തമിഴ്നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ സി. ജോസഫ് വിജയിക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി ഔദ്യോഗികമായി പിൻവലിച്ചു.
ചെങ്കൽപട്ട് ഫാമിലി കോടതി ജഡ്ജി സുജാതയ്ക്ക് മുൻപാകെ വെള്ളിയാഴ്ച നടന്ന വീഡിയോ കോൺഫറൻസ് വിചാരണയിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം സംഗീത അറിയിച്ചത്.
ഹർജി പിൻവലിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ജഡ്ജി സംഗീതയോട് മിനിറ്റുകളോളം സംസാരിക്കുകയും തുടർന്ന് കേസ് പൂർണമായും അവസാനിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.
ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവർക്കുമെതിരെ ഉയർന്നു വന്ന നിയമപോരാട്ടങ്ങൾക്കും അഭ്യൂഹങ്ങൾക്കുമാണ് വിരാമമായിരിക്കുന്നത്.
ശ്രീലങ്കൻ വംശജയും ബ്രിട്ടനിൽ വളരുകയും ചെയ്ത സംഗീതയും വിജയിയും തമ്മിൽ 1996-ലാണ് ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് 1998-ൽ യുകെയിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയും തൊട്ടടുത്ത വർഷമായ ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് പരമ്പരാഗത രീതിയിൽ വിവാഹിതരാവുകയും ചെയ്തു.
ജെയിസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് ഇവരുടെ മക്കൾ. ഈ വർഷം ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഭർത്താവിൽ നിന്ന് മാനസികമായി അകന്നു കഴിയേണ്ടി വന്നുവെന്നും കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങൾ തനിക്കും മക്കൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.
എന്നാൽ ഇവയത്രയും ഹർജിയിൽ മാത്രമൊതുങ്ങിയ ആരോപണങ്ങളായിരുന്നുവെന്നും കോടതിയുടെ ഭാഗത്തുനിന്ന് വിജയിക്കെതിരെ യാതൊരുവിധ നിരീക്ഷണങ്ങളോ കണ്ടെത്തലുകളോ ഉണ്ടായിട്ടില്ലെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു.
കേസ് പിൻവലിച്ചതോടെ വിജയിക്കെതിരെയുണ്ടായിരുന്ന ആരോപണങ്ങളെല്ലാം നിയമപരമായി അവസാനിക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത് വലിയ രാഷ്ട്രീയ-മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Tags : ActorVijay Sangeetha VijayDivorce CMVijay TamilNaduCM