കപ്പലിലെ തീയുടെ തീവ്രത കുറഞ്ഞു, രണ്ടാംദിനവും കഠിനശ്രമം: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
Wednesday, June 11, 2025 12:11 PM IST
കോഴിക്കോട്: ബേപ്പൂരിനടുത്ത് പുറംകടലിൽ കത്തിയ ‘വാൻഹായ് 503’ ചരക്കുകപ്പലിലെ തീ രണ്ടാം ദിവസവും അണയ്ക്കാനായില്ല. അതേസമയം തീയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും പുകയ്ക്ക് അല്പം പോലും ശമനമായിട്ടില്ല.
കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടർന്നതോടെ കടലിൽ കപ്പൽ കത്തികൊണ്ടിരിക്കുകയാണ്. തീയും പൊട്ടിത്തെറിയും കാരണം കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നുണ്ട്. പത്ത് മുതൽ 15 ഡിഗ്രി വരെ ചെരിവാണ് കപ്പലിനുള്ളത്. ഇത് അപകടകരമായ അവസ്ഥയല്ലെന്നാണ് നാവികസേന അധികൃതർ പറയുന്നത്.
ഇന്ധനടാങ്കിലേക്ക് തീപടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ദുഷ്കരമാകും. രണ്ടായിരം ടണ്‍ ഡീസല്‍ ടാങ്കിലുണ്ടെന്നാണ് വിവരം. കാണാതായ നാലുപേരെ കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും നാവികസേന പിആർഒ അറിയിച്ചു.
സംഭവം നടന്ന് 48 മണിക്കൂറിന് ശേഷവും നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകൾ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീരസംരക്ഷണ സേനയുടെ സചേത്, അർണേഷ്, സമുദ്രപ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും മൂന്ന് വിമാനങ്ങളും നാവികസേനയുടെ സത്ലജ് കപ്പലുമാണ് ഉദ്യമം തുടരുന്നത്.
അപകടത്തിൽ പരിക്കേറ്റവരെ മംഗളൂരുവിൽ എത്തിച്ചശേഷം നാവികസേനയുടെ ഐഎൻഎസ് സൂറത്തും തിരികെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കപ്പലുകളിൽ സ്ഥാപിച്ച ഹൈജെറ്റ് നോസിലുകൾ ഉപയോഗിച്ച് വെള്ളം പമ്പുചെയ്താണ് തീയണയ്ക്കാനും കപ്പൽ തണുപ്പിക്കാനും ശ്രമം തുടരുന്നത്. അപകടകരമായി കത്തുന്ന വസ്തുക്കൾ നീക്കിയാലേ തീ അണയ്ക്കാനാകൂവെന്ന് നാവികസേന അധികൃതർ പറയുന്നു. അതാണ് ഉദ്യമം ദുഷ്കരമാക്കുന്നത്.
കപ്പലിൽ 157 കണ്ടെയ്നർ ഉണ്ട്. അമ്പതോളം എണ്ണത്തിൽ അപകടകരമായ വസ്തുക്കളാണ്. എത്ര കണ്ടെയ്നറിന് തീപിടിച്ചെന്നോ എത്രയെണ്ണം കടലിൽ പതിച്ചെന്നോ വ്യക്തമല്ല. നിയന്ത്രണം നഷ്ടമായ കപ്പൽ അറബിക്കടലിൽ തെക്കുകിഴക്കായി നില്‍ക്കുകയാണ്. ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.
മുംബൈയിലേക്ക് ചരക്കുമായി പുറപ്പെട്ട സിംഗപ്പുരിൽനിന്നുള്ള ‘വാൻഹായ് 503’ കപ്പലിന് തിങ്കൾ രാവിലെ ബേപ്പൂരിനും അഴീക്കലിനുമിടയിൽ കടലിൽവച്ചാണ് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന 22 പേരിൽ ക്യാപ്റ്റനടക്കം 18 ജീവനക്കാരെ നാവികസേന മംഗളൂരുവിൽ എത്തിച്ചിരുന്നു.