നമ്മുടെ സംഗീതവും സംസ്കാരവും നൽകുന്ന സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പകരുക- പിയാനിസ്റ്റ് റാൽഫിൻ സ്റ്റീഫൻ തന്റെ ലക്ഷ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ. അതിനുവേണ്ടി കൊച്ചിയിൽനിന്ന് തന്റെ സംഗീതവുമായി പുറപ്പെടാൻ ഒരുങ്ങുകയാണ് അദ്ദേഹം. ടിവി ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ സാധാരണക്കാർക്കിടയിലും പ്രിയങ്കരനായ റാൽഫിൻ സംസാരിക്കുന്നു.
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാനെ റാൽഫിൻ സ്റ്റീഫൻ ഒരിക്കലേ കണ്ടിട്ടുള്ളൂ. തീർത്തും അവിചാരിതമായൊരു കണ്ടുമുട്ടൽ. അന്ന് കൊച്ചിയിലെ പ്രശസ്തമായൊരു ഹോട്ടലിൽ പിയാനോ പ്രാക്ടീസ് ചെയ്യുകയാണ് റാൽഫിൻ. ആരൊക്കെ കേൾക്കുന്നുണ്ട് എന്നൊന്നും നോക്കിയിരുന്നില്ല. കേൾവിക്കാരിൽ അദ്ദേഹമുണ്ടായിരുന്നു- ഉസ്താദ് അംജദ് അലി ഖാൻ. പിയാനോ വായനകേട്ട അദ്ദേഹം റാൽഫിന്റെ വിവരങ്ങൾ മാനേജർവഴി ശേഖരിച്ചു. എന്നിട്ടു പറഞ്ഞു- നിന്റെ വിരലുകൾ കംപ്യൂട്ടർ കീബോർഡിൽ പാഴാക്കാനുള്ളതല്ല. അവ പിയാനോയ്ക്കു മാത്രമുള്ളതാണ്!
ആ ഉപദേശം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു- റാൽഫിൻ പറയുന്നു. അംജദ് അലി ഖാൻ സാബിനെ പിന്നീടൊരിടത്തും കണ്ടിട്ടില്ല. ആഗ്രഹമുണ്ട് കാണാൻ. അദ്ദേഹത്തെപ്പോലുള്ള മാസ്റ്റേഴ്സ് പറയുന്നതെന്തും സംഗീതത്തിന് വെളിച്ചംപകരും. പലരും പറഞ്ഞിട്ടുണ്ട് ഞാൻ ദൈവാനുഗ്രഹമുള്ളവനാണെന്ന്. പ്രാർഥനയോടെ പ്രാക്ടീസ് ചെയ്ത് സന്തോഷമായി മുന്നോട്ടുപോകാനാണ് ആഗ്രഹം- പതിവുചിരിയോടെ റാൽഫിൻ.
പിയാനോയിൽ പത്തുവർഷം
ആറാം വയസിൽ പിയാനോയോട് ഇഷ്ടംകൂടിയയാളാണ് റാൽഫിൻ. ജനിച്ചു വളർന്നത് സ്വിറ്റ്സർലൻഡിലെ ജനീവയിൽ. അച്ഛനുമമ്മയും അവിടെയാണ് ജോലിചെയ്തിരുന്നത്. അബ്ബയും യാനിയും അന്നേ മനസിൽ കുടിയേറി. ചെറുപ്രായത്തിലേ പിയാനോ പഠനവും പഠിപ്പിക്കലും തുടങ്ങിയെങ്കിലും അതിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ അല്പം വൈകി. ഐടി എൻജിനീയറിംഗ് പൂർത്തിയാക്കി ജോലിക്കു ചേർന്നതായിരുന്നു കാരണം. പിയാനോതന്നെയാണ് പാഷൻ എന്നുറപ്പിച്ചതോടെ ലണ്ടൻ ട്രിനിറ്റി കോളജിൽനിന്ന് എട്ടാം ഗ്രേഡ് വിജയിച്ചു.
തൃശൂരിലെ ചേതന അക്കാദമിയും ഫാ. തോമസ് ചക്കാലമറ്റത്തും പഠനത്തിന്റെ വഴികളിലെ പ്രകാശഗോപുരങ്ങളായി. തുടർന്നങ്ങോട്ട് വിവിധ പ്രോജക്ടുകളും ഷോകളുമടക്കം സംഗീതരംഗത്ത് പിയാനോക്കൊപ്പം പത്തുവർഷം തികച്ചു റാൽഫിൻ ഇപ്പോൾ. ഇതിനകം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ ഒട്ടേറെ സംഗീതകാരന്മാർക്കൊപ്പം പ്രവർത്തിച്ചു.
ദൈവാനുഗ്രഹം, മാതാപിതാക്കൾ, ഗുരുക്കന്മാർ, കുടുംബം, ഭാര്യയും മോനും, കൂടെ പ്ലേ ചെയ്ത, ചെയ്യുന്ന മ്യുസീഷ്യൻസ്, തിരിഞ്ഞുനോക്കുന്പോൾ മനസിലേക്കു കടന്നുവരുന്നത് ഇവരെല്ലാമാണ്- റാൽഫിൻ പറയുന്നു. പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലൂടെ സാധാരണക്കാർക്കുകൂടി പരിചിതനായിരിക്കുകയാണ് റാൽഫിൻ.
റിയാലാറ്റി ഷോ പോലൊരു പ്ലാറ്റ്ഫോമിൽ ഞാനൊരു കറക്ട് മെറ്റീരിയൽ ആണെന്ന് എനിക്കു തോന്നിയിട്ടില്ല ഇപ്പോഴും. വെസ്റ്റേണ് ഓറിയന്റഡ് ഷോകളാണ് ഞാൻ നാട്ടിലും വിദേശത്തും നടത്തിക്കൊണ്ടിരുന്നത്. റിയാലിറ്റി ഷോയിൽ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ റൗണ്ടുകളൊക്കെ വരും. അതിന്റെ പ്രധാനപ്പെട്ട ആളുകളോടു പറഞ്ഞതാണ് ഞാൻ അതിനു പറ്റിയ ആളല്ല എന്ന്. പക്ഷേ എന്തോ അവർക്ക് എന്നിൽ വലിയ വിശ്വാസമായിരുന്നു.
അവർ എനിക്കുതന്ന ആത്മവിശ്വാസം അത്രയ്ക്കുണ്ടായിരുന്നു. റാൽഫിനു പറ്റും എന്നുപറഞ്ഞ് അവർ അവിടെ കൊണ്ടിരുത്തി. അതിനവരോടു എങ്ങനെ നന്ദിപറഞ്ഞാലും പോരാ. പിന്നെ നമ്മൾ ഓരോ പരീക്ഷണങ്ങൾ നടത്തുന്പോഴും ഇത്രയും പരിചയസന്പന്നരായ വിധികർത്താക്കൾ, പ്രത്യേകിച്ച് സുജാത, ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരെപ്പോലുള്ളവർ നല്ലവാക്കു പറയുന്പോൾ കിട്ടുന്ന ഉൗർജം വലുതാണ്. അതേപോലെ നമ്മുടെ സംഗീതം ഇഷ്ടമാണെന്ന് സാധാരണക്കാർ പറയുന്പോഴും വളരെ വലിയ പിന്തുണയാണ് കിട്ടുന്നത്.
ചെയ്തത് അത്ര ഭംഗിയായില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ എന്റെ മനസ്സ് ചെറുതായിട്ടൊന്നു കുലുങ്ങും. ഇത്രകാലം വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കിട്ടുന്ന പ്രശസ്തി, അത് റിയാലിറ്റി ഷോ വഴി വന്നതാണെന്നതിൽ സംശയമില്ല- റാൽഫിൻ പറയുന്നു. ഒരാഴ്ചയിൽകൂടുതൽ തയാറെടുപ്പുകൾ നടത്തി ഒരിക്കൽ ഒരു ഒരു ഷോയ്ക്കു പോയ ചരിത്രമുണ്ട്. എന്നിട്ട് ഒരു പാട്ടുപോലും വായിക്കാൻ പറ്റാതെ തിരിച്ചുപോരേണ്ടിവന്നു. ആ സമയത്തു സങ്കടമുണ്ടായിരുന്നു. പിന്നീട് ഓർക്കുന്പോൾ തമാശതോന്നും.
ഗ്രീക്ക് പിയാനോ ഇതിഹാസം യാനിക്ക് ആദരമർപ്പിച്ച് റാൽഫിൻ ഒരുക്കിയ സംഗീത വീഡിയോ ഏറെ പ്രശംസനേടിയിരുന്നു. യാനിയുടെ വെബ്സൈറ്റിൽ പങ്കുവച്ച വീഡിയോ കണ്ട് ലോകമെന്പാടുംനിന്ന് റാൽഫിനെത്തേടി സന്ദേശങ്ങളെത്തി.
റാൽഫിൻ സ്റ്റീഫൻ ബാൻഡ്
എന്റെ സംഗീതത്തിനു തുടക്കമിട്ട സമയംമുതൽ എനിക്കൊരാഗ്രഹമുണ്ട്. ഒരു ഇന്ത്യൻ പിയാനിസ്റ്റ് എന്ന നിലയിൽ നമ്മുടെ സംഗീതവും സംസ്കാരവും നൽകുന്ന സമാധാനത്തിന്റെ സന്ദേശം പകരുക എന്നതാണത്. എന്തൊക്കെ വായിക്കുന്നുണ്ടെങ്കിലും എന്റെ വിദേശ ഷോകളിൽ എണ്പതു ശതമാനവും പിയാനോ സമന്വയിപ്പിച്ചുള്ളതാണ്. റാൽഫിൻ സ്റ്റീഫൻ ബാൻഡ് എന്നപേരിൽ ചുരുങ്ങിയത് ആറു മ്യുസീഷ്യൻസ് അടങ്ങുന്ന സംഘമാണ് അത്തരം പരിപാടികൾ അവതരിപ്പിക്കുന്നത്.
എന്റെ സ്വന്തം കോന്പോസിഷനുകൾ അടങ്ങുന്ന വേൾഡ് ടൂറാണ് ഇപ്പോൾ ചിന്തയിലുള്ളത്. റിയാലിറ്റി ഷോ അടക്കമുള്ള തിരക്കുകൾ തീർന്നാൽ അതുമായി മുന്നോട്ടുപോകും. അതിനുള്ള ഒരുക്കങ്ങളും പ്രാക്ടീസും കൃത്യമായി നടക്കുന്നുണ്ട്. മറ്റെവിടെയും പെർഫോം ചെയ്തിട്ടില്ലാത്ത ശൈലിയിലാവും വേൾഡ് ടൂറിൽ വായിക്കുക- റാൽഫിന്റെ ഭാവി പദ്ധതികൾ ഇങ്ങനെ. സംഗീതവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചെയ്യുന്നതെന്തും എനിക്കിഷ്ടമാണ്. അതേസമയം സ്വതന്ത്ര ഉപകരണസംഗീതത്തെയാണ് ഞാൻ സ്നേഹിക്കുന്നത്- റാൽഫിൻ പറയുന്നു.
മറ്റുള്ള പിയാനിസ്റ്റുകളിൽനിന്ന് എനിക്കെന്തു വ്യത്യാസം എന്നു ഞാൻ ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ കേൾവിക്കാർക്കാവും അതേക്കുറിച്ച് പറയാനാവുക. സംഗീതത്തെ സ്നേഹിച്ച്, പ്രാർഥിച്ച്, പ്രാക്ടീസ് ചെയ്തു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ചെയ്യുന്നതിൽ എന്റെ കൈയൊപ്പ് പതിയണമെന്ന് ആഗ്രഹമുണ്ട്.
സിനിമാപ്പാട്ടുകൾ, പ്രോഗ്രാമിംഗ് എന്നിവയിൽ കാര്യമായി ശ്രദ്ധവയ്ക്കുന്നില്ല. എന്റെ ഷോകൾക്കുവേണ്ടി മാത്രമേ പ്രോഗ്രാമിംഗ് ചെയ്യാറുള്ളൂ. സിനിമയിൽനിന്ന് കുറേ ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും എനിക്കുതന്നെ അറിയാം, ഞാൻ അതിനു പറ്റിയ മെറ്റീരിയൽ അല്ലെന്ന്- തന്റെ കഴിവുകളെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ് റാൽഫിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നു വ്യക്തം.
റാൽഫിൻ എന്ന പേര്
സ്കൂളിൽ ചേർന്നപ്പോൾ റാൽഫിനൊരു ഇരട്ടപ്പേരുകിട്ടി- ഡോൾഫിൻ! മാതാപിതാക്കൾ ജോലിചെയ്തിരുന്ന സ്വിറ്റ്സർലൻഡിലാണ് റാൽഫിനും സഹോദരിയും ബാല്യം ചെലവിട്ടത്. അവിടെ റാൽഫ്, റോൾഫ് തുടങ്ങിയ പേരുകൾ സാധാരണമാണ്. അങ്ങനെ റാൽഫ് എന്ന പേരിൽനിന്ന് ചെറിയ മാറ്റംവരുത്തി ഡാഡി ഇട്ട പേരാണ് തന്േറതെന്ന് റാൽഫിൻ പറയുന്നു.
ഇവിടെ അത്ര സാധാരണമല്ലാത്ത പേരു കിട്ടിയെങ്കിലും സ്കൂളിൽ കുട്ടികൾ ഇരട്ടപ്പേരു വിളിക്കുന്പോൾ ഭയങ്കര സങ്കടമായിരുന്നു. പക്ഷേ പിന്നീട് കോളജിലൊക്കെ എത്തിയപ്പോൾ പേരിന്റെ പ്രത്യേകത ഇഷ്ടമായി. ഇപ്പോൾ പിയാനോയുടെ പര്യായമായി വളരുകയാണ് ആ പേര്.
ഐടി ഡെവലപ്പറും പ്രോജക്ട് ലീഡറുമൊക്കെയായി റാൽഫിൻ ജോലിചെയ്തിട്ടുണ്ട്. കന്പനിയിൽനിന്ന് രാജിവച്ച ശേഷവും സ്വന്തമായി മൊഡ്യൂളുകൾ ഡെവലപ് ചെയ്യാറുണ്ട്. സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നപ്പോൾ അതു പൂർണമായും നിർത്തി. കുടുംബസമേതം കൊച്ചിയിലാണ് താമസം.
ഹരിപ്രസാദ്