ലഡാക്ക് ശാന്തമാകുന്നു; നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് സൂചന നല്കി കേന്ദ്രം
Sunday, September 28, 2025 10:01 AM IST
ന്യൂഡൽഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ.
നിയന്ത്രണങ്ങളിൽ ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുതവണ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയിൽ നാലു മണിക്കൂറാണ് കർഫ്യൂവിൽ ഇളവു നല്കിയത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇളവ്. ശനിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊർജിതമാക്കിയിരുന്നു.
അതേസമയം അറസ്റ്റിലായ സമര നേതാവ് വാംഗ് ചുക് പാക് പൗരനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു. വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടന്നുവെന്നാണ് പോലീസും വ്യക്തമാക്കുന്നത്.
വാംഗ് ചുകിനെതിരേ അന്വേഷണം നടത്തിവരികയാണെന്ന് ലഡാക്ക് പോലീസ് മേധാവി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. നാലുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാനവ്യക്തി വാംഗ് ചുകാണെന്നും ജാംവാൾ പറഞ്ഞു.
വാംഗ് ചുകിനെതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തായിരുന്നെന്ന് യൂട്യൂബ് പരിശോധിച്ചാൽ മനസിലാകും.
വിദേശ സംഭാവന, എഫ്സിആർഎ ലംഘനം എന്നിവയെക്കുറിച്ച് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വാംഗ് ചുകിന്റെ ചില വിദേശ സന്ദർശനങ്ങളും സംശയനിഴലിലാണെന്നും പോലീസ് മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാംഗ് ചുക് നടത്തിവന്ന പ്രതിഷേധത്തിന്റെ വീഡിയോകളും ചിത്രങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയച്ച പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി നടത്തിയ ആശയവിനിമയവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാംഗ് ചുക് രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിലാണുള്ളത്.