ഓപ്പറേഷൻ സിന്ദൂർ: മമതയുടെ എതിർപ്പ് മുസ്ലിം പ്രീണനത്തിന്റെ ഭാഗമെന്ന് അമിത് ഷാ
Monday, June 2, 2025 2:23 AM IST
കോൽക്കത്ത: മുസ്ലിം വോട്ടുബാങ്ക് പ്രീണനത്തിന്റെ ഭാഗമായാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഓപ്പറേഷൻ സിന്ദൂറിനെയും വഖഫ് നിയമ ഭേദഗതിയെയും എതിർക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
മുർഷിദാബാദ് വർഗീയലഹള ഭരണകൂടം സ്പോൺസർ ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പിഴുതെറിയണമെന്ന് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്തു സംസാരിക്കവേ ഷാ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ജീവൻവച്ച് കളിക്കുകയും അവരെ അപമാനിക്കുകയുമാണ് മമത ചെയ്തിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ സിന്ദൂരത്തിന്റെ വില അവർക്ക് മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിനെ കേന്ദ്രസർക്കാർ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് അടുത്തിടെ മമത ബാനർജി ആരോപിച്ചിരുന്നു.