ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്ക് 282 റൺസ് വിജയലക്ഷ്യം
Friday, June 13, 2025 4:59 PM IST
ലണ്ടൻ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് 282 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിലെ ഓസ്ട്രേലിയയുടെ പോരാട്ടം 207 റൺസിൽ അവസാനിച്ചു.
ആദ്യ ഇന്നിംഗ്സിൽ 212 റൺസാണ് ഓസ്ട്രേലിയ എടുത്തത്. ആദ്യ ഇന്നിംഗ്സിൽ 138 റൺസിൽ ഓൾഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 282 റൺസ് നേടിയാൽ കന്നി കിരീടം സ്വന്തമാക്കാം.
രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കൻ പേസ് ബൗളർമാർക്ക് മുന്നിലാണ് ഓസീസിന് അടിതെറ്റിയത്. അർധ സെഞ്ചുറി നേടി ടോപ് സ്കോറർ മിച്ചൽ സ്റ്റാർക്കിനും അലക്സ് ക്യാരിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്. 58 റൺസെടുത്ത സ്റ്റാർക്ക് പുറത്താകാതെ നിന്നു. 43 റൺസാണ് ക്യാരി എടുത്തത്.
148 റൺസിൽ നിൽക്കെ ഒൻപത് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്നുള്ള പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇരുവരും ചേർന്ന് 59 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മാർനസ് ലബുഷെയ്ൻ 22 റൺസും ഹേസൽവുഡ് 17 റൺസും സ്കോർ ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ നാല് വിക്കറ്റുകൾ വീഴ്ത്തി. ലുംഗ് എംഗിഡി മൂന്നും മാർകോ യാൻസൻ, വിയാൻ മുൾഡർ, എയ്ഡൽ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.