക്കൻ കാളസവാരിയോട് പരിചയംതോന്നും. ഇവയിൽ ഏത്, എവിടെ ആദ്യംതുടങ്ങിയെന്ന് ഉറപ്പിച്ചുപറയുകവയ്യ.
കൃഷിയും കാലിവളർത്തലുമായി കൂട്ടിയിണക്കപ്പെട്ട് വളർന്നുവന്ന കായിക ഇനങ്ങളാണ് ഇതെല്ലാം. മെയ്യും മനസും കരുത്തുറ്റതാണെന്ന് കാളയെയും കുതിരയെയും മെരുക്കിയൊതുക്കി തെളിയിക്കുന്ന അപകടകരമായ കളികൾ.
ധൈര്യവും വൈദഗ്ധ്യവും സമംചേർത്ത് ജയിച്ചുനേടുന്ന ആത്മവിശ്വാസം. കാണികളിൽ കുതിരശക്തിക്കണക്കിൽ പ്രവഹിക്കുന്ന അഡ്രിനാലിൻ!
പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് കൗബോയ്സിലേക്ക് എത്തുന്നതാണ് ബുൾ-റൈഡിംഗിന്റെ ചരിത്രം. കരുത്തിന്റെ കളികളെ പൊതുവായി വിളിക്കുന്ന റോഡിയോ സ്പോർട്സിന് തുടക്കമിട്ടത് അവരാണ്- കാളസവാരിയും അവയുമായുള്ള മൽപ്പിടിത്തങ്ങളും അടക്കം.
സ്പാനിഷ്, മെക്സിക്കൻ കരുത്തന്മാർവഴി വടക്കേ അമേരിക്കയിൽ ഇന്നത്തെ റോഡിയോയുടെ അടിത്തറയുറച്ചു. മത്സരങ്ങളും കരുത്തിന്റെ പ്രകടനങ്ങളും പതിവായി. കാളകൾ ക്ഷീണിച്ച് ഒതുങ്ങുന്നതുവരെ അവയുടെ പുറത്ത് സവാരി നടത്തുന്ന റൈഡർമാർ ഉണ്ടായിരുന്നത്രേ മുന്പ്!
പ്രഫഷണൽ റൈഡിംഗ്
പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റോഡിയോ മത്സരങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകൾ ഒരുങ്ങിത്തുടങ്ങി. ജനപ്രീതിയും ഉയർന്നു. 1936ൽ കൗബോയ്സിന്റെ ഒരു സംഘം കൗബോയ്സ് ടർട്ടിൽ അസോസിയേഷനു രൂപംകൊടുത്തു. ഇന്നത്തെ പ്രഫഷണൽ റോഡിയോ കൗബോയ്സ് അസോസിയേഷന്റെ (പിആർസിഎ) ആദ്യരൂപമായിരുന്നു അത്.
കുതിരസവാരിയടക്കമുള്ള മറ്റു റോഡിയോ ഇനങ്ങളേക്കാൾ ജനപ്രീതി ബുൾ-റൈഡിംഗിനു ലഭിച്ചു. കാളകൾ കൂടുതൽ ആക്രമണകാരികളാണെന്നതും അതുമൂലം മത്സരത്തിനുണ്ടാകുന്ന അനിശ്ചിതത്വവും ഇതിനു കാരണമായി.
1992ലാണ് പരന്പരാഗത റോഡിയോയിൽനിന്നു മാറി ബുൾ-റൈഡിംഗിൽ മാത്രം ശ്രദ്ധയൂന്നിയ റൈഡർമാർ ചേർന്ന് പ്രഫഷണൽ ബുൾ റൈഡേഴ്സ് (പിബിആർ) എന്ന സംഘടനയ്ക്കു തുടക്കമിട്ടത്. അതോടെ കാളസവാരി ആഗോള ഇവന്റുകളായി ഉയർന്നു. ടെലിവിഷൻ ഡീലുകളും വിജയികൾക്ക് അതിശയിപ്പിക്കുന്ന സമ്മാനത്തുകകളും വന്നു.
മുഖ്യധാരാ കായിക ഇനമായി മാറിയ ബുൾ-റൈഡിംഗിൽ താരോദയങ്ങളുണ്ടായി- കാളകളും റൈഡർമാരും ഉൾപ്പെടെ! ബൊഡേഷ്യസ്, ബുഷ് വാക്കർ, റെഡ് റോക്ക് തുടങ്ങിയ പേരുകളുള്ള കാളകളും, ടഫ് ഹെഡെമാൻ, ലേൻ ഫ്രോസ്റ്റ്, ജെ.ബി. മോണി തുടങ്ങിയ റൈഡർമാരും ന്യൂജെൻ കൗബോയ്സിനു പ്രചോദനമായി.
അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും പുറമേ ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അർജന്റീന, ഗ്വാട്ടിമാല, നിക്കരാഗ്വേ, ഹോണ്ടുറാസ്, കോസ്റ്ററിക്ക, പനാമ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുൾ-റൈഡിംഗ് നടക്കുന്നു. ഇവയെല്ലാം പിബിആർ നിയമങ്ങൾ അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സംഘടനകൾ ഈ രംഗത്തു സജീവമാണ്. റൈഡർമാർക്കുള്ള സുരക്ഷാ ഉപാധികൾ ഏറ്റവും മെച്ചപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഫോക്സ് നേഷൻ അടക്കമുള്ള വൻകിട ടെലിവിഷൻ നെറ്റ് വർക്കുകൾ പിബിആറുമായി കരാറിലുണ്ട്. പിബിആർ ഫ്രൈഡേ നൈറ്റ് ലൈവ് പോലുള്ള പരിപാടികൾക്ക് ഇപ്പോൾ ദശലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. റിയാലിറ്റി സീരീസുകളും ഏറെ ജനപ്രിയം.
സോഷ്യൽ മീഡിയ ബുൾ-റൈഡിംഗിനെ വലിയ ആവേശത്തോടെ ചർച്ചചെയ്യുന്നു. പിബിആർ ലോകമെന്പാടുമായി വർഷംതോറും ഇരുനൂറിലേറെ ഇവന്റുകളാണ് നടത്തുന്നത്. ആയിരത്തിലേറെ പ്രഫഷണൽ റൈഡർമാർ സംഘടനയ്ക്കു കീഴിലുണ്ട്.
കാടൻ കരുത്തിന്റെ പ്രകടനങ്ങളിൽനിന്ന് ബുൾ-റൈഡിംഗ് പതിനായിരങ്ങൾ ഒത്തുചേരുന്ന അരീനകളിലേക്കും ദശലക്ഷങ്ങൾ കാണുന്ന ടിവി സ്ക്രീനുകളിലേക്കും എത്തി. അപ്പോഴും കൃത്യമായ ലക്ഷ്യബോധവും വൈദഗ്ധ്യവും അതിന്റെ അളവുകോലുകളായി തുടരുന്നു. ആവേശം പതിന്മടങ്ങു പെരുകുന്നു...
തർക്കങ്ങൾ
മൃഗാവകാശ, ക്ഷേമ സംഘടനകളും ബുൾ-റൈഡിംഗ് ആരാധകരും തമ്മിൽ ഈ വിനോദത്തിന്റെ പല വശങ്ങളെക്കുറിച്ചും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. കാളകളിൽ കെട്ടുന്ന ഫ്ളാങ്ക് സ്ട്രാപ്പ് അവയ്ക്കു പരിക്കേല്പിക്കുമെന്നതാണ് പ്രധാന വിഷയം.
കാളകളെ വേഗത്തിൽ ച്യൂട്ടുകളിൽനിന്നു പുറത്തുചാടിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രോഡുകൾ, ബൂട്ടുകൊണ്ട് കാളയുടെ വശങ്ങളിൽ സമ്മർദമേൽപ്പിക്കുന്ന സ്പർസ് എന്നിവയും വിവാദങ്ങൾക്കു കാരണമാകാറുണ്ട്. എന്നാൽ പിബിആർ നിയമങ്ങൾ കാളകളെ ഒരുതരത്തിലും പീഡിപ്പിക്കാൻ അനുവദിക്കുന്നില്ല.
റൈഡിംഗ് നിയമങ്ങൾ, ഉപകരണങ്ങൾ
കരുത്ത്, ചടുലത, പ്രായം എന്നിവ നോക്കിയാണ് കാളകളുടെ തെരഞ്ഞെടുപ്പ്. ഓരോന്നിനും പ്രത്യേക പേരും നന്പറുമുണ്ടാകും. ഉയർന്ന റാങ്കുള്ള റൈഡർമാർക്ക് സ്വന്തം കാളകളെ തെരഞ്ഞെടുക്കാം. കാളയുടെ പുറത്തുകയറി വടത്തിൽ പിടിയുറപ്പിച്ചാൽ റൈഡർ തയാറാണെന്ന സൂചന നൽകും.
ബക്കിംഗ് ച്യൂട്ട് എന്ന ചെറിയ കവാടം തുറക്കുന്നതോടെ കാള അരീനയിലേക്ക് ഇരച്ചുകയറും. റൈഡർ ചുരുങ്ങിയത് എട്ടു സെക്കൻഡ് നേരം കാളയുടെ പുറത്തുണ്ടാകണം. കുതറിയെറിയാൻ ശ്രമിക്കുന്ന കാളയെ ഒരു കൈകൊണ്ടുമാത്രം വടത്തിൽ പിടിച്ച് കാളയെ നിയന്ത്രിക്കാം.
മറ്റേ കൈകൊണ്ട് എവിടെയും തൊടാൻ അനുവാദമില്ല. എട്ടു സെക്കൻഡ് പൂർത്തീകരിച്ചാൽ സ്കോർ നേടാം. വിവിധ റൗണ്ടുകളും റൈഡർക്കും കാളയ്ക്കും പോയിന്റുകളും ഉണ്ടാവും. മത്സരം വിലയിരുത്താൻ വിവിധ ജഡ്ജുമാരുണ്ടാകും. റൈഡർമാരുടെയും കാളകളുടെയും സുരക്ഷയ്ക്കായി വിവിധ ഗിയറുകൾ ഉപയോഗിക്കാറുണ്ട്.
ബുൾ റോപ്: ബുൾ-റൈഡിംഗിലെ പ്രധാന ഉപകരണമാണ് ഈ കാളക്കയർ. പോളിപ്രൊഫൈലിൻ, പുല്ല് തുടങ്ങിയവ മെടഞ്ഞെടുക്കുന്ന വടമാണിത്. ഇതിനു മധ്യത്തിലായി തുകൽകൊണ്ട് ഉറപ്പിച്ച, പിടിക്കാനുള്ള ഭാഗമുണ്ടാകും. റൈഡറുടെ കൈ വഴുതാതിരിക്കാനുള്ള ഉപാധിയും ലോഹമണിയും കയറിലുണ്ടാകും.
ചാപ്സ്: വിവിധ നിറങ്ങളും പാറ്റേണുകളുമുള്ള തുകൽകൊണ്ടു നിർമിക്കുന്ന ചാപ്സ് റൈഡിംഗിനെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം റൈഡറുടെ കാലുകൾക്ക് സംരക്ഷണം നൽകുന്നു.
വെസ്റ്റ്: ഉയർന്ന സാന്ദ്രതയുള്ള ഫോം ഉപയോഗിച്ചു നിർമിച്ച വെസ്റ്റ് പരിക്കും വേദനയും കുറയ്ക്കാൻ റൈഡറെ സഹായിക്കും.
കൈയുറകൾ: കാളക്കയറിൽ പിടിക്കുന്പോൾ വേദനയൊഴിവാക്കാൻ തുകൽകൊണ്ടു നിർമിച്ച കൈയുറകൾ ഉപയോഗിക്കുന്നു. മെച്ചപ്പെട്ട ഗ്രിപ്പിനുവേണ്ടി റോസിൻ പുരട്ടാറുണ്ട്.
ബൂട്ട്സ്: ലോഹനിർമിത സ്പർ ഉള്ള കൗബോയ് ബൂട്ടുകൾ വളരെ നിർണായകമാണ്. കാളയെ നിയന്ത്രിക്കാനും ഇതുകൊണ്ടു സാധിക്കും.
മൗത്ത് ഗാർഡ്, ഹെഡ് ഗിയർ: പല്ലുകൾ സംരക്ഷിക്കാനുള്ള മൗത്ത് ഗാർഡുകൾ, തലയ്ക്കുള്ള ഹെൽമെറ്റ് എന്നിവ പരക്കേ ഉപയോഗിക്കപ്പെടുന്നവയാണ്.
ആവേശം ജ്വലിപ്പിച്ച് ജല്ലിക്കെട്ടും മഞ്ചുവിരട്ടും
തമിഴിൽ മഞ്ചു എന്നാൽ കാളയെന്നാണ് അർഥം. തുറസായ സ്ഥലത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരേസമയം ഒട്ടേറെ കാളകളെ അഴിച്ചുവിടുന്നതാണ് മഞ്ചുവിരട്ട്. ജല്ലിക്കെട്ടിൽ കാളകളെ ക്രമമായി മാത്രമേ അഴിച്ചുവിടൂ.
പ്രത്യേക പരിശീലനം ലഭിച്ച കാളകളെ മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളി കൊന്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കണം. വെറുംകൈയോടെ മാത്രമേ കാളയെ കീഴ്പ്പെടുത്താൻ അനുവാദമുള്ളൂ.
കാങ്കേയം, പുലിയകുലം, തിരുച്ചെങ്ങോട്, ബാർഗുർ, ഉന്പളച്ചേരി തുടങ്ങിയ ഇനം കാളകളെയാണ് ജല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. മധുരയ്ക്കു സമീപത്തുള്ള അലങ്കനല്ലൂരാണ് ജല്ലിക്കെട്ടിന് പ്രശസ്തമായ സ്ഥലം.
ജല്ലിക്കെട്ടിനിടെ ഒട്ടേറെ മരണങ്ങളും ഇതുസംബന്ധിച്ച് നീണ്ടനാളത്തെ കോടതിവ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. ആവേശത്തിന് അതിരില്ല..
വി.ആർ.
Tags : Sunday Special SundayDeepika