""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക്കാൻ കാറ്റ് കൊതിക്കുന്നു.''
ഖലീൽ ജിബ്രാൻ
അന്തിമാനത്തിന്റെ ചുവപ്പും ആകാശത്ത് വട്ടമിടുന്ന തുന്പിക്കൂട്ടവും നിങ്ങളുടെ കുട്ടികളുടെ കണ്ണുകളിൽ വിസ്മയത്തിളക്കം നിറയ്ക്കാറുണ്ടോ? അവർക്ക് ആനറാഞ്ചിപ്പക്ഷിയുടെ വിവിധ സ്വരങ്ങൾ തിരിച്ചറിയാനാകുമോ? മഴ നനഞ്ഞിട്ടുണ്ടോ? നാട്ടുമാങ്ങ എറിഞ്ഞുവീഴ്ത്തി പങ്കുവച്ച് കഴിച്ചിട്ടുണ്ടോ? ഏതൊക്കെ കാട്ടുപൂക്കളുടെ സുഗന്ധം അവർക്ക് തിരിച്ചറിയാനാകും? പ്രകൃതി നമ്മുടെ ഇന്ദ്രിയങ്ങൾക്കൊരുക്കുന്ന വിരുന്നുവിഭവങ്ങളേറെയാണ്. എന്നാൽ പ്രകൃതിയുമായുള്ള ഗാഢബന്ധം ഇല്ലാതാകുന്നതിനാൽ ഈ ചോദ്യങ്ങൾക്കൊന്നും നമ്മുടെ കുട്ടികളിൽ മിക്കവാറും പേർക്ക് ഉത്തരവുമുണ്ടാകില്ല.
സ്കൂൾ യൂണിഫോം ഊരിയെറിഞ്ഞ് സ്വയം മറന്നു കളിച്ച് തിമിർക്കാനിറങ്ങിയിരുന്ന ആ സുവർണ കാലഘട്ടം പാദങ്ങളിലവശേഷിപ്പിച്ച കുഴഞ്ഞ മണ്ണും മുഖത്തെ മാഞ്ചുനയും മാഞ്ഞുപോകുമെങ്കിലും ആ അനുഭവങ്ങൾ സമഗ്ര വ്യക്തിത്വ രൂപീകരണത്തിനു സഹായിക്കുകയും ജീവിതാവസാനംവരെ സൂക്ഷിക്കാൻ മധുരസ്മൃതികൾ സമ്മാനിക്കുകയും ചെയ്തിരുന്നു. അവയൊക്കെയാണ് ഇന്ന് അവർക്കു നിഷേധിക്കപ്പെടുന്നതും നഷ്ടമാകുന്നതും.
കാരണങ്ങളേറെ
മാതാപിതാക്കളുടെയും ഉത്തരവാദിത്തപ്പെട്ടവരുടെയും ഉള്ളിൽ വേരുറപ്പിച്ച വിവിധ ഭയങ്ങളും അമിതോത്കണ്ഠകളും കുട്ടികൾക്ക് പുറത്തിറങ്ങുന്നതിനു തടസമാകുന്നു. അപരിചിതരോടുള്ള അമിത ഭയം, കുറ്റകൃത്യം, രോഗങ്ങൾ, അലർജികൾ, ഇഴജന്തുക്കൾ, പരിക്ക്... ഭയകാരണങ്ങളുടെ പട്ടിക നീണ്ടതാണ്. തട്ടിക്കൊണ്ടുപോകലുകളൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും നവമാധ്യമങ്ങളും അനുനിമിഷമെത്തുന്ന അപ്ഡേറ്റുകളും ലൈവുകളുമൊക്കെ ഭയവും ഉത്കണ്ഠയും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വീട്ടുകാരിൽനിന്നും അടുത്ത ബന്ധുക്കളിൽനിന്നുമൊക്കെ കുട്ടികൾക്ക് അതിക്രമം നേരിടേണ്ടിവരുന്നുണ്ടെങ്കിലും അപരിചിതരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കാട്ടുതീ പോലെ പരക്കുന്ന വ്യാജവാർത്തകളും മാസങ്ങളായി ചുറ്റിനടക്കുന്ന ശബ്ദസന്ദേശങ്ങളുമൊക്കെ മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നു. ഇത്തരം വിഷയങ്ങളിലധിഷ്ഠിതമായ സിനിമകളും ഭയമല്ല ജാഗ്രതയാണ് ആവശ്യം എന്ന സന്ദേശത്തിനു പകരം അമിതഭയംതന്നെയാണു പകരുന്നത്. വിവിധ പരസ്യങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന കുട്ടികളെ പുറത്തിറക്കുന്നതിലെ ഉത്കണ്ഠയും പുറത്തെ അഴുക്കിൽ തക്കം പാർത്തിരിക്കുന്ന രോഗാണുക്കളുമൊക്കെ കുഞ്ഞുങ്ങൾക്ക് പുറംലോകം നിഷേധിക്കാൻ കാരണമാകുന്നു.
തീരാത്ത ഗൃഹപാഠങ്ങൾ
തീർത്താലും തീരാത്ത ദൈനംദിന, വാരാന്ത്യ, അവധിക്കാല ഗൃഹപാഠങ്ങൾ, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, ട്യൂഷൻ, സംഗീതം, കരാട്ടെ, യോഗ... കുട്ടികൾ തിരക്കിലാണ്. പ്രഭാതം മുതൽ ഉറങ്ങുന്നതുവരെ മാതാപിതാക്കളാൽ ജീവിതവിജയം ഉറപ്പുവരുത്താനായി ചിട്ടപ്പെടുത്തപ്പെടുന്ന സമയക്രമം പിന്തുടരാൻ നിഷേധിക്കപ്പെട്ട കുട്ടി എവിടെ തേൻകിളിയെയും പൂത്താങ്കീരിയെയും കാണാൻ?
വിവിധതരം സ്ക്രീനുകൾ
വിവിധതരം കായികാധ്വാനമുള്ള കളികളിലേർപ്പെട്ട, അധിക ഊർജം കത്തിച്ചുകളഞ്ഞിരുന്ന കുട്ടികളിന്ന് ടിവി, കംപ്യൂട്ടർ, ലാപ്ടോപ്, ടാബ്ലറ്റ്, മൊബൈൽ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന അനന്തസാധ്യതകളിലേക്ക് ഊളിയിടുകയും വെർച്വൽ ലോകത്ത് ഏറ്റുമുട്ടി ഊർജം ചെലവഴിക്കുകയും ചെയ്യുന്നു. ആ അടിമത്തം, എനിക്കിഷ്ടം വീടിനകത്തിരിക്കാനാണ്, കാരണം, ഇലക്ട്രോണിക് ഉപകരണങ്ങളേറെയും അവിടെയാണല്ലോ എന്ന രീതിയിൽ അവരുടെ മൈൻഡ് സെറ്റ് മാറ്റിയിരിക്കുന്നു.
നഗരവത്കരണം നഷ്ടമാക്കിയ കളിയിടങ്ങൾ
ഇപ്പോൾ ലോകജനസംഖ്യയുടെ 55 ശതമാനം നഗരങ്ങളിൽ വസിക്കുന്നു. ഇത് 2050 ആകുന്പോൾ 64 ശതമാനമായി ഉയരുമെന്നാണ് യുഎൻ ഹാബിറ്റാറ്റ് സർവേ സൂചിപ്പിക്കുന്നത്. ഈ അതിവേഗ വളർച്ച ഒരു തരത്തിലും പ്രകൃതിയും പരിസ്ഥിതിയും കണ്ണിലുടക്കാത്ത, മനസിൽ കയറാത്ത തലമുറകളെയാവും സൃഷ്ടിക്കുക. തീർച്ചയായും പ്രകൃതിയുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ഒരു തലമുറ അവരുടെ അടുത്ത തലമുറയെ അതുമായി ബന്ധം സ്ഥാപിക്കാൻ യാതൊരുവിധ പ്രേരണയും പ്രചോദനവും നൽകാനിടയില്ല.
2005ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ഏറെ പ്രചാരം നേടിയ പുസ്തകമാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ റിച്ചാർഡ് ലൂവിന്റെ ദ ലാസ്റ്റ് ചൈൽഡ് ഇൻ ദ വുഡ്സ്. നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രകൃതിയെ നിഷേധിക്കുന്നതിന്റെ ആഴവും പരപ്പും തിക്തഫലങ്ങളും വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ പ്രകൃതിയും കുട്ടിയുമായുള്ള സ്വാഭാവിക ബന്ധം വിച്ഛേദിക്കുന്നതിലൂടെ ഒരു മനുഷ്യനെങ്ങനെ യാന്ത്രികജീവിയായി പരിണമിക്കുന്നുവെന്നു വിശദീകരിക്കുന്നു. പ്രകൃതിയുമായി എന്തെങ്കിലുമൊരു വൈകാരികത ഉള്ളിൽ സൂക്ഷിക്കുന്നവരെ പിടിച്ചുകുലുക്കുന്ന ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന സംജ്ഞയാണ് നേച്ചർ ഡെഫിസിറ്റ് അഥവാ പ്രകൃതി നഷ്ടം. പ്രകൃതി നഷ്ടം ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്ന വിവിധ തലങ്ങളിലുള്ള പ്രശ്നങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെങ്ങും കുട്ടികളെ പ്രകൃതിയുമായി കൂട്ടിയിണക്കാനുള്ള ചിന്താധാരകൾക്കും വിവിധ സംഘടനകളുടെ രൂപീകരണത്തിനും ഈ പുസ്തകം പ്രേരകമായി.
ബയോഫീലിയയിൽനിന്നു ബയോഫോബിയയിലേക്ക്
ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് സ്വാഭാവികമായുള്ള ഒരു പ്രകൃതിസ്നേഹവുമായാണ്. അന്തർലീനമായ ഈ ത്വര, പ്രകൃതിയുമായും മറ്റു ജീവജാലങ്ങളുമായും ചേർന്നുനിൽക്കാനുള്ള ഈ ഉൾവിളി (ബയോഫീലിയ) പ്രകൃതിയിലേക്കിറങ്ങുന്പോൾ ഓരോരുത്തർക്കും സമ്മാനിക്കുന്ന ഒരു സ്വാസ്ഥ്യമുണ്ട്, പ്രകൃതി പ്രണയത്തിന് പ്രകൃതിമാതാവ് തിരിച്ചു നൽകുന്ന സ്വാസ്ഥ്യം. ഇതാവാം സ്വതന്ത്രമായി വിട്ടാൽ ഓരോരുത്തരും പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങുന്നതിന്റെ കാരണവും.
ഈ പ്രകൃതിസ്നേഹം നഷ്ടമാകുന്ന കുട്ടിക്ക് ക്രമേണ മനുഷ്യനിർമിതമല്ലാത്ത ഒന്നിനോടും താത്പര്യമില്ലാത്ത, പ്രകൃതിയിലെ സകലതിനോടും ഭയമുള്ള ഒരു വ്യക്തിത്വമാകും (ബയോ ഫോബിയ) രൂപപ്പെടുക. തന്നിലേക്ക് ഒതുങ്ങുകയും യാന്ത്രികമായി അറിവുനേടുന്നതിൽ മാത്രമായി ശ്രദ്ധിച്ചു ജീവിക്കുകയും ചെയ്യുന്നു. ഒരു മധുരമുള്ള ഓർമയും ഓമനിക്കാനില്ലാതെ അവർ ജീവിതത്തിലേക്ക് പാദമൂന്നുന്നു.
ഇണങ്ങുന്ന സർഗാത്മകത
തന്റെ ബാല്യകാലത്ത് പ്രകൃതിയൊരുക്കിയ വിരുന്ന് ആസ്വദിച്ചവരാവണം ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയും തോമസ് ഹാർഡിയും മാർക് ട്വയിനുമൊക്കെ. പഥേർ പാഞ്ചാലിയിലെ അപുവിന്റെയും ദുർഗയുടെയും ബാല്യം അത്രമേൽ നമ്മുടെ ഇന്ദ്രിയങ്ങൾക്കു വിരുന്നാകുന്ന രീതിയിൽ വരച്ചിടാൻ ബാന്ദോപാധ്യായയ്ക്കു സാധിച്ചത് അതുകൊണ്ടാകുമല്ലോ.
വിവിധ മാനസിക വൈകല്യങ്ങൾക്കുള്ള പ്രതിവിധി ശ്രദ്ധകേന്ദ്രീകരിക്കുന്നതിലെ തകരാർ, ഹൈപ്പർ ആക്ടിവിറ്റി, അക്രമാസക്തത, സമ്മർദം, വിഷാദം തുടങ്ങി ഇന്നു കുട്ടികൾക്കിടയിൽ വ്യാപകമായ പല പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലികൂടിയാണ് പ്രകൃതി. പാശ്ചാത്യരാജ്യങ്ങളിൽ പ്രശ്നക്കാരായ കുട്ടികൾക്ക് ഡോക്ടർമാർ നഗരങ്ങളിൽനിന്നകന്ന് പൂർണമായി പ്രകൃതിയിൽ സമയം ചെലവഴിക്കാൻ നിർദേശിക്കാറുണ്ട്. പ്രകൃതിയുമായി ബന്ധപ്പെടുന്പോൾ ഇവർക്ക് ലഭിക്കുന്ന സ്വയം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ശാന്തത പകരുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ടൈപ്പ് 2 പ്രമേഹം, മയോപ്പിയ, വിറ്റാമിൻ -ഡിയുടെ കുറവ്, അമിതവണ്ണം തുടങ്ങിയവ പരിഹരിക്കപ്പെടാൻ അവസരമൊരുക്കുന്നുമുണ്ട്.
നാഷണൽ ജ്യോഗ്രഫിക്കിലെയും ആനിമൽപ്ലാനറ്റിലെയും വിസ്മയക്കാഴ്ചകൾ മാത്രമാണ് പ്രകൃതിസൗന്ദര്യമെന്നു ധരിച്ച് സ്വന്തം പരിസരവും പ്രകൃതിയും വിരസമെന്നു തോന്നുന്ന മനോഭാവം പതിയെ മാറിവരട്ടെ. പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകളെഴുതാനും മരങ്ങളുടെയും ചെടികളുടെയും പേരുകൾ പഠിക്കാനും സഹായിക്കാം. രാത്രിയെ അടുത്തറിയാനും രാത്രിയിൽ വിവിധ ജീവികളുണ്ടാക്കുന്ന ശബ്ദങ്ങൾ തിരിച്ചറിയാനും അവരുടെയൊപ്പം കൂടാം. രക്ഷിതാക്കളും ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് അവരെ ആഹ്ലാദിപ്പിച്ചേക്കും. ചെരിപ്പില്ലാതെ മുറ്റത്തു നടക്കാനുള്ള ഒരു ടാസ്ക് നൽകിനോക്കാം. അവർക്ക് ഈ കോവിഡ് കാലം കഴിഞ്ഞും നിലനിൽക്കും ആ മധുരസ്മരണകൾ.
ഓർമിക്കാനൊന്നും ബാക്കിയില്ലാത്ത ആരോടും മമതയില്ലാത്ത യാന്ത്രിക തലമുറയാകാതെ മനസിൽ ഇത്തിരി കൊന്നപ്പൂവ് സൂക്ഷിക്കുന്ന, ഒരു കിളിയൊച്ച കേട്ടാൽ, അന്തിച്ചോപ്പ് കണ്ടാൽ കണ്ണ് തിളങ്ങുന്നവരാകട്ടെ നമ്മുടെ കുഞ്ഞുങ്ങൾ. നിസംഗതയുടെ മുഖാവരണം അണിയുന്നവരായി മാറാതിരിക്കാൻ നമുക്ക് ഈ മാസ്ക് കാലഘട്ടം ഉപയോഗപ്പെടുത്താം.
ഷീജ സാബു