ഗ്വാളിയോറിലെ പതായ് ഗ്രാമത്തിൽ മാർച്ച് 30-ന് വിവാഹിതനായി നവവധുവിനോടൊപ്പം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ മഹേഷ് ജാതവ് എന്ന യുവാവിന്‍റെയും കുടുംബത്തിന്‍റെയും സന്തോഷമാണ് അയൽവാസികളുടെ ക്രൂരതയിൽ തകർക്കപ്പെട്ടത്.
വിവാഹവിരുന്നിനിടെ വീട്ടിലെത്തിയ അയൽക്കാരായ ഒരു സംഘം യുവാക്കൾ, പുത്തൻ വധു വീട്ടിലെത്തിയതിന്‍റെ സന്തോഷത്തിൽ തങ്ങൾക്ക് മദ്യം വാങ്ങാൻ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ ആവശ്യം മഹേഷിന്‍റെ കുടുംബം നിരസിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മദ്യം വാങ്ങാനുള്ള പണം നൽകില്ലെന്ന് ഉറപ്പായതോടെ അക്രമിസംഘം വീട്ടുകാരെ അസഭ്യം പറയുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.
തടയാൻ വന്ന മഹേഷിന്‍റെ അമ്മ ഷീലാ ജാതവിനെയും മറ്റ് കുടുംബാംഗങ്ങളെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. കൈയേറ്റത്തിനിടയിൽ വിവാഹം കഴിഞ്ഞെത്തിയ നവവധുവിനും മർദ്ദനമേറ്റുവെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
കേവലം ശാരീരിക ഉപദ്രവത്തിൽ മാത്രം ഒതുങ്ങാതെ, ഈ സംഘം വീടിനുള്ളിൽ അതിക്രമിച്ചു കയറി അവിടെ സൂക്ഷിച്ചിരുന്ന പണവും വിലപ്പെട്ട വീട്ടുസാധനങ്ങളും കവർന്നതായും ആരോപണമുണ്ട്. വീട്ടിലുണ്ടായിരുന്ന അതിഥികൾ അക്രമികളെ തടയാൻ ശ്രമിച്ചതോടെ പ്രദേശം ഒരു യുദ്ധക്കളമായി മാറി.
ഈ സംഭവത്തിന് പിന്നാലെ നീതി തേടി മഹേഷിന്‍റെ കുടുംബം പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിനെ സമീപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
നിലവിൽ ഇരുവിഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, പരിക്കേറ്റവരുടെ വൈദ്യപരിശോധന പൂർത്തിയായതായും സിഎസ്പി മനീഷ് യാദവ് അറിയിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Bride and Groom Attacked by Neighbours After Declining to Serve Alcohol in Gwalior#Gwalior | #MadhyaPradesh | #FreePressMP pic.twitter.com/VzSxd4gkpw
— Free Press Madhya Pradesh (@FreePressMP) April 1, 2026
Tags : GwaliorNews MadhyaPradesh CrimeNews WeddingViolence LocalNews