6. തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ആദ്യത്തെ നാലുമാസങ്ങളിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ വായനക്കാരോടൊത്തു പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോൺസൺട്രേഷൻ ക്യാന്പുകളിലെ പൊതുവായ അനുഭവങ്ങൾതന്നെയാണവ.
ചരിത്രമില്ലാത്ത രാജ്യങ്ങൾ സന്തുഷ്ടരാജ്യങ്ങൾ എന്നൊരു ചൊല്ലുണ്ട്. ഈയർഥത്തിൽ ആദ്യത്തെ മാസങ്ങൾ സന്തുഷ്ട മാസങ്ങളായിരുന്നു. പിന്നീടുവന്ന മാസങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവയെ സ്വർഗതുല്യം എന്നു ഞാൻ വിശേഷിപ്പിക്കും. നിങ്ങൾ അരോഗദൃഢഗാത്രനാണെങ്കിൽ, അതിവേഗം രോഗാധീനനാകുന്ന ആളല്ലെങ്കിൽ, പെട്ടെന്നു പൊരുത്തപ്പെടാൻ സാധിക്കുന്ന ആളാണെങ്കിൽ, നിങ്ങൾക്കു ശുഭാപ്തി വിശ്വാസവും കുറച്ചുഭാഗ്യവുമുണ്ടെങ്കിൽ ഇത് അനുഭവിച്ചു പുറത്തുവരാൻ നിങ്ങൾക്കു കഴിയും.
*****
കത്തെഴുതാനുള്ള സമയമാണ്. എല്ലാ ഒന്നരാടൻ ഞായറാഴ്ചകളിലും കത്തെഴുതാം എന്നാണു വയ്പ്. ലക്സംബർഗുകാരും ഡച്ചുകാരും വെള്ളക്കടലാസിലും ജർമൻകാരും പോളണ്ടുകാരും ക്യാന്പിൽനിന്നു കിട്ടുന്ന പ്രത്യേക കടലാസിലും എഴുതണം. ഇതിന്റെ കാരണം എനിക്കു മനസിലായിട്ടില്ല.
ആദ്യം ഞാനൊരു നക്കൽ എഴുതിയുണ്ടാക്കി എന്റെ സഹതടവുകാരനെ കാണിച്ചു. “എന്റെ ദൈവമേ?” എന്ന് അയാൾ തലയിൽ കൈവച്ചു. അയാൾ പകുതിയും വെട്ടിക്കളഞ്ഞു.
ഞാൻ മറ്റൊരു പരീക്ഷണംകൂടി നടത്തി. അതും അനൗദ്യോഗിക സെൻസർ കടത്തിവിട്ടില്ല.
അവസാനം സ്വീകാര്യമായ ഒരു ശൈലി ഞാൻ കണ്ടെത്തി! പിന്നീട് ഞാനെഴുതിയ എല്ലാ കത്തുകളുടെയും മാതൃക. ഞാനെഴുതിയ ഏതാനും വാക്യങ്ങൾ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നതിലുപരി മറ്റു കാര്യങ്ങളൊന്നും വെളിപ്പെടുത്തുന്നവ ആയിരുന്നില്ല.
“ഏറ്റവും പ്രിയപ്പെട്ട അമ്മേ, അമ്മ അയച്ച കത്തുകിട്ടി. എനിക്കു സുഖമാണ്. എന്റെ ആരോഗ്യം നന്നായിരിക്കുന്നു. ഞാൻ സന്തുഷ്ടനാണ്. എനിക്ക് യാതൊന്നും ആവശ്യമില്ല. കുറച്ചു സ്റ്റാന്പുകളും അല്പം പണവും ഇവിടത്തെ എന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നാൽ നന്നായിരുന്നു. ഇവിടത്തെ ഷോപ്പിൽ വാങ്ങാൻ കൊള്ളാവുന്ന എന്തെങ്കിലും കാണുമല്ലോ....''
***********
ഞങ്ങൾ പാത്രം കഴുകുന്പോഴാണ് പുറത്തൊരു ബഹളം കേട്ടത്. ഹ്യൂഗോയും ഞങ്ങളുടെ മുറിയിലെ മേലാളനായ തടവുപുള്ളിയും കൂടി ഒരു പാവത്തിനെ തല്ലിച്ചതയ്ക്കുകയാണ്. ഒരു നാസിപ്പോലീസുകാരൻ ചിരിച്ചുകൊണ്ട് അടുത്തുനില്പ്പുണ്ട്.
“നശിച്ചവൻ. ഹിറ്റ്ലർ സല്യൂട്ട് കൊടുക്കാൻ അവനു ധൈര്യമുണ്ടായല്ലോ!”
“ഹിറ്റ്ലർ സല്യൂട്ടു നൽകാൻ തടവുകാർക്ക് അനുവാദമില്ലെന്ന് അറിഞ്ഞുകൂടെ?” നിർഭാഗ്യവാനായ ആ തടവുപുള്ളിയെ ഞാൻ തിരിച്ചറിഞ്ഞു. പ്രായമേറിയ ഒരു പ്രൊട്ടസ്റ്റന്റ് വൈദികനാണ് അദ്ദേഹം. പുതുതായി വന്നവരുടെ കൂടെ ഞാൻ ഒരിക്കൽ കണ്ടിരുന്നു. മൃദുസ്വഭാവിയായ അദ്ദേഹത്തിന്റെ പേര് ബേൺട് എന്നാണ്. സന്നദ്ധപ്രവർത്തകനായിരുന്ന ഒരു മകൻ യുദ്ധത്തിൽ മരിച്ചു. മറ്റൊരു മകൻ നാസിപ്പോലീസിൽ ഉയർന്ന റാങ്കിലുള്ള ആളാണ്. അച്ചന് തന്റെ അറസ്റ്റിനോട് ഇതുവരെ പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സ്വാധീനംകൊണ്ട് രക്ഷപ്പെടാമെന്നാണ് അദ്ദേഹത്തിന്റെ വിചാരം.
പക്ഷേ, അദ്ദേഹം ഈ ക്യാന്പ് അതിജീവിക്കയില്ല. ഇപ്പോൾ ക്യാന്പിനെക്കുറിച്ച് എനിക്ക് ഏറെക്കാര്യങ്ങൾ അറിയാം.
************
“കുളിക്കാനുള്ള സമയം!”
ഉടൻതന്നെ ഞങ്ങൾ തോർത്തും സോപ്പുമായി പുറത്തിറങ്ങി. അടുക്കളയ്ക്ക് അപ്പുറത്താണ് കുളിക്കാനുള്ള സ്ഥലം. പാട്ടുപാടി, ചുവടുകൾവച്ച് ഞങ്ങൾ അവിടെയെത്തി. കുളിക്കാനുള്ള സമയമാകാൻ ഞങ്ങൾ കാത്തുനിൽക്കുകയാണ്.
അകത്തെത്തിയാൽ തുണികൾ തൂക്കിയിടാനുള്ള കൊളുത്ത് കണ്ടെത്തണം. ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഏതാനും മിനിറ്റുകൾ ഫലപ്രദമായി വേഗം ഉപയോഗിക്കണം. പഴയ തടവുകാർ കൊളുത്തുകളിൽ നോക്കിക്കൊണ്ടുതന്നെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിത്തുടങ്ങി.
ആദ്യത്തെ ഏതാനും തവണ മാത്രമേ നാണം തോന്നുകയുള്ളു. പിന്നെ, വൃത്തിയായല്ലോ എന്ന ചിന്ത മറ്റെല്ലാറ്റിനെയും കീഴ്പ്പെടുത്തും. 300 പേരാണ് ഒരു കുളിമുറിയിൽ കുളിക്കേണ്ടത്. അപ്പോൾ ഒരു ഷവർതന്നെ പലർ ഉപയോഗിക്കേണ്ടിവരും.
വെള്ളത്തിനു സുഖകരമായ ചൂടുണ്ട്. പക്ഷേ, ഏതാനും മിനിറ്റുകൾക്കകം വെള്ളം ഐസുപോലെ തണുത്തതായി. ആരെങ്കിലും പുറത്തേക്കു ചാടിയാൽ മുഖ്യ തടവുകാരൻ ഒരു ഹോസിൽനിന്നു തണുത്തവെള്ളം അയാളുടെ മേൽ ചീറ്റിക്കും.
കുളികഴിഞ്ഞു വേഷം മാറുന്പോഴാണ് ഞാൻ തുലാങ്ങളിൽ വലിയ കൊളുത്തുകൾ കണ്ടത്. “മരം കയറ്റം നടപ്പാക്കാനുള്ള കൊളുത്തുകളാണ് അവ. കഴിഞ്ഞകൊല്ലത്തെ ദുഃഖവെള്ളിയാഴ്ച അറുപത് അച്ചന്മാരെ തൂക്കിയത് ഈ കൊളുത്തുകളിലാണ്.”
*****************
ഞങ്ങൾ മാർച്ചുചെയ്തു തിരിച്ചുപോരുന്പോൾ പാട്ടുപാടേണ്ടതുണ്ട്. വാസ്തവത്തിൽ ഞങ്ങൾ ഉഴപ്പിയാണു പാടിയത്. ശിക്ഷ ഉറപ്പ്. മുഖ്യതടവുകാരനു തോന്നി, ക്യാന്പ് കമാൻഡറുടെ ജനൽകർട്ടൻ ഒന്നു നീങ്ങിയോ? അയാളുടെ ഓർഡറുകൾ അനിശ്ചിതമായി. എല്ലാം കുഴഞ്ഞുമറിഞ്ഞതുപോലെ. ഉടൻതന്നെ കമാൻഡറുടെ ദൂതൻ പാഞ്ഞെത്തി. കല്പനയുമായാണു വരവ്. തലയെണ്ണൽ സമയം വരെ. “ഓട്ടം - വീഴ്ച-എഴുന്നേൽക്കൽ” വ്യായാമം നടത്തുക!
ഭയങ്കരമായ ചൂടുള്ള ദിവസമാണ്. അസംബ്ലി ഗ്രൗണ്ടിൽ മണൽ ചുട്ടുപൊള്ളി കിടക്കുകയാണ്. ഞങ്ങൾ ഓടുന്പോൾ മേഘപടലംപോലെ മണൽ പറന്നുയരുന്നു.
ഓടുക. അങ്ങേ അറ്റത്ത് വയർ തല്ലി വീഴുക. എഴുന്നേൽക്കുക! ഞങ്ങളെല്ലാവരും മണലിലും വിയർപ്പിലും അഴുക്കിന്റെ ഒരാവരണം അണിഞ്ഞതുപോലെയായി. അടുത്ത കുളിദിവസം വരെ ഇങ്ങനെ.
മൂന്നുപേർ ബോധംകെട്ടു നിലംപതിച്ചു. അവരെ ചികിത്സിക്കാനായി മാറ്റി.
**************
അടുപ്പിച്ചു രണ്ടുദിവസം ഞങ്ങൾക്കു വീഞ്ഞുകിട്ടിയില്ല. എന്താണാവോ കാരണം. മൂന്നാം ദിവസം ഇതാ സമൃദ്ധമായി വീഞ്ഞ്. മൂന്നു ദിവസത്തെ ഒന്നിച്ച്. അതായത് മുക്കാൽ ലിറ്റർ. അതു നിർത്താതെ കുടിക്കുകയും വേണം. ഒരു പ്രത്യേക തരത്തിലുള്ള പീഡനം. എല്ലാവരും കുടിച്ചു ലക്കുകെട്ടതുപേലെയായി.
നാസിപ്പോലീസിനും മുറിയിലെ മുഖ്യ തടവുകാരനും കുടിച്ചു പൂസായ വൈദികരെ പറഞ്ഞു ചിരിക്കാനുള്ള വകയായി.
****************
നാലാം നന്പർ മുറിയിൽ ഉടൻ തടവുകാരെത്തും. ഇതു വരെ അത് ക്യാന്പിലെ ബാൻഡ്സെറ്റിന്റെ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണ് ആയിരുന്നു.
മുറി ശരിയാക്കാൻ ഞാനും കൂടി. ആശാരിപ്പണിയും മേസ്തിരിപ്പണിയുമുണ്ട്. മുഖ്യതടവുകാരന്റെ പീഡനത്തിൽനിന്നു മോചനം നേടാം. സമയം കൂടുതൽ വേഗത്തിൽ കടന്നുപോവുകയും ചെയ്യും.
പുതിയ മുറിയിലേക്കുള്ള മുഖ്യതടവുകാരനെ തെരഞ്ഞെടുത്തു. അയാൾ ഒരു മാന്യനാണ്. എനിക്ക് അങ്ങോട്ട് ഒരു മാറ്റം കിട്ടിയിരുന്നെങ്കിൽ!
പക്ഷേ, അതിനു മറ്റൊരു വശംകൂടിയുണ്ട്. സംഗീതോപകരണങ്ങൾ മാറ്റിക്കഴിയുന്പോൾ ക്യാന്പുമായുള്ള എന്റെ ബന്ധം മുറിയും.
സാക്സോഫോണ് വായിക്കുന്ന കൗത്തെൻ ലക്സംബർഗുകാരനാണ്. ഉപകരണം പരിശോധിക്കാൻ ഞങ്ങളുടെ മുറിയിൽ വരാൻ അയാൾക്ക് അനുവാദമുണ്ട്. കൂടെക്കൂടെ വരികയും ചെയ്യും. ല്കസംബർഗുകാരെക്കുറിച്ചുള്ള എന്തെങ്കിലും വാർത്ത എന്നോടു പറയണമെങ്കിൽ അതിനാണ് അയാൾ വരുന്നത്.
******************
യാമപ്രാർഥനയുടെ പുസ്തകങ്ങൾ എത്തിച്ചേർന്നിരിക്കുന്നു! ഞങ്ങൾക്കു കണ്ണുകളെ വിശ്വസിക്കാനായില്ല. പക്ഷേ, സത്യമാണ്. പുതുപുത്തൻ പന്ത്രണ്ടു വാല്യങ്ങൾ! ഫുൾഡായിലെ മെത്രാനാണത്രെ അവ അയച്ചുതന്നത്.
ആ പുസ്തകങ്ങൾ ഉപയോഗിച്ചു പ്രാർഥിക്കാൻ ഞങ്ങൾക്കു സമയമുണ്ട്. പക്ഷേ, “ഉപയോഗിക്കപ്പെട്ടതിന്റെ യാതൊരു അടയാളവും കൂടാതെ അവ ഉപയോഗിക്കാൻ” ഞങ്ങൾക്ക് എങ്ങനെ കഴിയും!!
ചില ദുരനുഭവങ്ങൾക്കു ശേഷം ആ പുസ്തകങ്ങൾ ഷെൽഫിൽത്തന്നെ കൃത്യമായ ക്രമത്തിൽ വിശ്രമിച്ചുതുടങ്ങി. ഞങ്ങളുടെ സ്വന്തം യാമപ്രാർഥനാപുസ്തകങ്ങൾ വീടുകളിൽനിന്ന് എത്തിച്ചുതരുന്നതിന് ആവശ്യപ്പെടാൻ പിന്നീട് ഞങ്ങൾക്ക് അനുവാദം കിട്ടി.
*************
“ആ ലക്സംബർഗുകാരൻ എവിടെ?”
പുതിയ തടവുകാരെയുംകൊണ്ട് ഹ്യൂഗോ ഗുഡ്മാൻ വരികയാണ്. ഒന്പതാം നന്പർ ബാരക്കിൽ ലക്സംബർഗിൽനിന്നുള്ള ഒരച്ചൻ എത്തിച്ചേർന്നതായി അദ്ദേഹം എന്നോടു പറഞ്ഞു. “പേര് ഞാൻ ഓർക്കുന്നില്ല”. അദ്ദേഹത്തിന്റെ വിവരണത്തിൽനിന്ന് അതാരാണെന്ന് എനിക്ക് ഊഹിക്കാനും കഴിഞ്ഞില്ല.
ഞങ്ങളുടെ സഹനങ്ങൾ പങ്കുവയ്ക്കാൻ നാട്ടിൽനിന്ന് ആരാണു വരുന്നതെന്നറിയാൻ എനിക്ക് ജിജ്ഞാസയായി. അത് ഏലെറിങ്ങൻ ഇടവകയിലെ വികാരിയച്ചനായ ഫാ. ജോസഫ് ക്നെപ്പർ ആയിരുന്നു. ജൂലൈ മാസത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഞങ്ങളുടെ ബ്ലോക്കിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ സ്വാഗതംചെയ്യുന്പോൾ ഞങ്ങൾ നന്നായി ചിരിച്ചു. നല്ല ഉയരമുള്ള അദ്ദേഹം വളരെ മെലിഞ്ഞ ആളായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ തൊപ്പിയും ഷർട്ടും പാന്റ്സുമൊക്കെ ഒട്ടുംതന്നെ ചേർച്ചയില്ലായിരുന്നു. അപ്പോഴത്തെ അവസ്ഥയുടെ ദുരന്തഭാവത്തെ വർധിപ്പിക്കാൻ അതൊക്കെ സഹായിച്ചു. എന്റെ വേഷവും ചിരിക്കു നല്ല ഇട നൽകി.
നിർഭാഗ്യവശാൽ അദ്ദേഹം നാലാം നന്പർ മുറിയിലേക്കാണ് അയയ്ക്കപ്പെട്ടത്. എന്നോടൊപ്പം മൂന്നാം നന്പർ മുറിയിൽ ആയിരുന്നില്ല. ആ മുറിയാകട്ടെ പണിതീരാത്ത ഒന്നായിരുന്നു. കച്ചികൊണ്ടുള്ള ബെഡ്ഡുകൾ ഇല്ലാതിരുന്നതിനാൽ ആ മുറിയിൽ ഉള്ളവർ വെറും പലകപ്പുറത്തു കിടക്കേണ്ടിയിരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ബാരക്കിനു മുന്പിലെ പാതയിൽവച്ചു കണ്ടുമുട്ടി. എന്റെതന്നെ മാതൃഭാഷയിൽ, ലക്സംബർഗിലെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് എന്നെ അതിയായി സന്തോഷിപ്പിച്ചു. സ്നേഹിതർക്കും പരിചയക്കാർക്കും എന്തു സംഭവിച്ചു, യുദ്ധമുന്നണിയിലെ വാർത്തകൾ, ലക്സംബർഗിലെ സാഹചര്യങ്ങൾ എല്ലാം.
(തുടരും)