കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അധികൃതർ നിരീക്ഷണം ശക്തമാക്കി. രോഗബാധ കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും ശനിയാഴ്ച കൊന്ന് ശാസ്ത്രീയമായി സംസ്കരികരിച്ച് അണുനശീകരണം നടത്തും.
മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട പഞ്ചായത്തുകളിലും ഈ മാസം 29 വരെ കോഴി, താറാവ്, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയവയുടെ വില്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്.
മണർകാട്ടെ മൃഗസംരക്ഷണ വകുപ്പിന്റെ കേന്ദ്രത്തിൽ കഴിഞ്ഞ ദിവങ്ങളിലായി 355 കോഴികളാണു ചത്തത്. 9,000 കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച് 5 എൻ 1 സ്ഥിരീകരിച്ചത്.
അടുത്തിടെ ആലപ്പുഴയിലും പത്തനംതിട്ടയിലും പക്ഷിപ്പനി ബാധയെത്തുടർന്ന് വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.