വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയും മണ്ണിടിച്ചിലും 21 മരണം
Sunday, June 1, 2025 2:34 AM IST
ഇറ്റാനഗർ/ഗോഹട്ടി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 21 പേർ മരിച്ചു. അരുണാചൽ പ്രദേശിൽ ഒന്പതും ആസാമിൽ അഞ്ചും മിസോറമിൽ നാലു പേരും മേഘാലയയിൽ മൂന്നുപേരുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളത്തിലും അരുണാചലിലെ രണ്ടു കുടുംബത്തിലെ ഏഴു പേർ മരിച്ചു.
ബാനയിൽനിന്നു സെപ്പയിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിൽ ഇവരുടെ വാഹനം 150 മീറ്റർ താഴ്ചയിലേക്കു മറിയുകയായിരുന്നു. മരിച്ചവരിൽ രണ്ടു ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടുന്നു. കിചാംഗ് ഗ്രാമക്കാരാണിവർ. മറ്റൊരു അപകടത്തിൽ ലോവർ സുബാൻസിരി ജില്ലയിൽ രണ്ടു തൊഴിലാളികൾ മണ്ണിടിച്ചിലിനെത്തുടർന്ന് മരിച്ചു.
ആസാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. കാംരൂപ് മെട്രോപോളിറ്റൻ ജില്ലയിലാണ് മണ്ണിടിച്ചിലിൽ അഞ്ചു പേർ മരിച്ചത്. പതിനായിരത്തിലേറെ പേർ മഴക്കെടുതി അനുഭവിക്കുന്നു. കാംരൂപ്, കാംരൂപ് മെട്രോപോളിറ്റൻ, കാചാർ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്.
മിസോറമിലെ സെർചിപ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ തകർന്ന് നാലു പേർ മരിച്ചു. മരിച്ചവരിൽ മൂന്നു മ്യാൻമർ അഭയാർഥികളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയാണുള്ളത്.
മേഘാലയയിൽ രണ്ടു പെൺകുട്ടികൾ മിന്നലേറ്റും ഒരാൾ ഒഴുക്കിൽപ്പെട്ടും മരിച്ചു. സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
മണിപ്പുരിലെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപുർ, കാക്ചിംഗ് ജില്ലകളിലാണ് വെള്ളപ്പൊക്കം. സിക്കിമിൽ 1500 വിനോദസഞ്ചാരികൾ വിവിധയിടങ്ങളിൽ കുടുങ്ങി. വ്യാഴാഴ്ച രാത്രി 11 വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ടീസ്റ്റ നദിയിലേക്കു മറിഞ്ഞു വീണ് ഒരാൾ മരിച്ചിരുന്നു.
കാണാതായ എട്ടു വിനോദസഞ്ചാരികൾക്കായുള്ള തെരച്ചിൽ കനത്ത മഴയെത്തുടർന്ന് നിർത്തിവച്ചു.