പായ് വഞ്ചിയിൽ ലോകം ചുറ്റി; ദിൽനയെയും രൂപയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
Sunday, September 28, 2025 3:56 PM IST
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം ചുറ്റിയുള്ള സാഹസിക പായ് വഞ്ചിയാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 126-ാമത് എപ്പിസോഡിൽ അഭിമാനപൂർവം പ്രശംസിച്ചു.
238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
മലയാളിയായ കെ. ദിൽനയും തമിഴ്നാട് സ്വദേശിനിയായ എ. രൂപയും ഐഎൻഎസ് വി. തരിണി എന്ന പായ്വഞ്ചിയിൽ നടത്തിയ ഈ ലോകയാത്ര 2024 ഒക്ടോബർ രണ്ടിന് ഗോവയിൽ നിന്നാണ് ആരംഭിച്ചത്.
ഈ വനിതാ നാവികരുടെ ധീരമായ യാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനവും മാതൃകയുമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ദിൽനയും രൂപയും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നെമോ കടന്നുപോയതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യം പൂർത്തിയാക്കിയ ഇവർ ഓരോ പൗരനും അഭിമാനമാണെന്ന് മോദി കൂട്ടിച്ചേർത്തു. മൻ കി ബാത്തിന്റെ ഈ പതിപ്പിൽ പ്രധാനമന്ത്രി മറ്റ് സുപ്രധാന വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘിന്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച്, രാജ്യസേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള സംഘടനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇതുകൂടാതെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ചും സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ വിഷയങ്ങൾക്കുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.