കൊല്ലം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ഒമ്പത് അര്‍ധരാത്രി മുതല്‍ ജില്ലാ കളക്ടർ എൻ. ദേവിദാസ് പ്രഖ്യാപിച്ചു. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് നടപ്പിലാക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്.
നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില് ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും നിരോധനം ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എൻജിന് ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ട മുടി കായലി െ ന്റ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്ജെട്ടികളില്‍, വാര്‍ഫുകളില്‍ ലാന്‍ഡിംഗ് അനുമതി ഉടമകള്‍ നല്കാന് പാടില്ല.
നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ തീരമേഖലകളിലെ ഡീസല്‍ പമ്പുകളെല്ലാം ജൂലൈ 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ തീരമേഖലകളിലെ നിശ്ചിത പമ്പുകള്‍ക്കും അഴീക്കലിലെ ആലപ്പാടന്‍, ജെം, കുഴിത്തുറ മറൈന്‍ ഡിസല്‍, ആയിരംതെങ്ങ് നടയില്‍ കിഴക്കതില്‍ എന്നീ സ്വകാര്യ പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
മെഷീന് ബോട്ടുകള്‍, മത്സ്യബന്ധനയാനങ്ങള്‍ എന്നിവയ്ക്ക് ഇക്കാലയളവില്‍ അനധികൃതമായി പെട്രോള്‍ വില്ക്കുകയോ വിതരണം ചെയ്യാനോ അനുമതിയില്ല. ജില്ലയിലെ ഇന്ധനപമ്പുകളില്‍ നിന്ന് ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നല്‍കാനും പാടില്ല.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണം. നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ നിര്‍വഹിക്കുന്നതിന് സബ് കളക്ടറെ നിയോഗിച്ചു.
നിരോധനകാലയളവാകെ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കൊല്ലം - കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നിര്‍വഹിക്കണം.
തീരമേഖലയില്‍ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ പോലീസ് അസി. കമ്മീഷണര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സബ്കളക്ടര്‍ക്ക് വിവരം കൈമാറി തുടര്‍നടപടി കൈക്കൊള്ളണം.
നിരോധനം കൃത്യതയോടെ നടപ്പിലാക്കാന്‍ കോസ്റ്റല്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.