പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി നടന്ന വഴികളിലൂടെയുള്ള യാത്രകളുടെ അനുഭവങ്ങൾക്കു പത്തരമാറ്റ് തിളക്കമാണ് മനസിൽ. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഗാന്ധിജിയുടെ ആശ്രമങ്ങൾ സന്ദർശിച്ച് ആ ജീവിതപാത അടുത്തറിയാൻ കഴിഞ്ഞത് ജീവിതസാഫല്യം.
അഹിംസാവഴിയിലൂടെ സ്വതന്ത്രഭാരതസൃഷ്ടി സാധ്യമാക്കിയ മഹാത്മാവിന്റെ വിയോഗത്തിന് 75 വർഷങ്ങൾ. 1948 ജനുവരി 30ന് വൈകുന്നേരം ഡൽഹിയിലെ ബിർളാ ഹൗസിന് (ഇപ്പോൾ ഗാന്ധിസ്മൃതി മന്ദിരം) മുന്നിൽ ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റു ഗാന്ധിജി പിടഞ്ഞുവീണു മരിച്ചതു മറക്കാനാകില്ല. ഘാതകരായ നാഥുറാം ഗോഡ്സെ, നാരായണ് ആപ്തെ എന്നിവരെ 1949 നവംബർ 15ന് തൂക്കിലേറ്റിയെങ്കിലും അവരുണ്ടാക്കിയ വർഗീയമുറിവിന് ആഴം കൂടിയതേയുള്ളൂ.
സബർമതി ആശ്രമം
ഗാന്ധിജിയുടെ പാദമുദ്രകളാൽ ധന്യമായ ജന്മദേശം ഗുജറാത്തിലെ സബർമതി ആശ്രമം ലോകത്തിനാകെ പ്രകാശഗോപുരമാണ്. അമേരിക്കൻ പ്രസിഡന്റ് മുതൽ സാധാരണക്കാർവരെ മഹാത്മജിയെ അടുത്തറിയാൻ സബർമതിയിലെത്തുന്നു. പോർബന്തറിലാണ് ജനിച്ചതെങ്കിലും അഹമ്മദാബാദ് നഗരത്തിൽനിന്നു നാലു കിലോമീറ്റർ അകലെ സബർമതി നദിക്കരികെയുള്ള വീട്ടിലാണ് ഗാന്ധിജി ഏറെക്കാലം ചെലവഴിച്ചത്.
സ്വാതന്ത്ര്യസമരകാല യാത്രകൾക്കായോ ജയിലിലോ അല്ലാത്തപ്പോഴോ ഒക്കെ ഗാന്ധിജി ജീവിച്ചത് സബർമതിയിലും സേവാഗ്രാമിലുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയശേഷം 1917 ജൂണ് 17നാണ് സബർമതി ആശ്രമം ഗാന്ധിജി സ്ഥാപിച്ചത്. അന്നത് സത്യഗ്രഹ ആശ്രമം ആയിരുന്നു. ഇതിനു രണ്ടു വർഷം മുന്പ് അഹമ്മദാബാദിലെ കൊച്ചറാബ് ബംഗ്ലാവിലായിരുന്നു ആദ്യ താമസം.
ദർബനിലെ സർവോദയ
ദക്ഷിണാഫ്രിക്കയിൽ ദർബനിലെ ഫീനിക്സിലുള്ള ഗാന്ധിജിയുടെ സർവോദയ ആശ്രമത്തിലെ സന്ദർശനം മനസിലുണ്ട്. 2012 മേയ് ആറിനായിരുന്നു ദീപിക ലേഖകനെന്ന നിലയിലുള്ള സന്ദർശനം. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സംഘത്തിനൊപ്പം അവിടെയെത്തിയതിനാൽ വളരെ വിശദമായി കാണാനും മനസിലാക്കാനും കഴിഞ്ഞു. കേന്ദ്രമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ്, രാജ്യസഭാംഗമായിരുന്ന ഡോ. പ്രതിഭാ താക്കൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സർവോദയ ആശ്രമത്തിൽ ഗാന്ധിജിയുടെ വെങ്കലത്തിൽതീർത്ത അർധകായ പ്രതിമ അന്ന് രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. ഗാന്ധിജിയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ദക്ഷിണാഫ്രിക്കയുടെ ധീരനേതാവ് നെൽസണ് മണ്ഡേലയെ തടവിലിട്ടിരുന്ന റോബൻ ദ്വീപിലെ ഇരുട്ടുമുറിയും സന്ദർശിക്കാനായി.
ഗാന്ധിജിയെക്കുറിച്ചുള്ള ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ ഡോ. ജോണ് ഡ്യൂബിന്റെ മകൾ ലുലുവുമായി നടത്തിയ ആശയവിനിമയം വലിയൊരു ജീവിതാനുഭവമായി. ഗാന്ധിജിയും ദക്ഷിണാഫ്രിക്കൻ ജനതയും അനുഭവിച്ച വർണവിവേചനത്തിന്റെ തീവ്രതയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തയാറെടുപ്പുകളും മനസിലാക്കിയെന്നതാണ് പ്രധാനം.
ആഫ്രിക്കയിലെ നിത്യസ്മൃതി
സത്യഗ്രഹം, സർവോദയ, അഹിംസ എന്നിവ പരീക്ഷിക്കുന്നതിനായാണ് 1904ൽ ദക്ഷിണാഫ്രിക്കയിൽ ഡർബന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് 104 ഏക്കറിൽ ഫീനിക്സ് സെറ്റിൽമെന്റ് ഗാന്ധിജി സ്ഥാപിച്ചത്. ഗാന്ധിക്ക് അന്ന് 35 വയസായിരുന്നു. ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്തു നേടിയ പണം കൊണ്ടായിരുന്നു സ്ഥലം വാങ്ങിയത്. ഇപ്പോൾ അവിടം ഏഴ് ഏക്കറായി ചുരുങ്ങിയെന്ന് ഫീനിക്സ് ട്രസ്റ്റിന്റെ ചെയർമാൻ മേവാരം ഗോബിം ദീപികയോടു പറഞ്ഞു.
കൊളോണിയൽ ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചതിനു ജയിലിൽ കഴിയുന്ന ഇന്ത്യൻ കുടുംബങ്ങളുടെ ഭവനമായാണ് ഫീനിക്സ് സെറ്റിൽമെന്റ് ദൃശ്യവത്കരിച്ചത്. ഖനി, കരിന്പ് തൊഴിലാളികളുടെ സമരം, സ്ത്രീവിമോചനം, മദ്യത്തിനെതിരായ പോരാട്ടം എന്നിവയ്ക്കുംകൂടി ഗാന്ധിജി ഇവിടെ ശ്രമങ്ങൾ നടത്തി.
ജീവിതകാലം മുഴുവൻ അദ്ദേഹം പിന്തുടരുകയും പ്രസംഗിക്കുകയും ചെയ്ത അധ്വാനത്തിന്റെ മാന്യത, ലാളിത്യം, സ്വയംപര്യാപ്തത എന്നീ മൂല്യങ്ങൾ പ്രായോഗികമാക്കുന്നതിനാണ് ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നീണ്ട കാലം ചെലവഴിച്ചത് ഫീനിക്സ് സെറ്റിൽമെന്റിലാണ്. എങ്ങനെയാണ് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രം ആരംഭിച്ചതെന്നും 1960 വരെ തുടർന്നതെന്നും സർവോദയയിലെ ഇപ്പോഴത്തെ അധികാരികൾ പറഞ്ഞുതന്നു. പിന്നീട് ഗാന്ധിജി ഇന്ത്യയിലേക്കു മാറിയപ്പോഴും, വർണവിവേചനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന കേന്ദ്രമായി ഫീനിക്സ് സർവോദയ ആശ്രമം തുടർന്നു.
ജോണ് ഡ്യൂബ് എന്ന സ്നേഹിതൻ
ഫീനിക്സിൽ ആയിരുന്ന കാലത്ത് ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോണ്ഗ്രസ് സ്ഥാപകനും ചിന്തകനുമായ ഡോ. ജോണ് ഡ്യൂബ്. അദ്ദേഹത്തിന്റെ വീട്ടിലെ സന്ദർശനവും ഗാന്ധിജിയെക്കുറിച്ചുള്ള ആദരവ് കൂട്ടാനിടയാക്കി. ഡ്യൂബിന്റ് അന്ന് 83 വയസുള്ള മകൾ ലുലുവുമായുള്ള സംസാരത്തിൽ അവർക്കു ഗാന്ധിജിയോടുള്ള അടുപ്പവും ബഹുമാനവും പ്രകടമായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരായ പ്രസ്ഥാനത്തിൽ ഗാന്ധിയുടെ സംഭാവനകളെക്കുറിച്ച് ലുലു അനുസ്മരിച്ചു. ഗാന്ധിജിയും തന്റെ പിതാവും തമ്മിൽ നടന്നിരുന്ന അനന്തമായ ചർച്ചകളെക്കുറിച്ചും ഇരുവരുടെയും വീടിന്റെ മുകളിലേക്കും താഴേക്കുമുള്ള കയറ്റിറക്കങ്ങളെക്കുറിച്ചുമെല്ലാം പ്രായാധിക്യം പോലും അവഗണിച്ച് ലുലു വാചാലയായി.
അറിയപ്പെടാത്ത സവിശേഷതകൾ
അർധനഗ്നനായ ഫക്കീർ
അല്പ വസ്ത്രധാരിയായ മഹാത്മജിയെയാണ് ലോകം കൂടുതൽ കണ്ടത്. ‘അർധനഗ്നനായ ഫക്കീർ’ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റണ് ചർച്ചിൽ ഗാന്ധിജിയെ വിളിച്ചത്. ദക്ഷിണാഫ്രിക്കയിൽ ബാരിസ്റ്ററായി ജോലി ചെയ്ത കാലത്ത് സ്യൂട്ടും കോട്ടും ഇട്ടു നടന്നിരുന്നയാൾ എന്തിനാണ് അതെല്ലാം ഉപേക്ഷിച്ചത്?
ഉന്നതയോഗങ്ങളിലും വലിയ സമ്മേളനങ്ങളിലും നീണ്ട യാത്രകളിൽപോലും അല്പവസ്ത്രം ധരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഒരു തീവണ്ടി യാത്രയാണ്. 1921 സെപ്റ്റംബർ 22ന് മദ്രാസിൽനിന്നും മധുരയിലേക്കായിരുന്നു ആ ചരിത്രയാത്ര. തീവണ്ടിയിലെ സഹയാത്രികരായ സാധുക്കളുടെ അല്പവസ്ത്രധാരണം ഗാന്ധിയെ ചിന്തിപ്പിച്ചു.
ഒരു മുണ്ട് വാങ്ങാൻപോലും കാശില്ലാത്തവരായിരുന്നു അവർ. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകൾ അർധനഗ്നരായി കഴിയുന്പോൾ തനിക്കെങ്ങനെ ദേഹം മൂടിപ്പൊതിഞ്ഞ് നല്ല വസ്ത്രത്തിൽ നടക്കാനാകുമെന്ന് ആയിരുന്നു ചിന്തയെന്നു പിന്നീട് ഗാന്ധിജി വ്യക്തമാക്കി. ഖാദിവസ്ത്രത്തിനായുള്ള പ്രചാരണവും അദ്ദേഹം തുടങ്ങി. സബർമതി ആശ്രമത്തിൽ ആദ്യം നെയ്ത ഖാദിവസ്ത്രത്തിനു വെറും 17 അണയായിരുന്നു വില. വർധിച്ചുവരുന്ന ദാരിദ്ര്യത്തിനു ചർക്കയും ഖാദിയുമാണ് പോംവഴിയെന്ന് 1908ൽ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ ഗാന്ധിജി എഴുതി.
ലളിതം, മനോഹരം
ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ഗാന്ധിജി. അത്യാവശ്യമുള്ളവ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഭക്ഷണം കഴിക്കാനുള്ള പാത്രം, മരംകൊണ്ടുള്ള മുള്ള് (ഫോർക്), സ്പൂണ്, കുരങ്ങുകളുടെ പ്രതിമകൾ, ഡയറി, പ്രാർഥനാഗ്രന്ഥം, വാച്ച്, കോളാന്പി, കത്രിക, മെതിയടി, ചെരിപ്പ് എന്നിവ മാത്രമായിരുന്നു ഗാന്ധിജിയുടെ സന്പാദ്യം.
1880കളിൽ ഇംഗ്ലണ്ടിൽ സസ്യാഹാര സംഘടന രൂപവത്കൃതമായിരുന്നു. സസ്യാഹാരജീവിതരീതിക്ക് ഏറെ പ്രാധാന്യം നൽകിവന്ന ഈ സംഘടനയുടെ 1890ൽ നടന്ന യോഗത്തിൽ ഗാന്ധിജി പങ്കെടുത്തു. ആ വർഷംതന്നെ സെപ്റ്റംബറിൽ വെജിറ്റേറിയൻ സൊസൈറ്റിയുടെ ഭരണസമിതിയിലേക്ക് ഗാന്ധിജി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സസ്യാഹാര സന്പ്രദായത്തെക്കുറിച്ച് ധാരാളം ലേഖനങ്ങളെഴുതി.
ദുരഭിമാന നിഴലില്ലാതെ
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന കാലത്ത് ഭക്ഷണ സംയമനവും ബ്രഹ്മചര്യവും പാലിച്ചിരുന്നുവെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. ജീവിതച്ചെലവു കുറയ്ക്കാനും ആഡംബരവും സുഖജീവിതവും ഒഴിവാക്കാനും അന്നേ ശ്രമിച്ചു. സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയെ കാണാനെത്തിയ ഗോപാലകൃഷ്ണ ഗോഖലെയുടെ തോൾമുണ്ട് അലക്കിക്കൊടുക്കാനും ഗാന്ധി മടിച്ചില്ല. വേണ്ടെന്നു ഗോഖലെ പലതവണ പറഞ്ഞെങ്കിലും ബാരിസ്റ്ററായിരുന്ന ഗാന്ധി അത് അലക്കിത്തേച്ചു നൽകി. ഒരുപക്ഷേ ഗാന്ധിജിക്കു മാത്രമേ അതിനു കഴിയൂ.
ഫുട്ബോൾ പ്രേമി
ഫുട്ബോളിനെ സ്നേഹിച്ചിരുന്നയാളാണ് ഗാന്ധിജി. എന്നാൽ ആത്മകഥയിൽ പോലും അദ്ദേഹം ഇക്കാര്യം പരാമർച്ചില്ല. ദക്ഷിണാഫ്രിക്കയിലെ സാധാരണക്കാരുമായി ഇടപഴകാനും സംവദിക്കാനും ഫുട്ബോൾ കളി ഗാന്ധിയെ സഹായിച്ചു. ഗാന്ധിജി വാങ്ങിയ ഫീനിക്സ് സെറ്റിൽമെന്റിൽ ഫുട്ബോൾ മൈതാനും ഒരുക്കാനും പതിവായി കളിക്കാനും അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. 1903ൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘സൗത്ത് ആഫ്രിക്കൻ അസോസിയേഷൻ ഓഫ് ഹിന്ദു ഫുട്ബാൾ’ എന്ന ക്ലബ് രൂപീകരിച്ചു. പിന്നീട് ഡർബൻ, ജൊഹാനസ്ബർഗ്, പ്രിട്ടോറിയ എന്നിവിടങ്ങളിൽ പാസീവ് റെസിസ്റ്റേഴ്സ് ക്ലബ് എന്ന പേരിൽ ഫുട്ബോൾ ക്ലബുകൾ സ്ഥാപിക്കാനും ഗാന്ധി മുൻകൈയെടുത്തു.
പച്ച ലഘുലേഖ
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ ദുരിതങ്ങൾ വിവരിക്കുന്നതാണു പച്ച ലഘുലേഖ. 1896ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വന്നശേഷം അതിവിടെയും പ്രചരിപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ലോകശ്രദ്ധയിലെത്തിച്ച ലഘുലേഖയുടെ പുറംചട്ടയുടെ നിറം പച്ച ആയിരുന്നതിനാലാണ് ആ പേര് കിട്ടിയത്.
ജോർജ് കള്ളിവയലിൽ