ഹരിയാനയിലെ ഹിസാറിലുള്ള പ്രശസ്തമായ ഒപി ജിൻഡാൽ ടവറിന് മുകളിൽ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി രാജസ്ഥാൻ സ്വദേശിയായ യുവാവ് നടത്തിയ ജീവൻ പണയപ്പെടുത്തിയുള്ള അഭ്യാസപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഏകദേശം 282 അടി ഉയരമുള്ള ഈ ടെലികമ്മ്യൂണിക്കേഷൻ ഗോപുരത്തിന്റെ മുകളിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് മോനു എന്ന യുവാവ് അതിസാഹസികമായ പ്രകടനങ്ങൾ നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച സുരക്ഷാ വേലികൾ മറികടന്ന് ടവറിന് മുകളിൽ കയറിയ ഇയാൾ, തന്റെ കയിലുണ്ടായിരുന്ന ബിയർ കുപ്പികൾ ഗോപുരത്തിന്റെ വക്കിൽ വെച്ച് അതിനു മുകളിൽ ബാലൻസ് ചെയ്തും, കാൽകളിൽ തൂങ്ങിക്കിടന്നും നടത്തിയ പ്രകടനങ്ങൾ കണ്ടുനിന്നവരിലും വീഡിയോ കാണുന്നവരിലും ഒരുപോലെ ഭീതി പടർത്തി.
കാലുകൾ ഗോപുരത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ കൊളുത്തിയിട്ട് തലകീഴായി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇയാൾ കൈവശം കരുതിയിരുന്ന ബാഗിൽ ബിയർ കുപ്പികളും ക്യാനുകളും ഉണ്ടായിരുന്നുവെന്നും അഭ്യാസത്തിനായി ഇവ ഉപയോഗിച്ചുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
നൂറുകണക്കിന് അടി ഉയരത്തിൽ വെച്ച് നടന്ന ഈ സാഹസികത അല്പമൊന്ന് പാളിയിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്നു. അഭ്യാസങ്ങൾ പൂർത്തിയാക്കി താഴേക്ക് ഇറങ്ങുന്നതിനിടെ ടവറിലെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ താൻ ചെയ്തത് തെറ്റാണെന്ന് യുവാവ് സമ്മതിച്ചതായും ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് എഴുതി നൽകിയതായും ടവർ ഓപ്പറേറ്റർ വ്യക്തമാക്കി.
ആദ്യത്തെ കുറ്റമായതിനാലും യുവാവ് തെറ്റ് തിരുത്താൻ തയ്യാറായതിനാലും കൗൺസിലിംഗിന് ശേഷം പോലീസ് ഇയാളെ വിട്ടയച്ചു. എങ്കിലും, അതീവ സുരക്ഷയുള്ള ഇത്തരം മേഖലകളിൽ യുവാവ് എപ്രകാരം അതിക്രമിച്ചു കയറി എന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
സോഷ്യൽ മീഡിയയിലെ താൽക്കാലിക പ്രശസ്തിക്കായി യുവാക്കൾ സ്വന്തം ജീവൻ പണയപ്പെടുത്തി ഇത്തരം സാഹസികതകൾക്ക് മുതിരുന്നത് തടയാൻ കർശനമായ സുരക്ഷാ ഓഡിറ്റും നിരീക്ഷണവും ഏർപ്പെടുത്താനാണ് ഹിസാർ ഭരണകൂടത്തിന്റെ തീരുമാനം.
Tags : ReelLife ThrillSeeker DeathDefying Heights CrazyStunts