ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അറിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷേക്സ്പിയര് നാടകങ്ങള്‍ വല്ലപ്പോഴും അവതരിപ്പിക്കാറുണ്ട്. വില്യം ഷേക്സ്പിയറുടെ വീട് സന്ദര്‍ശിക്കുക ആരും ആഗ്രഹിക്കുന്ന കാര്യമാണ്.
ഇംഗ്ലണ്ടിലെ ഈസ്റ്റ് ഹാമില്‍ നിന്ന് 238-ാം നമ്പര്‍ ബസില്‍ ഞാന്‍ സ്റ്റാറ്റ്ഫോര്‍ഡിലെ വില്യം ഷേക്സ്പിയറുടെ ജന്മഗൃഹവും അദ്ദേഹത്തെ അടക്കിയ ദേവാലയവും കാണാൻ യാത്ര തിരിച്ചു. രാവിലെ ബസില്‍ കുട്ടികളുടെ തിരക്കാണ്. ബസില്‍ കയറിയാലും അവരുടെ കുസൃതിത്തരങ്ങള്‍ മാറില്ല. ബസ് സ്റ്റാറ്റ്ഫോര്‍ഡിലെ ജോബ് സെന്ററിന്റെ മുന്നിലെ സ്റ്റോപ്പിലെത്തി. സ്റ്റാറ്റ്ഫോര്‍ഡിലെ ട്രിനിറ്റി ദേവാലയം തേടിയാണ് എന്റെ യാത്ര. അതിനുശേഷം ജന്മഗൃഹത്തില്‍ പോകണം. വഴിയില്‍ കണ്ട ഒരു ആഫ്രിക്കക്കാരനോട് ട്രിനിറ്റി ദേവാലയം എവിടെയെന്ന് ചോദിച്ചു. അയാള്‍ ദൂരേക്ക് കൈചൂണ്ടി ദേവാലയം കാണിച്ചുതന്നു.
നടന്നു നടന്ന് ദേവാലയത്തിനരികില്‍ എത്തി. മരങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു പുരാതന ദേവാലയം. ദേവാലയത്തിന്റെ രണ്ടു ഭാഗങ്ങളും റോഡുകളാണ്. പളളിക്ക് ചുറ്റും കമ്പിവേലികളാണ്. ദേവാലയത്തിലെത്തി പേര് വായിച്ചു - സെന്റ് ജോണ്‍സ്.
പളളിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ ഒരു ക്ലോക്കും അതിനുമുകളില്‍ മണിയുമുണ്ട്. കല്ലറയ്ക്കടുത്ത് ചുറ്റുവട്ടത്തിലിരിക്കാവുന്ന ഒരു മണ്ഡപംപോലുണ്ട്. പളളി തുറക്കാനായി ഞാന്‍ കാത്തിരുന്നു. ഒന്‍പതു മണികഴിഞ്ഞിട്ടും പളളി തുറക്കുന്നില്ല. സന്ദര്‍ശകരും ഇല്ല. എന്നില്‍ സംശയങ്ങള്‍ ഏറിവന്നു. വില്യമിനെ അടക്കിയ പളളിയുടെ പേര് ഹോളി ട്രിനിറ്റി എന്നാണ്. ഇത് സെന്റ് ജോണ്‍സ്.
നടപ്പാതയിലൂടെ ഒരു മദാമ്മ വരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു, വില്യം ഷേക്സ്പിയറെ അടക്കിയ ദേവാലയം ഇതാണോ? അവര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു, അത് ഇവിടെയല്ല. വിക്ടോറിയ ബസ് സ്റ്റേഷനില്‍ നിന്ന് നാലരമണിക്കൂര്‍ യാത്ര ചെയ്താലേ സ്റ്റാറ്റ്ഫോര്‍ഡ്് അപ്പോണ്‍ അയോണിലെത്തൂ. ഇത് വെറും സ്റ്റാറ്റ്ഫോര്‍ഡ്് ആണ്. നല്ലൊരു ദിനം ആശംസിച്ചിട്ട് ആ സ്ത്രീ നടന്നുപോയി.
എന്തു ചെയ്യാം. ഞാൻ സ്റ്റാറ്റ്ഫോര്‍ഡ് പാര്‍ക്കിലേക്ക് നടന്നു. അവിടെ നിന്നുമിറങ്ങി ഈസ്റ്റ് ഹാമിലേക്ക് നടന്നു. ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റില്‍ കണ്ടത് ഇന്‍ഡ്യന്‍ സ്ത്രീകളും വിദേശികളും ഹരേ റാം സംഘടനയുടെ നേതൃത്വത്തില്‍ ഹരിനാമ കീര്‍ത്തനം മദ്ദളവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് പാടുന്നതാണ്. മഴ ചാറിത്തുടങ്ങി.ആ യാത്ര അവസാനിച്ചു. ഞാനും വീട്ടിലേക്കു നടന്നു.
ഓണക്കൂറിനൊപ്പം
ആ ഇടയ്ക്കാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഷേക്സ്പിയര് ജന്മഗൃഹം കാണാന്‍ എന്റെ ഭവനത്തില്‍ എത്തിയത്. ഞങ്ങള്‍ വിക്ടോറിയ ബസ് സ്റ്റേഷനില്‍ നിന്ന് ഇംഗ്ലണ്ടിലെ വാര്‍വിക് ഷെയറിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് ബ്രിട്ടന്റെ ഏതു ഭാഗത്തേക്കും ബസില്‍ യാത്ര ചെയ്യാം. നിരന്നുനിരന്ന് കിടക്കുന്ന വര്‍ണാഭമായ വാഹനങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഞങ്ങളുടെ യാത്ര ഏകദേശം നാലര മണിക്കൂര്‍. ബസില്‍ ആര്‍ക്കും നില്ക്കാന് അനുവാദമില്ല, പ്രൗഢിയാര്‍ന്ന ഇരിപ്പിടങ്ങള്‍. യാത്രികന്റെ പെട്ടിയും മറ്റും വയ്ക്കാനുളള ഇടം ബസിനടിയിലും ഇരിക്കുന്നതിന്റെ മുകളിലുമാണ്.
ബസിലിരുന്ന് റോഡിന്റെ ഇരുഭാഗത്തുമുളള കാടുകളുടെ, പൂത്തുലഞ്ഞു കിടക്കുന്ന വയലേലകളുടെ സൗന്ദര്യം ഞാന്‍ ആസ്വദിച്ചു. ബസില്‍ നിന്നും ഹോണ്‍ ശബ്ദം കേട്ടില്ല. ശബ്ദമലിനീകരണം പോലെ വായുവിനെ മലിനമാക്കാന്‍ ആരും ഒരു വിധത്തിലും ശ്രമിക്കുന്നില്ല. ബസിലെ ടിവി യില്‍ നിന്നു വരുന്നത് ഹൃദയഹാരിയായ ഇംഗ്ലീഷ് ഗാനങ്ങളാണ്.
കൃഷിപാടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍, കുതിരകള്‍. താഴ്വാരങ്ങള്‍, കുന്നുകള്‍, ഗ്രാമങ്ങളിലെ വീടുകള്‍ കണ്ടിരുന്നു. ചില ഭാഗങ്ങള്‍ മൂടല്‍മഞ്ഞുപോലെ കിടക്കുന്നു. ഞങ്ങള്‍ സ്റ്റാറ്റ്ഫോര്‍ഡിലെത്തി. ബസ് സ്റ്റേഷന് ചെറുതാണ്.
കുറച്ചുപേര്‍ വില്യമിന്റെ ഭവനത്തിലേക്കുളളവരാണ്. മരങ്ങളുടെ ഇടയിലൂടെ റോഡുകള്‍ മുറിച്ച് ഞങ്ങളും നടന്നു. റോഡില്‍ കുതിരവണ്ടികള്‍ ഓടുന്നുണ്ട്. നടന്നൊരിടത്ത് ടൂറിസത്തിന്റെ ഒരു ഓഫീസ് കണ്ടു. നടപ്പാതയില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്. അതില്‍ കൂടുതലും വിദ്യാര്‍ഥികള്‍. പത്തു പതിനഞ്ച് മിനിറ്റ് നടന്നു ഞങ്ങള്‍ ഭവനത്തിനു മുന്നിലെത്തി.
ഷേക്സ്പിയർ ഭവനത്തിൽ
ഞങ്ങള്‍ ക്യൂവില്‍നിന്നു. ജപ്പാനില്‍ നിന്ന് വന്ന യുവതീ-യുവാക്കളാണ് ഞങ്ങളുടെ മുന്നില്‍. അകത്തു കടന്നു. ഭവനത്തിന് ഉള്‍ഭാഗത്തൊരു പൂന്തോപ്പാണ്. സഞ്ചാരികളെ ആദ്യം കാണിക്കുന്നത് വലിയൊരു സ്ക്രീനിലെ വീഡിയോയാണ്. അത് വില്യമിന്റെ ചെറുപ്പം മുതല്‍ മരണം വരെയുളള ചരിത്രമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു യുവതി വാതില്ക്കല് നിന്ന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
1564 ഏപ്രില്‍ 23 ന് ജനിച്ച് 1616 ഏപ്രില്‍ 23ന് അന്തരിച്ച ദിവസം വരെയുളളതെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കിടപ്പറ, എഴുതാനുപയോഗിച്ച പേനകള്‍, മേശ, കസേര, വസ്ത്രങ്ങള്‍, കാപ്പികുടിച്ച കപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുവാന്‍ വിറക് കത്തിച്ച് അതിന്റെ പുക മുകളിലേക്ക് പോകാനുളള പുകക്കുഴല്‍, അടുക്കള, അടുക്കളയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, തീന്മേശ, തൊട്ടില്, തണുപ്പിനുപയോഗിക്കുന്ന കൈയുറ, വിവിധ നിറത്തിലുളള തൊപ്പികള്‍, അന്നത്തെ തുണികൾ - ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്.
ഒരു മുറിയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ കാണാം. മറ്റു ചില കൈയക്ഷര പ്രതികളുമുണ്ട്. മറ്റൊരു ഭാഗത്തായി ഷേക്സ്പിയറിനൊപ്പം നില്ക്കുന്ന ചൈനയിലെ ഷേക്സ്പിയര് എന്നറിയപ്പെടുന്ന നാടകകൃത്ത് റ്റാങ് സി അന്‍സുവിന്റെ പ്രതിമയുമുണ്ട്. ചൈനക്കാരും സാഹിത്യത്തെ അധികം ആദരിക്കുന്നു എന്നതിന്റെ തെളിവാണത്. സാഹിത്യത്തിന് ദേശകാലഭേദങ്ങളില്ല. മതമില്ല, രാഷ്ട്രീയമില്ല, അതിനടുത്ത് ഷേക്സ്പിയർ മ്യൂസിയവും ലൈബ്രറിയും കണ്ടു. ഇവിടെയെല്ലാം ഷേക്സ്പിയര് കൃതികള്‍ ലഭ്യമാണ്. വാങ്ങുന്ന പേന, ബുക്ക്, പാത്രങ്ങള്‍, കീ ചെയിന്‍ തുടങ്ങി കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വരെ ഷേക്സ്പിയറിന്റെ പേരുള്ളതാണ്. വരുന്നവരാരും വെറുംകൈയുമായി മടങ്ങാറില്ല. അത് ആ എഴുത്തുകാരനോടുളള ആദരവാണ്. ഞങ്ങള്‍ ഓരോ പേന വാങ്ങി.
അക്ഷര ചക്രവർത്തി
ഇംഗ്ലണ്ടിലെ സ്റ്റാറ്റ്ഫോര്‍ഡ് അപ്പോണ്‍ ഏവോണില്‍ ജനിച്ച വില്യം ഷേക്സ്പിയര് 38 നാടകങ്ങളും 150 ല്‍ അധികം കാവ്യ കൃതികളും രചിച്ചിട്ടുണ്ട്. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ തുകല്‍ വ്യാപാരിയായ ജോണ്‍ ഷേക്സ്പിയര് അമ്മ മേരി ആര്‍ദന്റെ എട്ട് മക്കളില്‍ മൂന്നാമനായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്ത് വലിയ പാണ്ഡിത്യമൊന്നുമില്ല.
വില്യം വിവാഹം കഴിക്കുന്നത് 18ാമത്തെ വയസില്‍. ഭാര്യ ആനി ഹാത്തവേയ്ക്ക്് പ്രായം 26. ഷേക്സ്പിയറിന്റെ ബാല്യ കൗമാരത്തെപ്പറ്റി പല കഥകളുമുണ്ട്. സ്റ്റാറ്റ്ഫോര്‍ഡിലെ ദേവാലയ രേഖ അനുസരിച്ച് 26 ഏപ്രില്‍ 1564 ല്‍ ഇദ്ദേഹത്തെ മാമ്മോദീസ മുക്കിയിട്ടുണ്ട്. ആ ദിനം ഇംഗ്ലണ്ടിന്റെ വിശുദ്ധനായ സെന്റ്് ജോര്‍ജിന്റെ ഓര്‍മ്മദിനം കൂടിയാണ്.
അദ്ദേഹം പഠിച്ച എഡ്വേഡ്് സ്കൂളിന്റെ രേഖയും ലഭ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ നിക്കോളാസ് റോവ്വ് എഴുതിയത് മാന്‍വേട്ട നടത്തിയതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് ഒളിവില്‍ പോയി അവിടത്തെ ചേംബര്‍ ലയിന്‍സിന്റെ നാടകക്കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ കൃതികള്‍ സ്വന്തമായി എഴുതിയതല്ലെന്നും കിംവദന്തികള്‍ അസുയക്കാര് പ്രചരിപ്പിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. ഒന്നുമേറ്റില്ല.
ഷേക്സ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോവിയുടെ ജനനവും വില്യമിന്റെ വര്‍ഷമാണ്. 1564 ഫെബ്രുവരി 6 ന് കേംബ്രിജ് വിദ്യാര്‍ഥിയായിരുന്ന ആ നവോത്ഥാന വിപ്ലവകാരി മത-രാഷ്ട്രീയ കാരണങ്ങളാല്‍ 29ാമത്തെ വയസില്‍ കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടു. ഷേക്സ്പിയറെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമായിരുന്നു അത്. ഷേക്സ്പിയറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് മറ്റൊരു പ്രമുഖ നാടകകൃത്തും കവിയുമായിരുന്നു ബഞ്ചമിന് ജോണ്സണ്.
ഷേക്സ്പിയറിന് മൂന്നു മക്കളാണ്. സൂസന്ന, ഹാമനെറ്റ്, ജൂഡിത്ത്. പിതാവിന്റെ തുകല്‍ വ്യാപാരം തകര്‍ച്ചയിലായപ്പൊഴൊക്കെ വില്യമാണ് വലിയൊരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. ലണ്ടനിലെ നാടകജീവിതത്തില്‍ ലഭിച്ച സമ്പാദ്യമെല്ലാം ഇവിടെ ധാരാളം വസ്തുക്കള്‍ വാങ്ങിക്കൂട്ടി സമ്പന്ന പ്രഭുവായി മാറി. ഷേക്സ്പിയറിന്റെ പുസ്തകങ്ങള്‍ നാല് ബില്യന്‍, അഗത ക്രിസ്റ്റിയുടേത് നാല് ബില്യന്‍, ബാര്‍ബര കാര്റ്റ്ലാനന്റിന്റെത് ഒരു ബില്യന്‍, അമേരിക്കന്‍ എഴുത്തുകാരി ഡാനിയേലീ സ്റ്റീലിന്റെത് എണ്ണൂറ് മില്യനുമാണ്. നമ്മള് ആയിരങ്ങളുടെ കണക്ക് ആഘോഷിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിക്കപ്പെടുന്നത് ബില്യനും മില്യനുമാണ്.
വഴിയോരങ്ങളില്‍ പുസ്തകക്കടകള്‍ മാത്രമല്ല പൂക്കള്‍ വില്‍ക്കുന്ന കടകളടക്കം പലതുമുണ്ട്. ഞങ്ങള്‍ ഷേക്സ്പിയറെ അടക്കം ചെയ്ത ഹോളി ട്രിനിറ്റി ദേവാലയത്തിലേക്ക് നടന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി ടൂര്‍ ബസ്സുകള്‍ കടന്നുപോകുന്നു. അതില്‍ ചിലത് ഇവിടെ ആളുകളെ ഇറക്കിവിടുന്നു. അവോന്‍ നദിക്കടുത്തുകൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
കബറിടം
1210 ല്‍ തീര്‍ത്ത ദേവാലയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെഅധീനതയിലാണ്. ദേവാലയത്തിന് അകവും പുറവും സംഗീത സാന്ദ്രമാണ്. ചൈനക്കാരായ ഒരു സംഘം വിദ്യാര്‍ഥികള്‍ പുറത്തേക്കു വന്നു. ഞങ്ങള്‍ അകത്തേക്കു കയറി. പഴക്കമാര്‍ന്ന കുറേ ഇരിപ്പിടങ്ങള്‍. മെഴുകുതിരികളെരിയുന്നു. ഒരു ഭാഗത്ത് സംഗീതജ്ഞരും വാദ്യോപകരണങ്ങളുമുണ്ട്. ഏതാനും പെണ്‍കുട്ടികളാണ് വരുന്നവരെ സ്വീകരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നതും.
ഷേക്സ്പിയര് ദേവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യവിശ്രമം കൊളളുന്നു. അതിനുമുകളില്‍ വിവിധ നിറത്തിലുളള പൂക്കള്‍ .അതിനടുത്തായി മെഴുകുതിരികള്‍ എരിയുന്നു. ഇദ്ദേഹത്തിന്റെ അടുത്തായിട്ടാണ് ഭാര്യ ആനി ഹാത്തവേയെയും അടക്കം ചെയ്തിരിക്കുന്നത്. ക്രൈസ്തവരുടെ രാജാധിരാജനായ യേശു ക്രിസ്തുവിന്റെ ദേവാലയത്തില്‍ അക്ഷരങ്ങളുടെ രാജാവും ഇടം പിടിച്ചിരിക്കുന്നു. അവിടേക്ക് ആരാധകര്‍ അനുസ്യുതം വരുന്നുണ്ട്. ഈ അക്ഷരങ്ങളുടെ രാജാവ് സൃഷ്ടിച്ച കാഥാപാത്രമായ മാക്ബത്തിനെപ്പോലെ അക്ഷരരാജാവും ഒരു ബിംബമായി ശവക്കല്ലറയിലുറങ്ങുന്നു.
ഈ ശ്മശാനത്തിലേക്ക് എല്ലാ വര്‍ഷവുമെത്തുന്നത് മൂന്നു ലക്ഷത്തിലധികം സഞ്ചാരികളാണ്. പുറത്തിറങ്ങിയപ്പോഴും ഹൃദ്യമായ ഇംഗ്ലീഷ് ഭക്തിഗാനം കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങള്‍ നടന്നെത്തിയത് പുഞ്ചിരിച്ചുകൊണ്ട് ഒഴുകുന്ന ആവോന്‍ നദിക്കരികിലാണ്. നദിയിലൂടെ ചെറിയ ബോട്ടുകളും പോകുന്നു. ഞങ്ങളും അല്പനേരം പച്ചപ്പുല്ലിലിരുന്ന് വിശ്രമിച്ചു.
കൈകളില്‍ കരുതിയിരുന്ന ശീതള പാനീയം കുടിച്ചു. അടുത്തിരിക്കുന്ന കുട്ടികള്‍ പ്രാവുകളുമായി ചങ്ങാത്തത്തിലാണ്. അവര്‍ കൊറിച്ചുകൊണ്ടിരുന്നത് പ്രാവുകള്‍ക്കും കൊടുക്കുന്നുണ്ട്. മിണ്ടാപ്രാണികളോടുളള ഇവിടത്തുകാരുടെ സ്നേഹവും സൗഹൃദവും കുട്ടികള്‍ ചെറുപ്പത്തല്‍ ശീലിക്കുന്നത് പ്രാവുകളില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഓണക്കൂറിനോട് പറഞ്ഞു. ഞങ്ങള്‍ എഴുന്നേറ്റ് നടന്നു. പാലത്തില്‍ കയറി താഴേക്ക് നോക്കി. മനോഹര കാഴ്ചകള്‍. പലരും ഫോട്ടോകള്‍ എടുക്കുന്നു. ഒരു റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ലണ്ടനിലേക്ക് മടങ്ങി.
കാരൂര്‍ സോമന്