ഹിമാചൽപ്രദേശ് വെള്ളപ്പൊക്കം; 250 പേരെ രക്ഷപെടുത്തി
Friday, June 27, 2025 6:29 AM IST
ഷിംല: ഹിമാചൽപ്രദേശിലെ ധർമശാലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 250 പേരെ രക്ഷപെടുത്തി. വെള്ളപ്പൊക്കത്തിൽ നിരവധി പേർ ഒഴുകിപോയെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ലോക്കൽ പോലീസും ചേർന്ന് അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും കാംഗ്ര പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി എഎൻഐയോട് പറഞ്ഞു.
"വെള്ളപ്പൊക്കത്തിൽ ചിലർ ഒഴുകിപോയി. ഇന്നലെ, എസ്ഡിആർഎഫ്, ലോക്കൽ പോലീസ്, ഹിമാചൽപ്രദേശ് ഹോം ഗാർഡ് വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 250 പേരെ രക്ഷപ്പെടുത്തി, രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇന്ന്, ഈ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ എൻഡിആർഎഫും ലോക്കൽ പോലീസിനൊപ്പം ചേർന്നു. ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂന്ന് പേരെ കാണാതായി. കാട്ടിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി'.-ശാലിനി അഗ്നിഹോത്രി കൂട്ടിച്ചേർത്തു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും ജാഗ്രത പാലിക്കാനും, സാഹചര്യത്തെ കാര്യക്ഷമമായി നേരിടുന്നതിന് പൊതുജനങ്ങൾക്ക് 24/7 ലഭ്യത ഉറപ്പാക്കാനും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള (സിഎംഒ) ഔദ്യോഗിക പ്രസ്താവന പ്രകാരം, ദുരിതബാധിതർക്ക് ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് അദ്ദേഹം എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും ആവശ്യപ്പെട്ടു.