ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം
Wednesday, July 30, 2025 8:20 PM IST
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും വിമർശിച്ചത്.
"ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വർഷങ്ങളായി നമ്മൾ അവരുമായി താരതമ്യേന വളരെ കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫ് വളരെ ഉയർന്നതാണ്. അതായത്, ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയ്ൽ ഒന്ന്. കൂടാതെ മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതൽ വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്," എന്ന് ട്രംപ് പോസ്റ്റിൽ എഴുതി.
അതിനാൽ ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% താരിഫും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകണേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.റഷ്യയുമായുള്ള ഇന്ത്യയുടെ സൈനിക, ഊർജ്ജ പങ്കാളിത്തം തുടരുന്നതിനെയും ട്രംപ് വിമർശിച്ചു.
സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ വാങ്ങിയിരുന്നത് റഷ്യയിൽ നിന്നാണ് എന്ന് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത്, ചൈനയ്ക്കൊപ്പം റഷ്യയുടെ ഏറ്റവും വലിയ ഊർജ്ജ വിപണിയായി ഇന്ത്യ മാറിയത് നിസ്സാര കാര്യമല്ല എന്ന് ട്രംപ് പറഞ്ഞു.