റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററുംപോലെ ആണുങ്ങൾ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ ഓടിക്കാൻ മാത്രമല്ല പരിശീലിപ്പിക്കാനും ലൈസൻസും ബാഡ്ജുമുള്ള വനിതയാണ് എഴുപത്തി രണ്ടുകാരിയായ മണിയമ്മ. പതിനൊന്ന് ഇനം വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് കരസ്ഥമാക്കി ഈ വനിത ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പതിനൊന്നു ഡ്രൈവിംഗ് സ്കൂളുകളുടെ ചുമതലക്കാരിയുമാണ് മണിയമ്മ.

പതിനൊന്ന് ഇനങ്ങളിലുള്ള വ്യത്യസ്ത വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസൻസുകൾ സ്വന്തമാക്കിയ മണിയമ്മയുടെ മനസ് എഴുപത്തിരണ്ടാം വയസിലെത്തുന്പോഴും സ്വപ്നങ്ങളുടെ ടോപ്പ് ഗിയറിലാണ്. നിരത്തിൽ ഓടുന്ന ഒട്ടുമുക്കാലും വാഹനങ്ങളും ഓടിക്കാൻ ലൈസൻസ് കരസ്ഥമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ മണിയമ്മയ്ക്ക് ഏതാനും ആഗ്രഹങ്ങൾ കൂടി ബാക്കിയുണ്ട്; ടവർ ക്രെയിൻ പ്രവർത്തിപ്പിക്കണം. ആവുമെങ്കിൽ വിമാനം പറത്തണം, ട്രെയിൻ ഓടിക്കണം.

ടൂവീലർ, ത്രീവീലർ, ഫോർവീലർ, ട്രാക്ടർ, ട്രെയിലർ, ക്രെയിൻ, റോഡ് റോളർ, നാലു തരം എക്സ്കലേറ്ററുകൾ, ഫോർക് ലിഫ്റ്റ് എന്നിങ്ങനെ നീളുന്നു ലൈസൻസുകളുടെ നിര. പെട്രോളിയം ഉത്പന്നങ്ങളും വാതകങ്ങളും ആസിഡും ഉൾപ്പെടെ ജാഗ്രതയോടെ കൊണ്ടുപോകേണ്ട ഹസാഡസ് ട്രക്ക് ലൈസൻസും ബാഡ്ജും നേടിയ ആദ്യ വനിതയും മണിയമ്മയാണ്.

സാഹസികം, അസാമാന്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ കരുത്തും കരുതലും പകർന്ന ആശാൻ മറ്റാരുമല്ല, ഭർത്താവ് ടി.വി. ലാലൻതന്നെ. എറണാകുളം തോപ്പുംപടിയിൽ ഡ്രൈവിംഗ് പരിശീലനവും വാഹന വ്യാപാരവുമുണ്ടായിരുന്ന ലാലൻ, ടി.കെ. രാധാമണിയെന്ന മണിയമ്മയെ പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരുന്ന കാലത്ത് വിവാഹം കഴിച്ചുകൊണ്ടുവന്നതാണ.

ഡ്രൈവിംഗിന്‍റെ ആദ്യപാഠം

അക്കാലത്ത് സൈക്കിളോടിക്കാൻപോലും അറിയില്ലാതിരുന്ന ഇവർ ഭർതൃവീട്ടിലെത്തുന്പോൾ ലാലന് അംബാസിഡർ കാറുണ്ട്. മുറ്റത്ത് വേറെയും വാഹനങ്ങൾ. കാറിൽ യാത്ര ചെയ്തുമാത്രം പരിചയമുണ്ടായിരുന്ന മണിയമ്മയെ മുപ്പതാംവയസിൽ, മൂന്നു മക്കളുടെ അമ്മയായശേഷം ഡ്രൈവിംഗ് സീറ്റിൽ ലാലൻ പിടിച്ചിരുത്തി. 1980 കാലം. പാടങ്ങൾ അതിരിടുന്ന ചെമ്മണ്ണ് പാതകളിലൂടെ വളയം പിടിപ്പിച്ച് ഹോണ്‍ മുഴക്കി കാർ നീങ്ങുന്പോൾ കണ്ടുനിന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപൂർവ കാഴ്ചയായിരുന്നു.

ആദ്യമൊന്നും വളയം കൈകളിൽ വഴങ്ങിയിരുന്നില്ല. ക്ലെച്ചിനു പകരം ബ്രേക്കും ബ്രേക്കിനു പകരം ആക്സിലേറ്ററുമൊക്കെ കൊടുത്ത് പലപ്പോഴും കുരുത്തക്കേട് കാണിച്ചിട്ടുണ്ട്. ശാസനയും കേട്ടിട്ടുണ്ട്. ചെറിയ മുട്ടും തട്ടുമൊക്കെ കാറിനു കിട്ടിയപ്പോഴും ലാലൻ ആത്മവിശ്വാസം പകർന്നുനൽകി. മാസങ്ങളുടെ ശ്രമത്തിൽ അംബാസിഡർ കാർ കൈകാലുകളിൽ മെരുങ്ങി. വൈകാതെ ലൈസൻസും നേടി. കാറിൽ വച്ച കാൽ പിൽക്കാലത്ത് ലോറിയിലും ബസിലും ട്രക്കിലും ക്രെയിനിലും എസ്കലേറ്ററിലുമൊക്കെയായി പുതിയ വേഗവും നീളവും ഉയരവും താണ്ടി. വിശ്രമിക്കേണ്ട ഈ പ്രായത്തിലും കളമശേരി പോളി ടെക്നിക്കിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സ് വിദ്യാർഥിനിയാണ് മണിയമ്മ.

നാലു പതിറ്റാണ്ടിനിടെ രണ്ടു മൂന്നു തലമുറകളുടെ ഡ്രൈവിംഗ് ആശാട്ടിയെന്ന ഖ്യാതി എ ടു ഇസഡ് ഡ്രൈവിംഗ് സ്കൂളുകളുടെ മാനേജർകൂടിയായ ഇവർക്കു സ്വന്തം. ലോകത്തൊരിടത്തും ഒരു വനിതയ്ക്ക് അവകാശപ്പെടാനില്ലാത്തവിധം വൈവിധ്യമുള്ള ഡ്രൈവിംഗ് ലൈസൻസുകളും ബാഡ്ജുകളും സൂക്ഷിക്കുന്ന മുറിയിലാണ് ഇരിപ്പ്. 1988ൽ ഹെവി വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നേടി കൊച്ചി നഗരത്തിൽ ലോറിയും കാറും ഓടിക്കുകയും ചെയ്തു. 1993ൽ ടൂവീലറിലും പിന്നീട് ത്രീവീലറിലും ലൈസൻസ്. ഈ വാഹനങ്ങളുടെയെല്ലാം മിനിമം മെക്കാനിക്കൽ പണിയും വശമുണ്ട്. ഇത്രയേറെ യന്ത്ര വൈദഗ്ധ്യമുണ്ടെങ്കിലും സൈക്കിൾ മാത്രം വശമില്ല.

ഐടിഐ പഠിച്ച ലാലന് ബുള്ളറ്റും കാറും ബസും എന്നല്ല എല്ലാ വാഹനങ്ങളും ഹരമായിരുന്നു. ആ ആവേശത്തിന്‍റെ പിൻബലമായിരുന്നു അദ്ദേഹത്തിന് ജീവനോപാധി. മണിയമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപു തുടങ്ങിയതാണ് ലാലന് വാഹനവ്യാപാരം. കൊച്ചിയിൽ ടൂ വീലറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് വിൽപ്പനയ്ക്കു കൊടുത്തായിരുന്നു തുടക്കം. പിന്നീട് കാറും ബസും ലോറിയുമൊക്കെ വിൽപന നടത്തി.



ഡ്രൈവിംഗ് സ്കൂൾ

കൊച്ചി ഐലന്‍റിലും തുറമുഖത്തും മട്ടാഞ്ചേരി മലഞ്ചരക്ക് മാർക്കറ്റിലുമൊക്കെ ചരക്ക് ലോറികൾക്ക് നല്ല ഓട്ടമുള്ള കാലമായിരുന്നു അത്. ട്രക്ക് പോലുള്ള ഹെവി വാഹനങ്ങൾ ഓടിക്കാൻ പരിശീലനവും ലൈസൻസും നൽകുന്ന സംവിധാനം അക്കാലത്ത് കേരളത്തിൽ പരിമിത മായിരുന്നു. ഹെവി ലൈസൻസ് നേടിക്കൊടുക്കുന്നതിനുള്ള സ്കൂളും ഓഫീസുകളുമില്ലാത്ത അക്കാലത്ത് ലാലൻ മംഗലാപുരത്ത് പോയാണ് ഹെവി ലൈസൻസ് നേടിയത്. ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് മാസങ്ങൾ കാത്തിരുന്നാൽ മാത്രമേ ലൈസൻസ് കിട്ടുകയുമുള്ളു. മംഗലാപുരത്തോ ചെന്നൈയിലോ താമസിച്ചുവേണം പരിശീലനം നേടി ടെസ്റ്റ് പാസാകാൻ. ലേണേഴ്സ് ലഭിച്ച് 41 ദിവസം കഴിഞ്ഞുവേണം ഹെവി പ്രാക്ടിക്കൽ ടെസ്റ്റ് അറ്റന്‍റ് ചെയ്യാൻ.

കൊച്ചിയിലും കോഴിക്കോട്ടും അക്കാലത്ത് ഹെവി ലൈസൻസുള്ള ഡ്രൈവർമാരെ കിട്ടാത്ത സാഹചര്യം. ലൈസൻസുള്ളവർക്കാവട്ടെ നല്ല ശന്പളത്തിൽ ജോലി അവസരങ്ങളും. കേരളത്തിൽ ഒരു ഹെവി വെഹിക്കിൾ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നതിന് ലാലൻ അധികാരികളുടെ അനുമതി തേടി ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും അപേക്ഷകൾ നൽകി. വിവിധ പരിമിതികൾ നിരത്തി അപേക്ഷകളെല്ലാം നിരസിക്കപ്പെട സാഹചര്യത്തിൽ നിയമപോരാട്ടങ്ങളിലൂടെയാണ് ഹെവി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാൻ അനുവാദം ലഭിച്ചത്. മണിയമ്മയുടെ പേരിലുള്ള ലൈസൻസിലാണ് ഹെവി ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചത്.

വൈകാതെ ഭർത്താവിനൊപ്പം ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള കന്പത്തിൽ മണിയമ്മയും ഒപ്പംകൂടി. ലോറിയും ബസും ഓടിക്കാൻ പഠിച്ചേ തീരു എന്ന ദൃഢനിശ്ചയത്തിൽ 1984ൽ അതു കരസ്ഥമാക്കി.

ഹെവി വാഹനങ്ങൾ ഓടിക്കാനും പരിശീലിപ്പിക്കാനും തുടങ്ങിയതോടെ ഫോർക് ലിഫ്റ്റും റോഡ് റോളറും ട്രാക്ടറും ക്രെയിനുമൊക്കെ പ്രവർത്തിപ്പിക്കാൻ ലൈസൻസ് സ്വന്തമാക്കിയപ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നാണ് പരിചയക്കാരിൽ പലരും ചോദിച്ചത്. മുറ്റത്തും ഡ്രൈവിംഗ് സ്കൂളിലും നിരയായി കിടന്ന വിവിധ ഇനം വാഹനങ്ങൾ മാറി മാറി ഓടിക്കുകയെന്നത് മണിയമ്മയ്ക്കൊരു ഹരമായി. മണ്ണുമാന്താനും പാറപൊട്ടിക്കാനുമൊക്കെയുള്ള വിവിധതരം എസ്കലേറ്ററുകളിലും വൈദഗ്ധ്യം സ്വന്തമാക്കി.

വഴിയേ വന്ന ദുരന്തം

വലിയ നേട്ടങ്ങളുടെയും വളർച്ചയുടെയും സംതൃപ്തിയുടെയും നടുവിലേക്ക് വിധി വില്ലനായി കടന്നുവന്നു. 2004 സെപ്റ്റംബർ 13ന് പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു മണിയമ്മയും ലാലനും. പാഞ്ഞെത്തിയ ഓട്ടോറിക്ഷ ലാലനെ ഇടിച്ചുവീഴ്ത്തി. ദിവസങ്ങളോളം മരണത്തോട് പോരാടി അദ്ദേഹം യാത്രയായി. മണിയമ്മയും മൂന്നു മക്കളും മാത്രമല്ല ഡ്രൈവിംഗ് സ്കൂളുകളും എണ്ണമറ്റ വാഹനങ്ങളും അനാഥരായി. ആ ദുർവിധിക്കു തോറ്റു കൊടുക്കാൻ മനസില്ലാതെ മണിയമ്മ ഡ്രൈവിംഗ്, മോട്ടോഴ്സ് സംരംഭങ്ങളുടെ ചുമതല ഏറ്റെടുത്തു. ഇപ്പോൾ വിവിധയിടങ്ങളിലായി മക്കളും മരുമക്കളും കൊച്ചുമക്കളും അമ്മയോടൊപ്പം നിന്ന് പതിനൊന്ന് ഡ്രൈവിംഗ് സകൂളുകൾ നടത്തുന്നു.

ഇന്ധനം കയറ്റുന്ന ഹസാഡസ് ടാങ്കർ ഓടിക്കാനുള്ള ലൈസൻസാണ് ഒടുവിൽ ലഭിച്ചത്. ഇനി പ്രവർത്തിപ്പിക്കാൻ ഏറെ ആഗ്രഹമുള്ളത് ടവർ ക്രെയിനാണ്.

‘മൂന്ന് മക്കളാണ് ഞങ്ങൾക്ക്. മിലൻ, മിനി, മിഥുലാൽ. മൂന്നുപേരും അച്ഛന്‍റെയും അമ്മയുടെയും വഴി തന്നെ. ഓട്ടോ മൊബൈൽ ഡിപ്ലോമ നേടിയ കേരളത്തിലെ ആദ്യ വനിതയാണ് മിനി. മിലൻ പതിനാലാം വയസിൽ ഡ്രൈവിംഗ് പരിശീലിച്ചു തുടങ്ങി. അവൻ ചെന്നൈയിൽ നിന്നാണ് ഇൻസ്ട്രക്ടർ ലൈസൻസ് നേടിയത്. ഇളയ മകൻ മിഥുലാലിനും വാഹനങ്ങളുടെ ലോകമായിരുന്നു കന്പം. മൂന്നു മക്കൾക്കും മരുമക്കൾക്കുമായുള്ള പതിനൊന്ന് ഡ്രൈവിംഗ് സ്കൂളുകളുടെയും മേൽനോട്ടം മണിയമ്മയ്ക്കാണ്.

എഴുപത്തി മൂന്നാം വയസിലും എങ്ങനെ ഹെവി വാഹനങ്ങൾ ഓടിക്കാനാകുന്നുവെന്ന് ചോദിക്കുന്നവരാണ് പലരും. സാരിയുടുത്ത് വാഹനങ്ങളിൽ എങ്ങനെ കയറുന്നുവെന്ന കൗതുകമാണ് മറ്റു ചിലർക്ക്. ഇത്രത്തോളം വ്യത്യസ്ത വാഹനങ്ങൾ ഒരു വനിത മാറിമാറി ഓടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കാണാൻ എത്തുന്നവരും പലരാണ്. എല്ലാവരോടും മണിയമ്മയ്ക്ക് ഒന്നേ പറയാനുള്ളൂ- ഇത്രയും പ്രായമുള്ള എനിക്കിത് സാധിക്കുന്നെങ്കിൽ നിങ്ങൾക്കിത് നിഷ്പ്രയാസം സാധിക്കും.

നിർമാണ, ഗതാഗത മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ വനിതകൾ കൂടുതലായി ഈ രംഗത്തേക്കു കടന്നുവരണം. സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിപ്പിക്കാവുന്ന റിസ്ക് കുറവുള്ള വാഹനങ്ങൾ പലതുണ്ട്. ട്രാക്ടറുകളും കൊയ്ത്ത് മെതിയന്ത്രങ്ങളും തനിയെ പ്രവർത്തിക്കാനായാൽ കർഷകർക്ക് കൃഷി നേട്ടമാകും. ഷോപ്പിംഗ് മാൾ, എയർപോർട്ട്, ആശുപത്രി എന്നിവയ്ക്കുള്ളിൽ ബഗ്ഗി കാറുകൾ പ്രവർത്തിപ്പിക്കാൻ വനിതകൾക്ക് സാധിക്കും.

ദൃഢനിശ്ചയമുണ്ടെങ്കിൽ ഏതു തൊഴിലും പരിശീലിക്കാം. കഠിനമായി അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ആഗ്രഹിക്കുന്നതെന്തും നേടാം. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല- മണിയമ്മ അനുഭവങ്ങളുടെ വെളിച്ചത്തിൽ എല്ലാവരോടുമായി പറയുന്നു.

റെജി ജോസഫ്