വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യം; ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി
Saturday, July 12, 2025 2:31 PM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യമായാണ് നടക്കുന്നതെന്നും അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. ഇപ്പോൾ ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്നും മന്ത്രി പ്രതികരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുകളും വിമാന ക്രൂവുമാണ് രാജ്യത്തുള്ളത്. വ്യോമയാന മേഖലയുടെ നട്ടെല്ല് അവരാണ്. അതിനാൽ തന്നെ അന്വേഷണത്തിന്റെ തുടക്കഘട്ടത്തിൽ പെട്ടെന്ന് തന്നെ നിഗമനങ്ങളിൽ എത്തേണ്ടതില്ല.
നിലവിൽ പുറത്തുവന്ന റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിക്കുന്നത് അപക്വമായി പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും എൻജിനുകളുടെ പ്രവർത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. എൻജിനുകളിലേക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി പ്രൊപ്പല്ലർ പോലുള്ള ഉപകരണമായ റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചു.
വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. പിന്നീട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.