2025 ജൂണിലെ 12 ദിവസം നീണ്ട വ്യോമയുദ്ധത്തിന് തുടർച്ചയെന്നോണം ഇസ്രയേലും യുഎസും സംയുക്തമായി വീണ്ടും ഇറാനെ ആക്രമിച്ചു. വർധിച്ചുവരുന്ന ഈ സംഘർഷം ഈ ആഴ്ചയുടെ തുടക്കത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം പരിശോധിക്കും.
മധ്യേഷ്യയിലുണ്ടായിരിക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സംഘർഷം നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ മാർച്ചിലെ ആദ്യ വ്യാപാരദിനത്തിനായി വിപണി തുറക്കുന്പോൾ ഓഹരികൾ, സ്വർണം, വെള്ളി തുടങ്ങിയ നിക്ഷേപങ്ങളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനിടയുണ്ട്.
►യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം: ഇന്ത്യൻ വിപണിയെ ബാധിക്കുന്നത്
സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, യുഎസ്-ഇറാൻ യുദ്ധഭീതി ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും പ്രതികൂലമായ സ്വാധീനമുണ്ടാക്കും. എന്നാൽ, ഫെബ്രുവരിയിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള വില്പന നടന്നതിനാൽ നാളത്തെ ഇടിവ് വലിയ തോതിലുള്ളതാകാൻ സാധ്യതയില്ലെന്നാണ് ഇവർ കരുതുന്നത്. ഇന്ത്യൻ വിപണിയിൽ പെട്ടെന്നുള്ള വില്പനയോ കുത്തനെ താഴ്ന്നുള്ള തുടക്കമോ ഉണ്ടാകുന്നതിനു പകരം മന്ദഗതിയിലുള്ള നീക്കമാകും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിൽ ഇടിവുണ്ടാകുമെന്നു കരുതുന്നതിനിടെ ഇന്ത്യയുടെ മൂന്നാംപാദ ജിഡിപി കണക്കുകൾ 7.8 ശതമാനം എന്ന മികച്ച നിലയിലായത് ഇന്ത്യൻ വിപണിക്ക് കരുത്തു നൽകുന്നു. രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ശക്തമാണെന്ന ഈ സൂചന വിപണിയെ വൻ തകർച്ചയിൽനിന്ന് തടഞ്ഞുനിർത്താൻ സഹായിക്കും. നിഫ്റ്റി നിലവിൽ 25,000-25,050 എന്ന ശക്തമായ സപ്പോർട്ട് ലെവലിലാണ്. ഇതിലും താഴേക്കു പോകാനുള്ള സാധ്യത കുറവാണ്. എന്നാൽ, 25,000 നിലവാരം തകർന്നാൽ വിപണിയിൽ വലിയൊരു തകർച്ചയ്ക്കു സാധ്യതയുണ്ട്. വിപണി തിരിച്ചുകയറാൻ ശ്രമിക്കുന്പോൾ 25300-25350 നിലവാരത്തിൽ എത്തിയാൽ ശക്തമായ വില്പനസമ്മർദത്തിനു സാധ്യതയുണ്ട്. ഇതിനു മുകളിൽ കടന്നാൽ മാത്രമേ വിപണിയിൽ പോസിറ്റീവ് തരംഗം പ്രതീക്ഷിക്കാനാകൂ.
►സ്വർണം, വെള്ളി
വൻതോതിലുള്ള യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒൗണ്‍സിന് 5300 ഡോളർ എന്ന നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഈ പ്രതിരോധം മറികടന്നാൽ ആഭ്യന്തര സ്വർണവില 10 ഗ്രാമിന് 1,68,000 മുതൽ 1,70,000 രൂപ വരെ ഉയരാൻ സാധ്യതകളുണ്ടെന്ന് പുതിയ ഉയരങ്ങൾ താണ്ടാൻ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര വെള്ളിവില വെള്ളിയാഴ്ച ഒൗണ്‍സിന് 93 ഡോളർ നിലവാരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ അമൂല്യലോഹം ഒൗണ്‍സിന് 95 ഡോളർ നിലവാരത്തിൽ പ്രതിരോധം നേരിടുന്നുണ്ട്. ഇതു മറികടന്നാൽ വെള്ളി വില വീണ്ടും ഒൗണ്‍സിന് 100 ഡോളർ എന്ന റിക്കാർഡിൽ എത്തിയേക്കാം. ഇത് ആഭ്യന്തര വെള്ളിവില കിലോയ്ക്ക് 2,80,000 മുതൽ 2,85,000 രൂപ എന്ന നിലവാരത്തിലേക്കു കുതിക്കുകയാണ്. ഈ കുതിപ്പു തുടർന്നാൽ വെള്ളി വില കിലോയ്ക്ക് 2,90,000 മുതൽ 2,95,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.
►അസംസ്കൃത എണ്ണവില
യുഎസും ഇസ്രയേലും ഇറാനെതിരേ വന്‍തോതിലുള്ള സൈനികനീക്കം ആരംഭിച്ചതോടെ ആഗോള എണ്ണവില കുത്തനെ ഉയരുകയാണ്. ഈ ആക്രമണങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ യുദ്ധമേഖലയാക്കി മാറ്റിയതോടെ, പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി തടസപ്പെടുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. യുഎസ് തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്നത് പാതയിലൂടെയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 72.48 ഡോളർ എന്ന നിലവാരത്തിലാണെങ്കിലും, വില വൈകാതെ 80 കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു. നിലവിലെ സംഘർഷസാധ്യത കണക്കിലെടുത്ത് വ്യാപാരികൾ നാലു ഡോളർ മുതൽ എട്ട് ഡോളർ വരെ വാർ റിസ്ക് പ്രീമിയം (വിലവർധന) ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
►ഇന്ത്യയെ എങ്ങനെ ബാധിക്കാം?
ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൂടാതെ, രാജ്യത്തെ പ്രകൃതിവാതക ഉപഭോഗത്തിന്റെ പകുതിയോളവും വിദേശ വിതരണക്കാരില്‍നിന്നാണ് ലഭിക്കുന്നത്.
അസംസ്കൃത എണ്ണയുടെ സ്രോതസുകള്‍ വൈവിധ്യവത്കരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും, ഏകദേശം 40 ശതമാനത്തോളം വാങ്ങലുകളും ഇറാക്ക്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ്. ഇതില്‍ ഭൂരിഭാഗം കപ്പല്‍ ചരക്കുകളും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.
ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന നേരിയ വര്‍ധന പോലും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെയും അതുവഴി സാധനസാമഗ്രികളുടെ കടത്തുകൂലിയെയും ബാധിക്കും. ഇത് നേരിട്ട് പണപ്പെരുപ്പത്തിനു കാരണമാകും. ഇറക്കുമതിക്കായി കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കും. ഹോര്‍മുസ് കടലിടുക്കില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ അത് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.
Tags : market worries Fear of war Share Market Gold Silver Cruid Oil