തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം
Sunday, September 21, 2025 11:53 AM IST
തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം.
തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് തുക 15 ദിവസത്തിനകം കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണമായും എൻആർഇജിഎസ് വഹിക്കും. കൂടാതെ തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്.
കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ ആണ് അപകടം നടന്നത്. വിശ്രമിക്കുന്നതിനിടെ തൊഴിലാളികളുടെ തലയിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾക്കും ഗുരുതര പരിക്കേറ്റു.
ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശാല ഫയർഫോഴ്സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.