ലക്ഷങ്ങൾ തട്ടിയെടുത്തു: മരിക്കാൻ പോകുന്നുവെന്ന് കത്ത്; യുവതി പിടിയിൽ
Sunday, September 28, 2025 10:47 AM IST
കോഴിക്കോട്: ലക്ഷങ്ങൾ തട്ടിയെടുത്തതിന്ശേഷം മരിക്കാൻ പോകുകയാണെന്ന് കത്തെഴുതിവച്ച് മുങ്ങിയ യുവതിയെ മൂന്നുവർഷത്തിനുശേഷം പിടികൂടി. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) ആണ് പിടിയിലായത്.
2022 നവംബർ 11ന് രാവിലെ താൻ മരിക്കാന്‍ പോകുകയാണെന്ന് എഴുതി വച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്കൂട്ടറുമെടുത്ത് പോകുകയായിരുന്നു.
പിന്നാലെ യുവതിയെ കാണാനില്ലെന്ന് അറിയിച്ച് ഇവരുടെ സഹോദരി ഫറോക്ക് പോലീസിൽ പരാതി നൽകി. യുവതി ഓടിച്ചുപോയ സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്ത് നിന്നും പോലീസ് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ചിരുന്നു. പോലീസ് ഏറെ അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല.
മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്സില്‍നിന്ന് യുവതി 226.5 ഗ്രാം മുക്കുപണ്ടങ്ങൾ പണയം വച്ച് 9,10,000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ പലരിൽനിന്നും വലിയ തുക കടം വാങ്ങുകയും ചെയ്തിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണസംഘം സൈബർ സെല്ലുമായി ചേർന്ന് നടത്തിയ നീണ്ട അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരുപ്പുണ്ടെന്നും ഇന്റർനെറ്റ് കോളുകൾ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും അന്വേഷണസംഘം മനസിലാക്കി.
തുടർന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തുകയായിരുന്നു.