തേജസ്വി യാദവിന്റെ റാലിയിൽ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചെന്ന് ബിജെപി; ആരോപണം നിഷേധിച്ച് ആർജെഡി
Sunday, September 21, 2025 12:53 PM IST
പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുണ്ടായെന്ന ആരോപണവുമായി ബിജെപി.
എന്നാല്‍, ആരോപണം തള്ളിയ ആര്‍ജെഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ശനിയാഴ്ചയാണ് ആരോപണത്തിന് ആധാരമായ വീഡിയോ ബിജെപിയുടെ ബീഹാര്‍ ഘടകം എക്സില്‍ പങ്കുവെച്ചത്. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്.
മോദിയുടെ അമ്മയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.
അമ്മമാരെയും സഹോദരിമാരെയും അസഭ്യംപറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഒരു അമ്മയെ അസഭ്യം പറയുന്നവരെ ബീഹാര്‍ മറക്കില്ലെന്നും എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാര്‍ അധികാര്‍ യാത്രയിലാണ് തേജസ്വി യാദവ്.