തീണ്ടൽ പലകകൾ പിഴുതെറിഞ്ഞ വൈക്കം സത്യഗ്രഹം
പെരുവഴിയിലൂടെ സഞ്ചാരസ്വാതന്ത്ര്യം നേടി തീണ്ടൽ പലകകൾ
പിഴുതെറിഞ്ഞ് വിമോചനപ്രസ്ഥാനത്തിൽ അത്യുജ്വല അധ്യായം
രചിച്ച് 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തെക്കുറിച്ച്...


ചരിത്രത്തിന്‍റെ വഴിത്താരകളിൽ ദീപസ്തംഭമായി നില്ക്കുന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന് 2019 മാർച്ച് 30 ന് 95 വയസ്്. ഭാരതത്തിനു നവോഥാനത്തിന്‍റെ സന്ദേശം തീപ്പൊരിയിൽനിന്നു കാട്ടുതീയായി ജ്വലിച്ച് കേരളത്തിന്‍റെ സാമൂഹ്യമണ്ഡലത്തിൽ നിലനിന്നിരുന്ന അയിത്താചാരങ്ങൾക്കെതിരേ, മനുഷ്യന് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ ത്യാഗോജ്വലമായ സത്യഗ്രഹം ചരിത്രത്തിന്‍റെ താളുകളിൽ എക്കാലവും തിളങ്ങി നില്ക്കും.

95 വർഷങ്ങൾക്ക് മുൻപ് വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ നഗരവീഥികളിൽനിന്നു തുടങ്ങിയ മാനവികതയുടെ സന്ദേശം ഇന്ത്യയിലെന്പാടും അലയടിച്ചുയർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന സാമൂഹ്യ കാലഘട്ടം കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടമായിരുന്നു. തീണ്ടൽ, തൊടീൽ, സവർണ-അവർണ വ്യത്യാസം ജീർണിച്ച സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റി മറിക്കുന്നതിന് നടത്തിയ മഹാസത്യഗ്രഹ സമരത്തിന്‍റെ ധീരോദാത്തമായ സ്മൃതികൾ നമുക്ക് ഉൗർജം പകർന്നുനല്കുന്നു. നവോഥാന നായകർ, രാഷ്ട്രീയ നേതാക്കൾ സാഹിത്യ നായകർ തുടങ്ങി സമൂഹത്തിലെ ഉല്പതിഷ്ണുക്കൾ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ കേരളത്തിന്‍റെ സാമൂഹ്യ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

1924 മാർച്ച് 30

ജന്മി-നാടുവാഴിവ്യവസ്ഥയുടെ ക്രൂരമായ അടിച്ചമർത്തലുകൾ ഏറ്റുവാങ്ങിയ അവർണ ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി 1924 മാർച്ച് 30 ന് തുടങ്ങിയ സത്യഗ്രഹ സമരം 603 ദിവസം നീണ്ടുനിന്നു. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വഴികാട്ടിയായിത്തീർന്നു. കേരളത്തിൽ ഈഴവരാദി പിന്നോക്കക്കാരായ അവർണ സമുദായങ്ങൾ ചാതുർവണ്യത്തിന്‍റെ ക്രൂരമായ നിയമത്തിൻ കീഴിലായിരുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനുവേണ്ടി, മാറുമറയ്ക്കുന്നതിനുവേണ്ടി, അക്ഷരം പഠിക്കുന്നതിനുവേണ്ടി കീഴാള ജനത നടത്തിയ സന്ധിയില്ലാത്ത സമരങ്ങൾ ഒടുവിൽ അയിത്തോച്ചാടനത്തിനു കാരണമായ തീണ്ടൽ പലകകൾ പിഴുതെറിഞ്ഞു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെടുക്കുന്നതിന് തുടക്കം കുറിക്കുവാൻ വൈക്കം സത്യഗ്രഹത്തിന് സാധിച്ചു.

ദളവാക്കുളം

1806-ൽ വൈക്കം മഹാദേവക്ഷേത്രത്തിൽ സംഘടിതമായി ആരാധനയ്ക്കുവേണ്ടി പ്രവേശിച്ച ഒരു സംഘം ഈഴവരാദി പിന്നോക്കക്കാരായ അവർണ ജനതയെ വേലുത്തന്പി ദളവയുടെ ഉത്തരവിൻ പ്രകാരം വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ കുഞ്ചിക്കുട്ടിപ്പിള്ളയും, കുതിരപക്ഷിയും രാജാവിന്‍റെ കിങ്കരന്മാരും ചേർന്ന് നിഷ്ഠൂരം വെട്ടിയരിഞ്ഞ് കൊലപ്പെടുത്തി. കൊല ചെയ്ത അവർണന്‍റെ ശവശരീരങ്ങൾ വൈക്കം മഹാദേവക്ഷേത്രത്തിന്‍റെ വടക്കു-കിഴക്കു ഭാഗത്തുണ്ടായിരുന്ന വലിയ കുളത്തിലിട്ടു മൂടുവാൻ വേലുത്തന്പി ദളവയുടെ ഉത്തരവ് രാജകിങ്കരന്മാർ അനുസരിച്ചു. ഈ കുളം പിന്നീട് ദളവാക്കുളം എന്ന പേരിൽ അറിയപ്പെട്ടു.

1923 ൽ വൈക്കം വടയാറിൽ നടന്ന മഹാസമ്മേളനത്തിൽ ദളവാക്കുളം സംഭവം വിവരിച്ചപ്പോൾ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന മഹാകവി കുമാരനാശാൻ പറഞ്ഞു. ‘രോമാഞ്ചമുണ്ടാക്കുന്ന വീരചരിത്രമാണ് നാം ഇപ്പോൾ ശ്രവിച്ചത്. അഭിമാനികളായ അപൂർവ സൂരികളുടെ അസ്ഥികൾ ആ കുളത്തിൽ നിന്ന് തോണ്ടിയെടുത്ത് പൂജിക്കാൻ മാത്രം അവർ പുണ്യം ചെയ്തവരാണ്’.
ദളവാക്കുളം സംഭവത്തിനുശേഷം ഒരു നൂറ്റാണ്ടുകഴിഞ്ഞ് 1905-ൽ വൈക്കം മഹാദേവക്ഷേത്രത്തിന്‍റെ നാലു ഗോപുരവഴികളിലുള്ള കലുങ്കിൽ ‘തീണ്ടൽ പലകകൾ’ സ്ഥാപിച്ചു.

ഈഴവരാദി അയിത്തജാതിക്കാർ വഴിനടക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അയിത്താചാരത്തിന്‍റെ അതിർവരന്പുകൾ ലംഘിക്കുന്നതിനുവേണ്ടി, വഴിനടക്കുന്നതിനുവേണ്ടി ടി.കെ മാധവൻ 1917 സെപ്റ്റംബർ 27 ന് തിരുനൽവേലിയിലെത്തിയ മഹാത്മജിയെ നേരിൽകണ്ട് ജീർണിച്ച സാമൂഹ്യ അനാചാരം മാറ്റിയെടുക്കുന്നതിനുവേണ്ടി സംഭാഷണം നടത്തി.

അയിത്തോച്ചാടന പ്രമേയം

പിന്നീട് 1923 ഡിസംബറിലെ ""കാക്കിനാഡ’’ സമ്മേളനത്തിൽ പങ്കെടുത്ത് ടി.കെ മാധവന്‍റെ അപേക്ഷ മൂലം സമ്മേളനത്തിന്‍റെ അധ്യക്ഷനായിരുന്ന മൗലാന മുഹമ്മദ് അലിയെക്കൊണ്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. 1924 ൽ ജനുവരി 20 ന് എറണാകുളത്ത് ചേർന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോഗം അയിത്തോച്ചാടന സമരം വൈക്കത്ത് ആരംഭിക്കുവാൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. ടി.കെ മാധവൻ, കെ.കേളപ്പൻ നായർ (കണ്‍വീനർ) കുറൂർ നീലകണ്ഠൻ നന്പൂതിരിപ്പാട്, കൃഷ്ണസ്വാമി അയ്യർ, കണ്ണന്തോടത്തു വേലായുധമേനോൻ, കെ.പി കേശവമേനോൻ, ബാരിസ്റ്റർ എ.കെ പിള്ള എന്നിവർ സമരജാഥകൾ നടത്തി ജനങ്ങളുടെ ചിന്തയിലും ഹൃദയത്തിലും ആന്തരിക പ്രചോദനമേകി തിരുവിതാംകൂർ സഞ്ചരിച്ചു.

വൈക്കം സത്യഗ്രഹത്തിന്‍റെ വിളംബരം പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് 1924 ഫെബ്രുവരി 29 ന് വൈക്കത്ത് ഈഴവരും പുലയരും പങ്കെടുത്ത മഹാസമ്മേളനം നടന്നു. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകനും അയിത്തോച്ചാടന കമ്മിറ്റിയുടെ മെന്പറുമായ കെ.പി കേശവമേനോന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.കെ മാധവൻ, എ.കെ പിള്ള, കെ. വേലായുധമേനോൻ എന്നിവർ പ്രസംഗിച്ചു.

പ്രഥമ രക്തസാക്ഷി

പട്ടിയും പൂച്ചയും കന്നുകാലികളും നിർബാധം സഞ്ചരിക്കുന്ന വഴിയിലൂടെ മണ്ണിന്‍റെ മക്കൾക്ക് വഴി നടക്കുന്നതിനുവേണ്ടി ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന് 1924 മാർച്ച് 30 ന് നവോഥാനത്തിന്‍റെ കാഹളമൂതി മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഭാരതത്തിലെ പ്രഥമസമരം വൈക്കത്ത് ആരംഭിച്ചു. "തീണ്ടൽപലക’ പിഴുതെറിയാൻ ഒന്നാം ദിവസം പുലയനായ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപണിക്കരും അയിത്തകലുങ്കിനു സമീപമെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് ഓരോ ദിവസവും സത്യഗ്രഹികൾക്കുനേരെ സവർണരും അവരുടെ ഗുണ്ടകളും പോലീസും ചേർന്ന് മൃഗീയ മർദ്ദനം അഴിച്ചുവിട്ടു. പെരുന്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയസമുദായക്കാരനായ തേവന്‍റെയും മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്‍റെ കണ്ണുകളിൽ പച്ചച്ചുണ്ണാന്പെഴുതി കണ്ണുപൊട്ടിച്ചു.. തിരുവല്ല ചിറ്റേടത്തു ശങ്കുപ്പിള്ളയെ മർദിച്ചു കൊന്നു. വൈക്കം സത്യഗ്രഹ സമരത്തിന്‍റെ പ്രഥമരക്തസാക്ഷി.

മുത്തുസ്വാമിയുടെ ചെണ്ട

സത്യഗ്രഹ സന്ദേശം ജനങ്ങളിലെത്തിച്ചുകൊണ്ടിരുന്ന തമിഴ്നാട്ടുകാരൻ മുത്തുസ്വാമിയുടെ ചെണ്ട പല തവണ ഗുണ്ടകൾ കുത്തിക്കീറി ഭീകരമായി മർദിച്ചു. മണ്ണെണ്ണപ്പാട്ട കഴുത്തിൽ കെട്ടിത്തൂക്കി വിളംബരം കൊട്ടിയറിയിച്ചു. "ഇണ്ണൈക്ക് ശായന്തിനും അഞ്ചുമണിക്ക് ബോട്ടുജെട്ടി പക്കത്തിൽ ബാരിസ്റ്റർ ജോർജ് ജോസഫ് പേശുകിറാർകൾ ...... ഡും.... ഡും.... ഡാ.’

സത്യഗ്രഹവാളണ്ടിയർമാരുടെ ജനനേന്ദ്രിയത്തിലും, വൃഷണത്തിലും ഗുണ്ടകൾ പൈശാചികമായി മർദനം നടത്തി, സമരവഴികളിൽ കുപ്പിച്ചില്ലും ഞെരിഞ്ഞിലും വിതറി. തിരുവിതാംകൂർ പോലീസും ഗുണ്ടകളും സത്യഗ്രഹികളെ ക്രൂരമായി മർദിച്ച് അവശരാക്കിക്കൊണ്ടിരുന്നു. തമിഴ്നാട്ടിൽനിന്നു തന്തൈപെരിയോർ ഇ.വി രാമസ്വാമി നായ്ക്കരെത്തി സത്യഗ്രഹത്തിന്‍റെ നേതൃത്വം ഏറ്റെടുത്തതോടെ അവശന്മാരായിരുന്ന സത്യഗ്രഹ വോളണ്ടിയർമാർക്ക് ഉൗർജം പകർന്നു നൽകി കൂടുതൽ ബഹുജനപങ്കാളിത്തത്തോടെ സത്യഗ്രഹം ഒരു കൊടുങ്കാറ്റുപോലെ രാജ്യമെങ്ങും വീശിയടിച്ചു.

പഞ്ചാബിൽനിന്ന് അകാലികൾ

പഞ്ചാബിലെ അമൃത്സറിൽ നിന്ന് ലാൽസിംഗിന്‍റെ നേതൃത്വത്തിൽ ഒരു സംഘം അകാലികളെത്തി സത്യഗ്രഹ ഭടന്മാർക്ക് സൗജന്യഭക്ഷണശാല ആരംഭിച്ചു. 1924 സെപ്റ്റംബർ 12 ന് ശ്രീനാരായണഗുരുദേവൻ അദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്ന ‘വെല്ലൂർമഠം’ സത്യഗ്രഹികൾക്ക് ക്യാന്പിനു വിട്ടുകൊടുത്തു. ആയിരം രൂപ സത്യഗ്രഹഫണ്ടിലേക്ക് സംഭാവന നൽകി ആശീർവദിച്ചു.

അയിത്ത ജാതിക്കാർക്കുവേണ്ടി സവർണ ജാതിക്കാർ തിരുവനന്തപുരത്തേക്ക് "വർണ ജാഥ’ നയിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചപ്പോൾ മന്നത്തുപത്മനാഭന്‍റെ നേതൃത്വത്തിൽ 1921 നവംബർ 1 ന് വൈക്കം ബോട്ടുജെട്ടിയിൽനിന്നു ‘സവർണജാഥ തിരുവിതാംകൂർ’ ആരംഭിച്ചു. തെക്കുനിന്നും ഡോ. എം. പെരുമാൾ നായിഡുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചു. അയിത്തജാതിക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഗാന്ധിജി എത്തുന്നു

1925 മാർച്ച് ഒന്പതിന് മഹാത്മഗാന്ധി വൈക്കം സത്യഗ്രഹാശ്രമത്തിലെത്തി, പിറ്റേദിവസം വൈക്കം ക്ഷേത്രത്തിന്‍റെ ഉൗരായ്മ അവകാശിയായിരുന്നു ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നന്പൂതിരിയുമായി വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ അവർണർക്ക് വഴിനടക്കുന്നതിന് തുറന്നുകൊടുക്കണമെന്ന് ചർച്ച ചെയ്തെങ്കിലും സവർണമേധാവി മനുസ്മൃതിയിലുറച്ചുനിന്നുകൊണ്ട് ഗാന്ധിജിയെ നിരാശനാക്കി ചർച്ച പരാജയപ്പെട്ടു. സത്യഗ്രഹികൾക്ക് ആവേശം പകർന്നുകൊണ്ട് ഗാന്ധിജി പറഞ്ഞു. "ഈ സംരംഭം ഒരിക്കലും നശിക്കുവാൻ സമ്മതിക്കരുത് എന്‍റെ ഹൃദയത്തിൽ ഇതിനോളം മറ്റൊന്നിനും സ്ഥാനമില്ല.’

ഫാ. സിറിയക് വെട്ടിക്കാപ്പള്ളി

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ഫാ. സിറിയക് വെട്ടിക്കാപ്പള്ളി തിരുവിതാംകൂർ ലെജിസ്ലേറ്റീവ് മെന്പർ ആയിരുന്നു. അദ്ദേഹം ഗാന്ധിജിയെ നേരിൽ കണ്ട് വൈക്കം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ചു. ഗാന്ധിജി കോട്ടയം തിരുനക്കര മൈതാനത്ത് പ്രസംഗിച്ചപ്പോൾ തനിക്കു ധാരാളം ക്രിസ്ത്യൻ സഹോദരന്മാരുണ്ടെന്നും അവരെല്ലാം തന്നെ സ്നേഹിക്കുന്നവരാണെന്നും പ്രസ്താവിച്ചു.

(പേജ് 56. വൈക്കം സത്യഗ്രഹത്തിന്‍റെ കാണാപ്പുറങ്ങൾ-ഫാ. പീറ്റർ കോയിക്കര)

ചരിത്രത്തിൽ സമാനതകളില്ലാത്ത വൈക്കം സത്യഗ്രഹത്തിൽ നിരവധി മനുഷ്യരുടെ കണ്ണുനീരും ചോരയുംകൊണ്ട് ത്യാഗോജ്വലമായ പോരാട്ടങ്ങൾക്കൊടുവിൽ 1925 നവംബർ 23ന് വൈക്കം മഹാദേവക്ഷേത്രത്തിന്‍റെ കിഴക്കേഗോപുര വഴിയൊഴികെ മറ്റു മൂന്നു ഗോപുരവഴികളിലൂടെയും അയിത്ത ജാതിക്കാർക്ക് വഴി നടക്കുവാൻ അനുവദിച്ചു. പെരുവഴിയിലൂടെ സഞ്ചാരസ്വാതന്ത്ര്യം നേടി തീണ്ടൽ പലകകൾ പിഴുതെറിഞ്ഞ് വിമോചനപ്രസ്ഥാനത്തിലെ ഒരു അത്യുജ്വല അധ്യായം രചിച്ച് 603 ദിവസം നീണ്ടുനിന്ന സത്യാഗ്രഹത്തിന് തിരശീല വീണു.

ജാതി മത ഭേദമെന്യേ

വൈക്കം സത്യഗ്രഹത്തിൽ നിരവധി അയിത്തജാതിക്കാരും അവരുടെ നേതാക്കളും പങ്കെടുത്തിരുന്നു. പെരുന്പളം ആമചാടി ദീപിൽനിന്നു തേവനും കരുനാഗപ്പള്ളിയിൽനിന്നു ഡോ. വി.വി വേലുക്കുട്ടി അരയനും ചോതിയും ചരിത്രത്തിൽ ഇടം നേടാതെ തമസ്കരിക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ പി. ഗോവിന്ദപിള്ള “നാടിളക്കിയ സമരാവേശം’’ ലേഖനത്തിൽ "ജാതി മത ഭേദമെന്യേ സകലമാന വിഭാഗങ്ങളിലുംപെട്ട ഉൽപതിഷ്ണുക്കളെ അണിനിരത്തി ആധുനിക പ്രക്ഷോഭസമരശൈലികൾ ഉപയോഗിച്ച്, ഒരു ചെറിയ പ്രശ്നത്തെ മാത്രം മുൻനിർത്തിയാണെങ്കിലും വളരെ വ്യാപകവും ഗഹനവുമായ പ്രത്യാഘാതങ്ങൾ ഉളവാക്കാനുതകിയ സമരം എന്ന നിലയിൽ വൈക്കം സത്യഗ്രഹം അനുപമമായ ഒരു ചരിത്ര സംഭവമായിരുന്നു.’’

വൈക്കം ബോട്ടുജെട്ടിക്കു സമീപമുള്ള വൈക്കം സത്യഗ്രഹ സ്മാരക ഹാളിനു മുന്നിൽ ക്ഷേത്രപ്രവേശനത്തിനും വഴിനടക്കുന്നതിനും ശ്രമിക്കുന്ന മുഖമില്ലാത്ത മനുഷ്യരുടെ ശില്പം. മരണത്തെക്കാളും ഭയമാകുന്ന തീണ്ടൽ പലകകൾ പിഴുതെറിഞ്ഞ് ശാപമോക്ഷം തേടുന്ന അയിത്ത ജാതിക്കാർ.

ഓസ്കാർ വൈൽഡ് പറഞ്ഞതുപോലെ "ഭൂതകാലത്തെ വിലയ്ക്കു വാങ്ങാൻ മാത്രം സന്പന്നരായി ആരുമില്ല’. മൂല്യബോധങ്ങളും നവോഥാന പ്രസ്ഥാനങ്ങളും നന്പൂതിരി മുതൽ നായാടി വരെ ഒറ്റക്കെട്ടായി ത്യാഗത്തിലൂടെ പൊരുതി നേടിയ സാമൂഹ്യനീതികൾ ആത്മീയപരിവേഷം നൽകി ജാതിഭ്രാന്ത് ഇളക്കിവിട്ട് മലയാളിയുടെ മനസിൽ കുടിയേറിയിരിക്കുകയാണ്. വൈക്കം സത്യഗ്രഹഭൂമിയിൽ ജാതി താലത്തിനെതിരായ നവോഥാന സമരം ആരംഭിക്കേണ്ടിയിരിക്കുന്നു.

അനുഷ്ഠാനങ്ങളും ആചാരങ്ങളും പുകമറ സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സാംസ്കാരിക മനസിൽനിന്നു പിഴുതെറിഞ്ഞ തീണ്ടൽ പലകകൾ സ്ഥാപിക്കുന്നതിനൊരുങ്ങുന്ന ഫ്യൂഡലിസ്റ്റ് വർഗീയ ശക്തികൾക്കെതിരേ വൈക്കം സത്യഗ്രഹത്തിന്‍റെ 95-ാം വാർഷികത്തിൽ ജ്വലിക്കുന്ന പോരാട്ടത്തിന്‍റെ ഓർമകൾ മലയാളിയെ മറവിൽ നിന്നുണർത്താൻ കഴിയട്ടെ.

സുബ്രഹ്മണ്യൻ അന്പാടി